എനിക്കെല്ലാം അവളായിരുന്നു, സ്വന്തം മകളായി വളർത്തി; അവൾ പറഞ്ഞത് താങ്ങാനായില്ല; ശീതളിനെക്കുറിച്ച് ഷക്കീല പറഞ്ഞത്
നടി ഷക്കീലയെ വളർത്തു മകൾ ശീതൾ മർദിച്ച സംഭവം ഇതിനോടകം വാർത്തയായിട്ടുണ്ട്. മർദ്ദനത്തെ തുടർന്ന് ഷക്കീലയെ ചെന്നെെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ അഭിഭാഷകയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറുപ്പം മുതലേ ശീതളിനെ എടുത്ത് വളർത്തുന്നത് ഷക്കീലയാണ്. വാക്കു തർക്കത്തെ തുടർന്ന് ഷക്കീലയെ ആക്രമിച്ച ശീതൾ നിലത്ത് തള്ളിയിട്ട് ഇറങ്ങിപ്പോയി. വിവരമറിഞ്ഞെത്തിയ അഭിഭാഷക സൗന്ദര്യയെ ശീതൾ അധിക്ഷേപിച്ചു.
പ്രശ്നപരിഹാരത്തിന് ശ്രമിക്കവെ ശീതൾ ട്രേ എടുത്ത് ഷക്കീലയുടെ തലയ്ക്ക് അടിച്ചു. ഇതിനിടെ ശീതളിന്റെ അമ്മ അഭിഭാഷകയുടെ കൈ കടിച്ച് മുറിച്ചെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ശീതളിനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് ഷക്കീല സംസാരിച്ചിട്ടുണ്ട്. ശീതൾ തന്നെ കരയിച്ചതിനെക്കുറിച്ച് അന്ന് ഷക്കീല സംസാരിച്ചു.

'പതിനഞ്ച് ദിവസം മുമ്പ് പോലും കരഞ്ഞതാണ്. വിഷമം കാരണം മസനഗുഡിക്ക് പോയി. എന്റെ ചേട്ടന്റെ രണ്ടാമത്തെ മകളെ ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ ഞാനാണ് വളർത്തുന്നത്. എന്റെ മകളാണെന്ന് എല്ലാവരും പറയും. അത്രയധികം ഇഷ്ടമാണ്. അവളുടെ അമ്മയുടെ സ്വഭാവം ശരിയല്ലായിരുന്നു. കുട്ടികളെ അവർ ഉപേക്ഷിച്ച് പോയതാണ്. എനിക്കെല്ലാം ആ മകളായിരുന്നു. ശീതളെന്നാണ് മകൾക്ക് നൽകിയ പേര്'
'മരിച്ച് പോയ എന്റെ ചേച്ചിയുടെ പേരാണത്. അതിനാൽ പേരെടുത്ത് വിളിക്കില്ല. ചിന്ന പെണ്ണ് എന്ന് വിളിക്കും. ഒരു ദിവസം എന്തോ കാര്യം സംസാരിക്കവെ അമ്മയെ നിനക്ക് ഇഷ്ടമാണോയെന്ന് മൂത്തളോട് ചോദിച്ചു. ഇഷ്‌ടമാണെന്ന് അവൾ പറഞ്ഞു. എനിക്കും ഇഷ്ടമാണെന്ന് ശീതളും പറഞ്ഞു. ഇന്ന് വരെയും അമ്മയോട് അവർ സംസാരിച്ചിട്ടില്ല. അമ്മ വന്ന് നിന്നാലും സംസാരിക്കില്ല. എന്നാൽ അമ്മയെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ കരഞ്ഞു'

'അവരുടെ അമ്മ ഒളിച്ചോടിപ്പോയത് മൂലം എന്റെ ചേട്ടൻ മദ്യപിച്ച് മരിച്ചു. അക്കാര്യം അവർക്ക് അറിയില്ലായിരുന്നെങ്കിൽ ഓക്കെ. പക്ഷെ അവർക്ക് അറിയാം. ഒരു മകളെ ഐപിഎസ് ആക്കാനും ഒരാളെ ഐഎഎസ് ആക്കാനും ഞാൻ അവരെ പഠിപ്പിക്കാൻ തീരുമാനിച്ചു. സ്കൂളിൽ ഞാൻ അടച്ച ഫീസ് അവരുടെ അമ്മ തിരിച്ച് വാങ്ങി. കുട്ടികളെ പഠിപ്പിച്ചില്ല. ഇങ്ങനെയൊരു അമ്മയെ ഇഷ്ടമാണെന്ന് പറഞ്ഞത് എനിക്ക് അംഗീകരിക്കാൻ പറ്റിയില്ല. മൂത്ത മകൾ ഗർഭിണിയായിരുന്നു'
'എന്റെ വീട്ടിലാണ് ഉണ്ടായിരുന്നത്. വളകാപ്പ് ചടങ്ങൊക്കെ ചെയ്തു. അത്തയെന്ന നിലയിൽ ഞാൻ എല്ലാം ചെയ്തു. എന്നാൽ ഇളയവൾക്ക് ഞാൻ അമ്മയേക്കാൾ വലിയ ആളാണെന്ന് ഞാൻ കരുതി. ജീവൻ കൊടുത്ത് സ്നേഹിച്ചതാണ്. ഒരു ഡ്രസ് ചോദിച്ചാൽ പത്ത് ഡ്രസ് വാങ്ങി നൽകും. എനിക്ക് ആഭരണമില്ലെങ്കിലും അവൾ ധരിക്കണമെന്ന് കരുതും. പെട്ടെന്ന് അമ്മയെയാണ് ഇഷ്‌ടമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ വീണ് പോയി,' ഷക്കീല അന്ന് തുറന്ന് പറഞ്ഞു.
സഹോദരങ്ങളിൽ ചിലരുമായി ഷക്കീലയ്ക്ക് ഇന്നും അസ്വാര്യമുണ്ട്. കുടുംബത്തിന് വേണ്ടി ജീവിച്ചെങ്കിലും താൻ ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ ഇവർ മാറ്റി നിർത്തുന്നെന്നാണ് ഷക്കീല വ്യക്തമാക്കി. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും തമിഴ് ഷോകളിൽ ഷക്കീല ഇന്ന് സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications