'ബിഗ് ബോസ് സീസൺ ആറിലേക്ക് വിളിച്ചിരുന്നു, സീരിയലിൽ നടക്കുന്നതിനേക്കാൾ മോശമായതാണ് പുറത്ത് നടക്കുന്നത്'
ചന്ദനമഴ എന്ന സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു കുര്യന്‍ എന്ന നടി പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ എത്തിയതോടെ ശാലുവിന് കൂടുതല്‍ ആരാധകരുണ്ടായി. രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ശാലു അമ്മ റോളിൽ തിരക്കിലാണെങ്കിലും അഭിനയ ജീവിതവും അതോടൊപ്പം മനോഹരമായി കൊണ്ടുപോകുന്നുണ്ട്. കരിയറിൽ ഇതുവരെ എണ്ണമറ്റ സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും ശാലു മലയാളികൾക്കെന്നും ദേശായി കുടുംബത്തിലെ മരുമകളായ വർഷയാണ്.
അടുത്തിടെയായി ചന്ദനമഴ സീരിയലിന്റെ എപ്പിസോഡുകൾ സോഷ്യൽമീഡിയ കുത്തിപ്പൊക്കി കൊണ്ടുവരുന്നുണ്ട്. അതോടൊപ്പം ഏറ്റവും കൂടുതൽ കയ്യടി നേടുന്നതും വർഷയെന്ന ശാലുവിന്റെ കഥാപാത്രമാണ്. സീരിയൽ എപ്പിസോഡുകൾ ട്രോൾ ചെയ്യപ്പെടുമ്പോഴും ശാലു അത് പരാതികളില്ലാതെ ആസ്വദിക്കുന്നുണ്ട്.

ഇപ്പോഴിതാ ചന്ദനമഴ, തട്ടീം മുട്ടീം സീരിയലുകളുടെ ഭാഗമായതിനെ കുറിച്ചും സ്വകാര്യ ജീവിതത്തിലെ പുതിയ വിശേഷങ്ങളുമെല്ലാം മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന പുതിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ശാലു പങ്കുവെച്ചു. ചന്ദനമഴ എനിക്കൊരു അനുഗ്രഹമായിരുന്നു. ആദ്യമായി ഞാൻ ആയിരം എപ്പിസോഡുള്ള ഒരു സീരിയലിൽ അഭിനയിച്ചതും ചന്ദനമഴയിലാണ്. അതിനുശേഷം അങ്ങനൊന്ന് സാധിച്ചിട്ടില്ല. വർഷങ്ങൾക്കിപ്പുറം ട്രോളായും ചന്ദനമഴ ചർച്ചയാകുന്നുണ്ട്. മലയാളികൾക്ക് ദഹിക്കാത്ത ഒരുപാട് കാര്യങ്ങൾ ചന്ദനമഴയിലുണ്ടായിരുന്നു.
ഒരു നോർത്ത് ഇന്ത്യൻ സീരിയലിന്റെ മലയാളം പതിപ്പായിരുന്നു ചന്ദനമഴ. അതുകൊണ്ട് തന്നെ അവിടുത്തെ കണ്ടന്റുകൾ അതുപോലെ എടുത്തിരുന്നു. പാമ്പിനെ പിടിക്കുന്ന എപ്പിസോഡ് അടക്കം ട്രോളായി. ഇപ്പോൾ എല്ലാവരും വീണ്ടും ചന്ദനമഴയുടെ എപ്പിസോഡുകൾ കാണുന്നുണ്ട്. പാമ്പിനെ പിടിക്കുന്ന എപ്പിസോഡിൽ മേഘ്നയ്ക്ക് അത് ചെയ്യാതെ നിവർത്തിയില്ലായിരുന്നു.
ഞങ്ങളെല്ലാം പേടിച്ചാണ് അഭിനയിച്ചത്. ആ എപ്പിസോഡിനെ ട്രോളിയാലും അവളുടെ ധൈര്യം സമ്മതിച്ച് കൊടുത്തെ പറ്റു. രൂപശ്രീ ചേച്ചിയെ എല്ലാവരും ഇപ്പോഴും ഊർമിള മാഡം എന്ന് തന്നെയാണ് വിളിക്കുന്നത്. ഞാനും അതുപോലെ വർഷയെന്ന പേരിലാണ് അറിയപ്പെടുന്നത്. വർഷ എന്ന കഥാപാത്രം തന്ന ഹൈപ്പ് മറ്റൊന്നിനും കിട്ടിയിട്ടില്ല. അതുപോലെ തന്നെ തട്ടീം മുട്ടിയിലേക്ക് ആദ്യം ക്ഷണം വന്നപ്പോൾ പോകണോ വേണ്ടയോ എന്ന തോന്നലുണ്ടായിരുന്നു.
കോമഡിയുമാണ് എന്റെ അതിലെ കഥാപാത്രം. അതുകൊണ്ട് മഞ്ജു പിള്ള ചേച്ചി വിളിച്ചപ്പോൾ ആകെ കൺഫ്യൂഷനായി. ലൈവായി ഡയലോഗ് പറയണമെന്നതും എന്നെ ആശങ്കപ്പെടുത്തി. പിന്നെ ഞാൻ ഓക്കെ പറഞ്ഞു. വില്ലത്തി റോൾ ചെയ്യാൻ കോമഡി ചെയ്യുന്നതിനേക്കാൾ എളുപ്പമാണ്. തട്ടീം മുട്ടീം സെറ്റിൽ ലളിതാമ്മ അടക്കം എല്ലാവരും എന്നെ പെർഫോമൻസ് നന്നാക്കാൻ സഹായിച്ചു.

