പത്ത് മക്കളെ ബന്ധുക്കളാരും കൂടെ നിർത്തില്ല; സാഹചര്യം കൊണ്ടാണ് സിനിമയിലെത്തിയത്; ഇന്നും അവർക്ക് അകൽച്ച; ഷീല
മലയാളികളുടെ മനസിൽ അനശ്വര നായികയാണ് നടി ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഷീല. ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്ത് ഷീലയ്ക്കുണ്ട്. ഒട്ടനവധി ശ്രദ്ധേയ കഥാപാത്രങ്ങൾ ഷീലയ്ക്ക് തുടരെ ലഭിച്ചു. ഇന്നത്തെ താരമാകുന്നതിന് മുമ്പ് പ്രതിസന്ധികൾ നേരിട്ട ഒരു കാലഘട്ടം ഷീലയ്ക്കുണ്ടായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക നായികമാരെ പോലെയും കുടുംബം നോക്കാൻ വേണ്ടിയാണ് ഷീലയും അഭിനയ രംഗത്തേക്ക് വരുന്നത്.
എന്നാൽ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഷീലയ്ക്ക് സിനിമയിലേക്ക് വന്നതിന്റെ പേരിൽ ചില മാറ്റി നിർത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. രണ്ട് സിനിമയേ കണ്ടിട്ടുള്ളൂ. തന്റെ കുടുംബത്തിലെ സാഹചര്യം കൊണ്ട് സിനിമയിലേക്ക് വരികയായിരുന്നെന്നും ഷീല പറയുന്നു.

അച്ഛൻ പെട്ടെന്ന് മരിച്ചു. വീട്ടിൽ ഞങ്ങൾ കുറേ പിള്ളേർ. അങ്ങനെ വേറെ വഴിയില്ലാതെയാണ് അഭിനയിക്കുന്നത്. പത്ത് സിനിമകളായപ്പോൾ കുറച്ച് ഇഷ്ടം തോന്നി. പിന്നീട് ഭയങ്കര ഇഷ്ടമായെന്നും ഷീല വ്യക്തമാക്കി. പഴയ സിറിയൻ കത്തോലിക്ക് കുടുംബമാണ് ഞങ്ങളുടേത്. അച്ഛന് ഒരുപാട് സഹോദരങ്ങളുണ്ട്. അമ്മയ്ക്കും ഉണ്ടായിരുന്നു. അവർക്ക് സിനിമ കാണുന്നതും അഭിനയിക്കുന്നതും ചീത്ത കാര്യമാണ്.
ഒരിക്കൽ അച്ഛനറിയാതെ കണ്ടം വെച്ച കോട്ട് എന്ന സിനിമ ഞങ്ങൾ കാണാൻ പോയി. അച്ഛൻ അന്ന് എവിടെയോ പോയതാണ്. ജോലി വേഗം തീർത്ത് അച്ഛൻ വന്നു. അദ്ദേഹം വരുന്നതിന് മുമ്പ് തിരിച്ച് വരാമെന്നാണ് കരുതിയത്. പക്ഷെ അച്ഛൻ നേരത്തെ വന്നു. സിനിമയ്ക്ക് പോയതറിഞ്ഞ് ചൂരൽ കൊണ്ട് അച്ഛൻ തല്ലി. ഞങ്ങൾക്കൊപ്പം അമ്മയ്ക്കും രണ്ട് തല്ല് കിട്ടി. അടുത്ത വീട്ടിലെ സ്ത്രീയുണ്ടായിരുന്നു. അവർക്കും തല്ല് കിട്ടി. ഉടനെ പോയി കുമ്പസരിക്കണമെന്ന് അച്ഛൻ.

പിറ്റേ ദിവസം പള്ളിയിൽ താൻ കുമ്പസരിച്ചെന്നും ഷീല ഓർത്തു. ഞാൻ സിനിമയിലേക്ക് വന്നപ്പോൾ അച്ഛന്റെ കുടുംബത്തിന് മുഴുവൻ എതിർപ്പായിരുന്നു. അച്ഛന്റെ കുടുംബത്തിലെ ആരും ഇതുവരെയും അന്ന് മുതൽ എന്നോട് സംസാരിച്ചിട്ടില്ല. അച്ഛന്റെ കൂടെ ജനിച്ചവർ ആര് സഹോദരിമാരും നാല് സഹോദരൻമാരുമാണ്. പക്ഷെ ഇതുവരെയും ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും അവർക്കില്ല. ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ടെന്നും ഷീല വ്യക്തമാക്കി.
അതേസമയം വിഷമഘട്ടത്തിൽ ഈ ബന്ധുക്കൾ കൂടെയുണ്ടാവില്ലായിരുന്നെന്നും ഷീല ചൂണ്ടിക്കാട്ടി. അച്ഛന് പക്ഷാഘാതം വന്ന് ജോലി പോയി. ഞങ്ങൾ പത്ത് മക്കളെ ആരും ഒരു വീട്ടിൽ കൊണ്ട് പോയി നിർത്തില്ല. അതുകൊണ്ടാണ് താൻ സിനിമാ രംഗത്തേക്ക് വന്നതെന്നും ഷീല വ്യക്തമാക്കി. സഹോദരങ്ങളെയെല്ലാം പഠിപ്പിച്ചത് ഷീലയാണ്.
കുടുംബത്തിന്റെ ആശ്രയമായിരുന്നു അക്കാലത്ത് ഷീല. മകന് വേണ്ടി ജീവിക്കണമെന്ന് തോന്നിയ ഘട്ടത്തിലാണ് ഷീല അഭിനയ രംഗം വിടുന്നത്. വർഷങ്ങളോളം മാറി നിന്ന ഷീല 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെ തിരിച്ചെത്തി. തിരിച്ച് വരവിലും ശ്രദ്ധേയ സാന്നിധ്യമാകാൻ ഷീലയ്ക്ക് സാധിച്ചു. കഴിഞ്ഞ വർഷം അനുരാഗം എന്ന സിനിമയിലൂടെ നടി പ്രേക്ഷകർക്ക് മുമ്പിലെത്തി. ചെന്നെെയിലാണ് ഷീലയിന്ന് താമസിക്കുന്നത്. അഭിനയിക്കുന്ന കാലത്ത് ചെന്നെെയിലേക്ക് വന്ന തന്റെയും കുടുംബത്തിന്റെയും ജീവിതം പിന്നീട് ചെന്നെെയിൽ തന്നെയായെന്നാണ് ഇതേക്കുറിച്ച് ഷീല ഒരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications