അന്ന് പല പെണ്ണുങ്ങളും കണ്ണ് വെച്ചിരുന്ന പുരുഷനാണ് സുകുമാരന്‍; മല്ലികയും മക്കളും ആ സ്‌നേഹത്തില്‍ ഉറച്ച് നിന്നു
വീണ്ടുമൊരു ജൂണ്‍ പതിനാറ് വരുമ്പോള്‍ മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടത്തിന്റെ കഥ പറയാനുണ്ടാവും. മലയാളത്തിന്റെ അനുഗ്രഹീത നടന്‍ സുകുമാരന്റെ ഓര്‍മദിനമാണിന്ന്. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണിലായിരുന്നു സുകുമാരന്റെ വേര്‍പാട്. പിതാവിനെ കുറിച്ച് പറഞ്ഞ് മകനും നടനുമായ പൃഥ്വിരാജും സഹോദരന്‍ ഇന്ദ്രജിത്തും അടക്കമുള്ളവര്‍ എത്തിയിരുന്നു.
സ്റ്റൈലിഷ് മേക്കോവറിൽ രമ്യ പാണ്ഡ്യൻ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
എഴുത്തുകാരി ശാരദക്കുട്ടിയും സുകുമാരനെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍പങ്കുവെക്കുകയാണിപ്പോള്‍. ഞാനുള്‍പ്പെടെ അന്നത്തെ പല പെണ്ണുങ്ങള്‍ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരനെന്നാണ് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെ ശാരദക്കുട്ടി പറയുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

ഇന്ന് പ്രിയ നടന്‍ സുകുമാരന്റെ ഓര്‍മ്മ ദിവസം. എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതല്‍ ഭാവങ്ങളും. എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ സന്തോഷ ജീവിതത്തിനായി സുകുമാരനൊപ്പം ചേര്‍ത്തു പടം പിടിച്ചു വെച്ചതിനെ കുറിച്ച് ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു.

സുകുമാരനൊപ്പമാണെങ്കില്‍ അവര്‍ക്കു കരയേണ്ടി വരില്ല എന്ന് എന്നോട് ആ നോട്ടവും മുഖവും കുസൃതിയും ധൈര്യം തന്നിരുന്നു. എന്റെ സുകുമാരനിലുള്ള വിശ്വാസം ശരിയാണെന്ന് മല്ലിക സുകുമാരന്‍ സ്വന്തം പ്രസരിപ്പും സ്വാശ്രയത്വ ശീലവും സാമ്പത്തികഭദ്രതയും ഒക്കെ കൊണ്ട് തെളിയിച്ചു. മല്ലികയുടെ ജീവിതം, അതിജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ്. തകരാതെയും തളരാതെയും അവര്‍ ജീവിതത്തെ നേരിട്ട രീതികള്‍ എത്രയെത്ര ദുര്‍ഭൂതങ്ങളോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു അവര്‍ക്ക്.

ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്നവര്‍ക്കുണ്ടെന്ന് നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകള്‍. ഒടുവില്‍, എല്ലാത്തരത്തിലും വിജയിച്ച സ്ത്രീയെന്ന് തന്നെ അവര്‍ അടയാളപ്പെട്ടു. അന്‍പതെത്തുന്നതിനു മുന്‍പ് സുകുമാരന്‍ പോയി. മല്ലികയും മക്കളും ആ സ്‌നേഹത്തിന്റെ ബലത്തില്‍ സ്വന്തം കഴിവുകളില്‍ ഉറച്ചു നിന്ന് ജീവിച്ചു. പണം ധൂര്‍ത്തടിക്കാത്ത പുരുഷന്‍, സ്ത്രീയെ സ്വയം പര്യാപ്തയായി നിലനിര്‍ത്തുന്ന പുരുഷന്‍, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷന്‍ ഇത്രയുമൊക്കെ ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്.

എല്ലാവര്‍ക്കും കിട്ടേണ്ട അവകാശമെന്നാണ് പറയേണ്ടത്. പക്ഷേ ലോട്ടറിയടിക്കുന്നതു പോലെ ചിലരിലേക്കു മാത്രമേ അത് ചെന്നെത്താറുള്ളു. അങ്ങനെ ഞാനുള്‍പ്പെടെ അന്നത്തെ പല പെണ്ണുങ്ങള്‍ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരന്‍. കാട്ടുകുറിഞ്ഞിപ്പൂവും ചൂടി എന്ന പാട്ടു പാടി രാധ എന്ന പെണ്‍കുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന ഈ പെണ്‍കുട്ടിക്ക്. വേനല്‍, അണിയാത്ത വളകള്‍, കൊച്ചു കൊച്ചു തെറ്റുകള്‍, നിര്‍മ്മാല്യം, ബന്ധനം, എന്റെ നീലാകാശം, ശാലിനി എന്റെ കൂട്ടുകാരി, കലിക: ഞാന്‍ ശരിക്കും പെട്ടു പോയിരുന്നു.
Recommended Video

സ്‌ക്രീനില്‍ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല. ഈ ഓര്‍മ്മദിനത്തില്‍ ആ ദിവസങ്ങളേകിയ ശാരീരികാനന്ദങ്ങള്‍ക്ക് ഞാന്‍ പ്രിയ നടന്‍ സുകുമാരനുമായി സ്‌നേഹപൂര്‍വ്വം ഒരു ഗാനം പങ്കിടുകയാണ്.നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങള്‍ക്കെടുക്കാം. ഇതാണ് എന്റെ സുകുമാരന്‍. സുരഭിലമേതോ സ്മൃതിയുടെ ലഹരിയില്‍ നിറയും മിഴിയോടെ വിട പറയും ദിനവധുവിന്‍ കവിളില്‍ വിടരും കുങ്കുമരാഗം എസ്.ശാരദക്കുട്ടി..


Click it and Unblock the Notifications