ലളിതാമ്മയ്ക്കൊപ്പമുള്ള മൂന്നാമത്തെ വർക്കായിരുന്നു തട്ടീം മുട്ടീം. അതിലെ കഥാപാത്രത്തെ പോലെ തന്നെയാണ് ലളിതാമ്മ നമ്മളോട് പെരുമാറുന്നതെന്നും ശാലു പറയുന്നു. അതുപോലെ സീരിയൽ കണ്ടിട്ടാണ് ആളുകൾ വഴിപിഴച്ചുപോകുന്നതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും പക്ഷെ സീരിയലിൽ നടക്കുന്നതിനേക്കാൾ മോശമായ കാര്യങ്ങളാണ് പുറത്ത് നടക്കുന്നതെന്നും ശാലു കൂട്ടിച്ചേർത്തു.
ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ പേര് വന്നതിന് പിന്നിലെ കഥയും താരം വെളിപ്പെടുത്തി. ബിഗ് ബോസ് സീസൺ ആറിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷെ ആ സമയത്ത് മക്കൾക്ക് അടക്കം വയ്യാത്ത അവസ്ഥയുണ്ടായിരുന്നു. അന്ന് മക്കളുടെ അടുത്ത് നിന്ന് മാറാൻ പറ്റാത്ത അവസ്ഥയായിരുന്നു.
സിറ്റുവേഷൻ ശരിയായിരുന്നുവെങ്കിൽ ഒരുപക്ഷെ പോകുമായിരുന്നു. മക്കളുടെ അടുത്ത് ഒരോ ദിവസം ചെല്ലുന്തോറും എനിക്ക് അറ്റാച്ച്മെന്റ് കൂടി വരികയാണ്. അതുകൊണ്ട് തന്നെ മക്കളെ വിട്ട് നൂറ് ദിവസം നിൽക്കാൻ പറ്റുമോയെന്ന് എനിക്ക് സംശയമാണ്.
ഇപ്പോൾ അഭിനയിക്കുന്ന സീരിയലിന്റെ ഷൂട്ട് നടക്കുന്നത് കൊച്ചിയിൽ തന്നെയാണ്. അതുകൊണ്ട് മാറി നിൽക്കേണ്ടി വരാറില്ല. വീട്ടിൽ പോയി വന്ന് അഭിനയിക്കാം. തിരുവനന്തപുരത്ത് ഷൂട്ടുള്ള സീരിയലുകളിൽ നിന്ന് ക്ഷണം വരുന്നുണ്ട്. മക്കൾ സ്കൂളിൽ പോയി തുടങ്ങിയശേഷം അത്തരം പ്രോജക്ടുകളിൽ അഭിനയിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മക്കൾക്ക് ഇപ്പോൾ എന്നെ ആവശ്യമുണ്ടെന്നും ശാലു പറഞ്ഞു. ഭർത്താവിന്റെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ ദേഷ്യം എന്നായിരുന്നു നടിയുടെ മറുപടി. ഭർത്താവിന് ഭയങ്കര ദേഷ്യമാണ്. പറയുന്നതിന് മുന്നേ ദേഷ്യപ്പെടും. പക്ഷെ പെട്ടന്ന് തണുക്കും. എന്നാൽ ദേഷ്യപ്പെട്ടത് എന്റെ മനസിൽ ഇരിക്കും ആള് പക്ഷെ എന്നോട് വളരെ കൂളായി വന്ന് മിണ്ടുമെന്നും ശാലു പറയുന്നു.


Click it and Unblock the Notifications











