സങ്കടം പറഞ്ഞതാണ്, ഒരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ല; അവരെന്നെ വിളിച്ചിട്ടില്ല; വിശദീകരണവുമായി ഷീലു എബ്രഹാം
കഴിഞ്ഞ ദിവസമാണ് നിർമാതാവും നടിയുമായ ഷീലു എബ്രഹാം ടൊവിനോ തോമസ്, ആന്റണി വർഗീസ്, ആസിഫ് അലി എന്നിവർക്കെതിരെ വിമർശനം ഉന്നയിച്ചത്. മൂവരുടെയും സിനിമകൾ ഓണം റിലീസുകളാണ്. ഇവർ പരസ്പരം തങ്ങളുടെ സിനിമകൾ വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്തു. എന്നാൽ തന്റെ ബാഡ് ബോയ്സ് ഉൾപ്പെടെയുള്ള മറ്റ് ഓണം റിലീസുകളെ അവഗണിച്ചു എന്നായിരുന്നു ഷീലുവിന്റെ വിമർശനം. വിമർശനമറിയിച്ചുള്ള കുറിപ്പിൽ പവർ ഗ്രൂപ്പ് എന്ന് ഷീലു പരാമർശിച്ചു. ഇത് വലിയ തോതിൽ ചർച്ചയായി.
ഇപ്പോഴിതാ തന്റെ വിമർശനത്തെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് വിശദീകരിക്കുകയാണ് ഷീലു എബ്രഹാം. തന്റെ വിമർശനത്തെ വളച്ചൊടിക്കരുതെന്ന് ഷീലു എബ്രഹാം പറയുന്നു. എന്തിനാണ് ആ പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. അതിനെ വളച്ചൊടിച്ച് പവർ ഗ്രൂപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ആവശ്യമില്ല. കൃത്യമായി വളരെ ചുരുങ്ങിയ വാക്കുകളിൽ എന്റെ സങ്കടം അവിടെ പറഞ്ഞിട്ടുണ്ട്.

ഒരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ല. പെപ്പെയുടെയും ടൊവിനോയുടെയും ആസിഫിന്റെയും സിനിമകൾ നന്നാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പോസ്റ്റ് കണ്ടിട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. അതിൽ വിഷമമില്ല. ഓണം സിനിമകളെന്ന് പറയുമ്പോൾ കോംപറ്റീഷൻ ഉണ്ടാകും. എല്ലാവരും ആർട്ടിസ്റ്റുകളാണ്.
എന്റെ സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകൾ അവരുടെ സിനിമയെക്കുറിച്ച് ചെറുതായെങ്കിലും പരാമർശിക്കുമെന്ന് പ്രതീക്ഷിച്ചു. മനപ്പൂർവമായിരിക്കില്ല. അദ്ദേഹം അങ്ങനെ പറഞ്ഞതായിട്ട് ഞാൻ അറിഞ്ഞു. ഒരുപാട് സന്തോഷം. അവർക്ക് വിഷമം വന്നതിൽ എന്റെ വിഷമം ഞാനറിയിക്കുന്നു.
ഞങ്ങളുടെ സങ്കടം മാത്രമാണ്. അത് ദയവ് ചെയ്ത് നിങ്ങളാരും മറ്റൊരു രീതിയിൽ വളച്ചൊടിക്കരുതെന്നും ഷീലു എബ്രഹാം പറഞ്ഞു.

ഷീലു എബ്രഹാമിന്റെ കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഷീലുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് വലിയ തോതിൽ ചർച്ചയായത്. മലയാള സിനിമാ ലോകത്തെ 15 അംഗ സംഘ പവർഗ്രൂപ്പ് നിയന്ത്രിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഷീലു എബ്രഹാം തന്റെ സിനിമയെ അവഗണിച്ചെന്ന വാദവുമായി രംഗത്ത് വന്നത്.
ഈ സാഹചര്യത്തിലാണ് ഷീലുവിന്റെ വിമർശനം വലിയ വാർത്താ പ്രാധാന്യം നേടിയതും. ഷീലു എബ്രഹാമിന്റെ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം, 'പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ "പവർ ഗ്രൂപ്പുകൾ" പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!! നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്...'
'എന്നാൽ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും , ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്... സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ !!! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ'


Click it and Unblock the Notifications