ഷൂട്ടിംഗ് തിരക്കിനിടെ ചേച്ചി മരിച്ചെന്നറിയിച്ച് കോൾ, ഷീല നൽകിയ മറുപടി; മറന്നിട്ടില്ലെന്ന് നടി
പഴയകാല നടി ഷീലയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ ലോകത്തുണ്ട്. അറുപതുകളിലും എഴുപതുകളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. 1964 ൽ ഷീല നായികയായെത്തിയ സിനിമയാണ് അൾത്താര. പി സുബ്രമണ്യം ആണ് ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിന് വേണ്ടി ഷീല ചെയ്ത ത്യാഗത്തെക്കുറിച്ച് പി സുബ്രമണ്യത്തിന്റെ മകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഇന്നും ഞാൻ മറക്കില്ല. ഞാനാണ് ആദ്യം ഫോണെടുത്തത്. ഞാനായിരുന്നു സ്റ്റുഡിയോ മാനേജർ. ചേച്ചി മരിച്ച് പോയെന്ന് പറഞ്ഞാണ് കോൾ. അന്നിവിടെ ഭയങ്കര ബിസി ഷൂട്ടിംഗാണ്. എങ്ങനെയാണ് പറയാതിരിക്കുക എന്ന് കരുതി പറഞ്ഞു. അപ്പോൾ ഷീല പറഞ്ഞത് ആദ്യം ഷൂട്ടിംഗ് കഴിയട്ടെ, പിന്നെ ഞാൻ നാട്ടിൽ പോകാം എന്നാണ്. വിട്ടേക്കെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ ഷീല അഭിനയിക്കാൻ തയ്യാറായെന്ന് പി സുബ്രമണ്യത്തിന്റെ മകൻ ഓർത്തു. ഇതേക്കുറിച്ച് ഷീലയും അന്ന് സംസാരിച്ചു.

അതൊക്കെ ഓർമയുണ്ടല്ലേ ഇപ്പോഴും. അക്കാര്യം എനിക്ക് നല്ല ഓർമയുണ്ട്. കരഞ്ഞു. എന്നാലും ഞാൻ പോയാൽ ജീവൻ തിരിച്ച് കിട്ടാൻ പോകുന്നില്ല. ഷൂട്ടിംഗിൽ ഇത്ര പേർ കഷ്ടപ്പെടും എന്ന വിചാരം കൊണ്ട് ഞാനങ്ങ് നിന്ന് പോയതാണ്. വാസ്തവത്തിൽ എനിക്ക് ആദ്യമായി നല്ല ക്യാരക്ടർ എനിക്ക് ലഭിച്ചത്. അതുവരെയും ഗ്ലാമർ വേഷമായിരുന്നു. കുറച്ച് മാസങ്ങൾ കൊണ്ട് മരിച്ച് പോകുന്ന ഹാർട്ട് പേഷ്യന്റായുള്ള കഥാപാത്രംമായിരുന്നു അൽത്താരയിൽ. പി സുബ്രമണ്യമാണ് തന്നെ അഭിനയിക്കാൻ പഠിപ്പിച്ചതെന്നും ഷീല അന്ന് പറഞ്ഞു.
അമൃത ടിവിയിൽ മുമ്പൊരിക്കൽ സംസാരിക്കുകയായിരുന്നു ഇവർ. യാഥാസ്ഥിതികരായിരുന്നു ഷീലയുടെ കുടുംബം. ആഗ്രഹിച്ചല്ല ഷീല നടിയായത്. ജീവിത സാഹചര്യം അതായിരുന്നു. അച്ഛൻ കിടപ്പിലായതോടെ ജീവിതം വഴിമുട്ടി. ഇതേക്കുറിച്ച് ഒരിക്കൽ ഷീല സംസാരിച്ചിട്ടുണ്ട്. നല്ല രീതിയിൽ ജീവിച്ച ആൾക്കാരാണ് ഞങ്ങൾ. പെട്ടെന്ന് അച്ഛന് പക്ഷപാതം വന്നപ്പോൾ ജോലി പോയി. ബന്ധുക്കളാരും ഞങ്ങളെ അവരുടെ വീട്ടിൽ നിർത്തില്ല. പത്ത് പിള്ളേരെ എങ്ങനെ ഒരുമിച്ച് നിർത്തും. ഒന്നോ രണ്ടോ ആണെങ്കിൽ സാരമില്ല. കുറേ പിള്ളേരുണ്ടല്ലോ. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞങ്ങൾ എല്ലാവരും ഒരു വീട്ടിൽ. വേറെ വഴിയില്ല. അമ്മ പറഞ്ഞപ്പോൾ പതിമൂന്നാം വയസിൽ സിനിമാ രംഗത്തേക്ക് വന്നതാണെന്നും ഷീല വ്യക്തമാക്കി.

നടി അഭിനയ രംഗത്തേക്ക് വരുന്നതിൽ ബന്ധുക്കളിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല. ഇതേക്കുറിച്ചും ഒരിക്കൽ ഷീല സംസാരിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ വന്നപ്പോൾ അച്ഛന്റെ കുടുംബം മൊത്തം എതിർത്തു. അമ്മയുടെ കുടുംബത്തിന് വലിയ പ്രശ്നമില്ലായിരുന്നു. അച്ഛന്റെ കുടുംബം ഞാൻ സിനിമയിൽ വന്നത് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല.
അച്ഛന് ആറ് സഹോദരിമാരും നാല് സഹോദരങ്ങളുമുണ്ട്. ഇതുവരെയും ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും അവർക്കില്ല. ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ട്. പക്ഷെ ബന്ധങ്ങൾ ഉണ്ടായാലും പ്രതിസന്ധി കാലത്ത് ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഷീല ചൂണ്ടിക്കാട്ടി. അനുരാഗം എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. 77 കാരിയായ ഷീലയെ വീണ്ടും സിനിമകളിൽ സജീവമായി കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











