പ്രണയമല്ല എനിക്ക് തോന്നിയത്, എന്നെ കെെ വെള്ളയിൽ വെച്ച് നോക്കുന്നയാൾ, വീട്ടിൽ താൽപര്യമുണ്ടായിരുന്നില്ല: ഷീലു
അഭിനയ രംഗത്തും സിനിമാ നിർമാണ രംഗത്തും ഒരേ പോലെ സാന്നിധ്യം അറിയിക്കാൻ ഷീലു എബ്രഹാമിന് സാധിച്ചിട്ടുണ്ട്. കരിയറിൽ വർഷങ്ങളായി തുടരുന്ന ഷീലു തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കാറില്ല. തനിക്ക് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും ഷീലു എബ്രഹാം സംസാരിക്കാറുണ്ട്. സ്വന്തം പ്രൊഡക്ഷൻ ഹൗസ് കാരണമാണ് ഷീലു ഇപ്പോഴും സിനിമാ രംഗത്ത് തുടരുന്നതെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇതൊന്നും ഷീലു കാര്യമാക്കുന്നില്ല. എബ്രഹാം മാത്യു എന്നാണ് ഷീലുവിന്റെ ഭർത്താവിന്റെ പേര്.
തന്റെ വിവാഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഷീലു എബ്രഹാമിപ്പോൾ. ഫറ ഷിബ്ലയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. അച്ഛൻ കർക്കശക്കാരനായതിനാൽ പ്രണയാഭ്യർത്ഥനകൾ വരുമ്പോൾ എനിക്ക് പേടിയായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം പ്രായത്തിൽ എന്നേക്കാൾ മൂത്തയാളാണ്. എയർപോർട്ടിൽ വെച്ച് എന്നെ കണ്ടതാണ് അദ്ദേഹം. മോൾ എവിടെ പോകുന്നു എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ ആ ഇടപെടലിൽ നിന്നാണ് എനിക്ക് സ്നേഹം തോന്നിയത്. പേടിയില്ലാതായി. നമ്മളെ കെയർ ചെയ്യുന്ന ആൾ. എനിക്ക് ഒരു സ്പേസ് തന്നു. പ്രണയമല്ല എനിക്ക് തോന്നിയത്. കംഫർട്ടബിൾ ആയി. എന്റെ സമപ്രായക്കാരെല്ലാം പ്രൊപ്പോസ് ചെയ്യുമ്പോൾ എനിക്ക് അൺകംഫർട്ടബിൾ ആയിരുന്നു.

ഇദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് അച്ഛനെ പോലെയോ മറ്റോ തോന്നി. എന്നെ ടേക്ക് കെയർ ചെയ്യാൻ പറ്റുന്ന വ്യക്തി. അങ്ങനെ സംസാരം തുടങ്ങി. പിന്നീട് വിവാഹത്തെക്കുറിച്ച് സംസാരിച്ചു. എന്നെ അറിയിക്കാതെ അദ്ദേഹം എന്റെ സഹോദരനുമായി സംസാരിച്ചു. വീട്ടുകാർക്ക് ആദ്യം താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹം അന്ന് ട്രാവൽ ചെയ്യുന്ന ബിസിനസുകാരനാണ്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അങ്ങനെ വിവാഹം നടന്നെന്നും ഷീലു എബ്രഹാം പറയുന്നു.
വളരെ സ്ട്രിക്റ്റായ അന്തരീക്ഷത്തിൽ നിന്നും ഞാൻ വ്യത്യസ്തനായ ഒരാളെ കണ്ടു. എന്നെ കെെ വെള്ളയിൽ വെച്ച് നോക്കുന്നയാൾ. അങ്ങനെയാണ് തനിക്ക് സ്നേഹം തോന്നുന്നതെന്ന് ഷീലു എബ്രഹാം വ്യക്തമാക്കി. അച്ഛന് പ്രായമായി. എന്നാലും ഇപ്പോഴും സ്ട്രിക്റ്റാണ്. ഭർത്താവില്ലാതെ ഞാൻ വീട്ടിൽ പോയി നിന്നാൽ അധിക നേരം മുറ്റത്ത് നിൽക്കേണ്ട, കയറി അകത്തിരിക്ക് എന്ന് പറയും. എന്നെ ആരെങ്കിലും വിളിച്ചാൽ ആരാണ് വിളിച്ചതെന്ന് ചോദിക്കും. എന്നെ എന്റെ ഭർത്താവ് മാത്രമേ വിളിക്കാൻ പാടുളളൂ എന്നാണ് അദ്ദേഹത്തിന്.

എന്റെ ഭർത്താവ് ബോൾഡാണ്. ഞാൻ അദ്ദേഹത്തിന്റെ കീഴിലാണ്. എന്നെ പുള്ളി നന്നായി നോക്കിക്കോളും. അപ്പന്റെ ആവശ്യം അവിടെ ഇല്ല എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് പ്രശ്നമൊന്നുമില്ലെന്നും ഷീലു എബ്രഹാം പറയുന്നു. തന്റെ മാതാപിതാക്കൾ ഒരുപാട് സ്നേഹം പ്രകടിപ്പിക്കുന്നവർ അല്ലെന്നും ഷീലു പറയുന്നുണ്ട്. എന്റെ മക്കൾക്ക് ഞാൻ ഏറ്റവും കൂടുതൽ കൊടുക്കുന്നത് സ്വാതന്ത്രമാണ്. എന്നാലെ അവർ നന്നായി വളരൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു. അല്ലെങ്കിൽ അവർ ഉൾവലിഞ്ഞവരായിപ്പോകും. തന്റെ മക്കൾ എന്നതിനൊപ്പം വ്യക്തികളായും അവരെ കാണുന്നെന്ന് ഷീലു എബ്രഹാം പറയുന്നു. അബാം മൂവീസ് എന്നാണ് ഷീലുവിന്റെയും ഭർത്താവിന്റെയും പ്രൊഡക്ഷൻ കമ്പനിയുടെ പേര്. വിജയ പരാജയങ്ങൾ ഒരുപോലെ അബാം മൂവീസ് നേരിട്ടിട്ടുണ്ട്. അബാം മൂവീസ് നിർമ്മിച്ച സിനിമകളിൽ ഷീലു അഭിനയിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications











