ഭർത്താവിന്റെ ആദ്യ ഭാര്യ തിരിച്ച് വന്നു, പോകാൻ ഞാൻ പറഞ്ഞതാണ്; വിവാഹ ജീവിതത്തിൽ അനുഭവിച്ചത്; ശാന്തി വില്യംസ്
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ശാന്തി വില്യംസ്. ക്യാമറമാൻ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. ഭർത്താവിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ശാന്തി വില്യംസ്. തന്റെ ഇഷ്ട പ്രകാരമല്ല വില്യംസുമായുള്ള വിവാഹം നടന്നതെന്നും വീട്ടുകാരുടെ നിർബന്ധ പ്രകാരം ചെയ്ത വിവാഹമാണിതെന്നും ശാന്തി പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
കാണുന്നവരെല്ലാം തന്നോട് ചോദിച്ചത് ലൗ മാര്യേജ് അല്ലേയെന്നാണ്. എന്നാൽ ഇത് പ്രണയവിവാഹമല്ല. അദ്ദേഹത്തിന് സ്നേഹമുണ്ടായിരുന്നു, പക്ഷെ എനിക്കില്ല. അത് വൺ സൈഡ് ലൗ ആയിരുന്നു. കല്യാണം കഴിഞ്ഞ് മൂന്ന് മാസം നാട്ടിൽ പോയി. മലയാളത്തിൽ ഭയങ്കര തിരക്കായി. ജീവിതം അങ്ങനെ നീങ്ങി. മക്കളെ പ്രസവിച്ചപ്പോഴൊന്നും അദ്ദേഹത്തിന്റെ ഒരു സപ്പോർട്ടും എനിക്കില്ലായിരുന്നു. ഡെലിവറിക്ക് പോലും എന്നോടൊപ്പം വന്നിട്ടില്ല. എന്റെ അച്ഛനും അമ്മയുമാണ് കൂടെ ഉണ്ടായിരുന്നത്. അതിന്റെ നീരസം എനിക്കുണ്ടായിരുന്നു.

കുടുംബം നോക്കണമെന്ന് അദ്ദേഹത്തിനില്ല. ഭാര്യയോട് സ്നേഹമില്ല. കുട്ടികളോട് ഒരളവ് വരെ സ്നേഹമുണ്ടായിരുന്നു. എന്നോട് അദ്ദേഹത്തിന് സ്നേഹമേ ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ മുന്നിൽ തല വെച്ച് കാെടുത്തല്ലോ എന്ന് തോന്നി. ആദ്യത്തെ കുഞ്ഞ് പിറക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ തിരിച്ച് വന്നു. അവരോടൊപ്പം പോകാൻ ഇയാൾ ശ്രമിച്ചു. ഞാൻ അച്ഛനടുത്ത് പോയി, ദയവായി എന്നെ ഇപ്പോഴെങ്കിലും ഇയാളിൽ നിന്ന് വിടൂ, കുഞ്ഞിനെ പ്രസവിച്ച് ഞാൻ നോക്കിക്കോളാം. അഭിനയിച്ച് കുഞ്ഞിനെ നോക്കാം.
നിങ്ങളുടെ സ്വത്തുക്കളൊന്നും എനിക്ക് വേണ്ടെന്ന് പറഞ്ഞു. ആദ്യ ഭാര്യയോടൊപ്പം പോകൂ, എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു. എന്നാൽ ആ സ്ത്രീ തിരിച്ച് പോയി. അതിന് ശേഷം ഇദ്ദേഹം തിരിച്ച് വന്നു. എനിക്ക് വിവാഹമോചനം തരൂ, എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാനിഷ്ടമല്ലെന്ന് ഞാനന്നും പറഞ്ഞതാണ്. എന്നാൽ കോംപ്രമൈസ് ചെയ്ത് ചെയ്ത് അദ്ദേഹത്തോടൊപ്പം ജീവിച്ചു.

മുൻകോപക്കാരനായിരുന്നു. പുറത്ത് ആരോടെങ്കിലും ദേഷ്യം വന്നാൽ എന്നെ അടിക്കും. അവസാനത്തെ കുഞ്ഞ് ജനിച്ച് സെറ്റിൽ ഒരിക്കൽ എന്നെ അടിച്ചു. കാറിൽ പൂട്ടിയിട്ടു. ഈ വട്ടനൊപ്പം എങ്ങനെ ജീവിക്കുന്നു, ഇയാളെ വിട്ട് പോകൂയെന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ പറഞ്ഞു. അസിസ്റ്റന്റ് ക്യാമറമാനാണ് കാറിന്റെ ഡോർ തുറന്നത്. അവർ എന്നെ വീട്ടിൽ കൊണ്ട് വിട്ടു. അന്ന് എന്റെ ചേച്ചി, ഇത്രയും കഷ്ടപ്പെട്ട് അനുജത്തി ഇവിടെ കഴിയണോ, നാല് മക്കളല്ലേ എന്റെ മക്കൾക്കൊപ്പം ഞാൻ വളർത്താം, ബന്ധം പിരിയാമെന്ന് പറഞ്ഞു.
വക്കീലിനെ വിളിച്ചു. എല്ലാം സംസാരിച്ചു. വീട്ടിലേക്ക് അയച്ചില്ല. മൂന്ന് ദിവസം ചേച്ചിയുടെ വീട്ടിലാണ് കഴിഞ്ഞത്. ഭർത്താവ് വന്ന് ചേച്ചിയുടെ കാലിൽ വീണു. ഇനി അടിക്കില്ല, അവളെ വീട്ടിലേക്ക് അയക്കെന്ന് പറഞ്ഞു. ഒത്തുതീർപ്പാക്കി എന്നെ കൂട്ടി വന്നു. നമ്മുടെ പരമ്പരയിൽ സ്ത്രീകൾ ഭർത്താവ് എത്ര മോശമായാലും സ്ത്രീകൾ ഭർത്താവിനൊപ്പം ജീവിക്കാതിരുന്നിട്ടില്ല. നീ ആ പേര് മാത്രം എനിക്ക് സമ്പാദിച്ച് തരണം. അവനെ ഇഷ്ടമല്ലെങ്കിൽ പിരിയാതെ ഒറ്റയ്ക്ക് കഴിയാൻ പറഞ്ഞു. അച്ഛന്റെ വാക്ക് എതിർക്കാൻ കഴിഞ്ഞില്ല. പിന്നെ ഞങ്ങൾ രണ്ട് വഴിക്ക് ജീവിച്ചു. വില്യംസിന് അസുഖം വന്നപ്പോൾ താൻ ഭർത്താവിനെ ശുശ്രൂഷിക്കാൻ തയ്യാറായെന്നും ശാന്തി വില്യംസ് വ്യക്തമാക്കി.


Click it and Unblock the Notifications