ഞാനും ഉമ്മയും ഓർഗനൈസ്ഡ് അല്ല, പക്ഷെ മാനേജരെ വേണ്ട; വെടക്കാക്കി തനിക്കാക്കുകയെന്ന സ്വഭാവം; ഷെയ്ൻ നിഗം
കരിയറിൽ ശ്രദ്ധിക്കപ്പെട്ടത് സമയത്ത് തന്നെ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷെയ്ൻ നിഗം. ഒന്നിലേറെ നിർമാതാക്കൾ ഷെയ്നിനെതിരെ പരാതിയുമായി രംഗത്ത് വന്നു. ഷെയ്ൻ ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നാണ് ഇവർ ആരോപിച്ചു. കുറച്ച് കാലത്തേക്ക് നടനെ വിലക്കുന്ന സാഹചര്യവുമുണ്ടായി. വിവാദങ്ങളെല്ലാം അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങാൻ ഷെയ്നിന് സാധിച്ചു. ഇപ്പോഴിതാ സിനിമാ ലോകത്തെ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയാണ് ഷെയ്ൻ നിഗം. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ഇമോഷണലും സെൻസിറ്റീവും ആയ തനിക്ക് ഇപ്പോഴത് ബാലൻസ് ചെയ്യാൻ പറ്റുന്നുണ്ടെന്ന് ഷെയൻ നിഗം പറയുന്നു. പക്ഷെ
പറയാനുള്ളത് പറയും. നിങ്ങൾ ആ സീൻ ചെയ്യാമെന്ന് അന്ന് പറഞ്ഞതല്ലേ, എന്നിട്ടെന്താണ് ചെയ്യാത്തത്, ഈ സിനിമയ്ക്ക് അതാവശ്യമല്ലേ എന്നൊക്കെ ചോദിക്കും. ഒരു സിനിമ ഒരു തവണയേ എടുക്കാൻ പറ്റൂ. എന്റെ കൊച്ച് വന്നാലും ഈ സിനിമ കണ്ട് എന്റെ അച്ഛൻ ചെയ്ത പടമാണെന്ന് അഭിമാനത്തോടെ പറയേണ്ടെയെന്നും ഷെയ്ൻ നിഗം ചോദിക്കുന്നു.

ഒരു തമിഴ് സിനിമ ചെയ്തു. അവിടെ ഭയങ്കര പാഷനേറ്റ് ആണ്. അവർക്ക് ഈ ബഡ്ജറ്റിൽ പടം തീരുന്നില്ല. ചെറിയ അഡ്ജസ്റ്റ്മെന്റ് സംഭവിക്കും. നിർമാതാവ് ദിവസവും വന്ന് പടം കണ്ട് എന്നെ വന്ന് അഭിനന്ദിക്കും. അങ്ങനെയൊന്നും ഞാൻ ഇവിടെ കണ്ടിട്ടില്ലെന്ന് ഷെയ്ൻ നിഗം പറയുന്നു. വെടക്കാക്കി തനിക്കാക്കുകയെന്ന സ്വഭാവം കുറച്ച് ഇവിടെയുണ്ട്. ആർട്ടിസ്റ്റുകളോട് നല്ലതായിരുന്നു എന്ന് പറഞ്ഞാൽ തന്നെ നമ്മൾക്ക് കംഫർട്ടബിളാകും. കാരണം ഒരുപാട് ചിന്തകളുണ്ടാകും.
തമിഴിൽ എല്ലാവരും ക്രിയേറ്റീവ്ലി ഇൻവോൾവ് ആണ്. ലൈറ്റ് പിടിക്കുന്ന ആൾ പോലും പ്രൊഡ്യൂസറുടെ പണം പോകുന്നുണ്ട്, പെട്ടെന്ന് ചെയ്ത് തീർക്കണം എന്ന് ആറ്റിറ്റ്യൂഡിൽ വർക്ക് ചെയ്യും. എല്ലാവർക്കും തുല്യ ബഹുമാനമാണ്. അവിടെ ചേരി തിരിവില്ല. സ്ക്രിപ്റ്റ് റൈറ്ററും ക്യാമറമാനും തമ്മിലുള്ള ഈഗോ ക്ലാഷും ഞാൻ കണ്ടിട്ടില്ല. സിനിമയെ സ്നേഹിക്കുന്നവർ പ്രൊഡക്ഷനിൽ വരണം എന്നാണ് തന്റെ ആഗ്രഹമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.

തനിക്ക് ഒരു മാനേജറെ ആവശ്യമില്ലെന്നും ഷെയ്ൻ നിഗം പറയുന്നു. എനിക്ക് അലക്സ പോലത്തെ കുറച്ച് കൂടെ അപ്ഡേറ്റഡായ ഉപകരണം കിട്ടിയാൽ മതി. എനിക്ക് കറക്ട് ചാർട്ട് തരണം. ഞാൻ അത്ര ഓർഗനൈസ്ഡ് ആയ ആളല്ല. എന്റെ അമ്മയും അങ്ങനെയല്ല. പക്ഷെ അനിയത്തി ലോയാണ് പഠിക്കുന്നത്. അവൾ ഓർഗനൈസ്ഡ് ആണ്. സമയക്രമം ചാർട്ട് ചെയ്ത് തരുന്നതിനപ്പുറം തനിക്ക് മാനേജരുടെ ആവശ്യമൊന്നും ഇല്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.
മാനസികമായി തളരുമ്പോൾ പ്രാർത്ഥനയാണ് തന്നെ തുണച്ചതെന്നും ഷെയിൻ നിഗം പറയുന്നു. ശരിക്കും ഞാൻ എവിടെയാണെന്ന് പന്ത്രണ്ടാം ക്ലാസ് മുതൽ അന്വേഷിച്ച് തുടങ്ങി. എന്റെയുള്ളിൽ ഞാൻ എവിടെയാണെന്ന്. മാനസികാരോഗ്യത്തിന് വേണ്ടി കൗൺസിലിംഗ് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല. എല്ലാം എനർജികളാണ്. അതിനെ ക്ലെൻസ് ചെയ്ത് വെക്കുക.
നമ്മുടെ ഉള്ളിൽ നിന്ന് നെഗറ്റീവ് അടിക്കുന്നുണ്ടെങ്കിൽ നമ്മുടെ എനർജി ചെറുതായി ഡാമേജ് ആയിട്ടുണ്ട്. അപ്പോൾ അവരുടെ മതത്തിൽ പറയുന്നത് പോലെ ചെയ്താൽ പോരെ. പ്രാർത്ഥിക്കാൻ പോകാം. അമ്പലത്തിൽ പോകുമ്പോൾ തൊഴുക. ഇതെല്ലാം ചെയ്താൽ മതിയെന്നും ഷെയ്ൻ നിഗം അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications