പ്രണയം പൂത്തുലഞ്ഞതല്ല, അങ്ങനെയെങ്കിൽ സമപ്രായക്കാരുടെ പ്രൊപ്പോസൽ ഉണ്ടായിരുന്നു; ഷീലു എബ്രഹാം
നടി, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമാ ലോകത്ത് ഇന്ന് തന്റേതായ സ്ഥാനം ഷീലു എബ്രഹാമിനുണ്ട്. സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന സിനിമകളിലാണ് ഷീലു കൂടുതലും അഭിനയിച്ചിട്ടുള്ളത്. ഇതിന്റെ പേരിൽ വരുന്ന ട്രോളുകളൊന്നും താരം കാര്യമാക്കുന്നില്ല. ഭർത്താവ് നിർമ്മിക്കുന്ന സിനിമകളിൽ അഭിനയിക്കുകയെന്നത് എല്ലാവർക്കും കിട്ടുന്ന അവസരങ്ങൾ അല്ലെന്ന് ഷീലു എബ്രഹാം പറയുന്നു.
ബിസിനസുകാരനായ എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്. തന്റെ വിവാഹത്തെക്കുറിച്ച് ഓർക്കുകയാണിപ്പോൾ നടി. കുവൈറ്റിൽ നഴ്സായി ജോലി ചെയ്യുമ്പോഴാണ് ഷീലു എബ്രഹാം മാത്യുവിനെ പരിചയപ്പെടുന്നത്. ഈ പരിചയം വിവാഹത്തിലെത്തി. വിവാഹത്തോടെ താൻ നഴ്സിംഗ് ജോലി ഉപേക്ഷിച്ചെന്ന് ഷീലു പറയുന്നു. കൈരളി ടിവിയോടാണ് പ്രതികരണം.

കുവൈറ്റിലെ നഴ്സിംഗ് ജോലി ഞാൻ മനപ്പൂർവം നിർത്തിയതല്ല. ഭർത്താവ് മുംബൈയിലാണ് സെറ്റിൽഡ്. കുവൈറ്റിലെ ജോലി തുടരാൻ പറ്റില്ലായിരുന്നു. കല്യാണം കഴിക്കുന്ന ആൾ എങ്ങനെയാണെന്നുള്ള സംശയം അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നു. ഇത് വല്ല പറ്റിക്കൽ കേസാണോ എന്ന സംശയം. എനിക്ക് അദ്ദേഹത്തിന്റെ ഫിനാൻഷ്യൽ ലെവലൊന്നും എനിക്കും അറിയില്ലായിരുന്നു.
ആ പ്രായത്തിൽ അത്രയ്ക്കുള്ള ബുദ്ധിയൊന്നുമുണ്ടായിരുന്നില്ല. പുള്ളിക്ക് എന്നോട് ഭയങ്കര കെയറിംഗ് ആയിരുന്നു. കുഞ്ഞിനെ പോലെയാണ് എന്നെ. അല്ലാതെ പ്രണയം പൂത്തുലഞ്ഞതല്ലായിരുന്നു. അങ്ങനെയാണെങ്കിൽ എന്റെ പ്രായത്തിലുള്ളവരുടെ ഒത്തിരി പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. അങ്ങനെയുള്ളവരെ സ്വീകരിക്കാൻ എനിക്ക് പറ്റിയില്ല. എന്റെ ക്യാരക്ടർ കൊണ്ടായിരിക്കും. എനിക്ക് എന്നെ കെയർ ചെയ്യുന്ന ആളായിരിക്കണം.

സിനിമയിൽ തനിക്ക് സൗഹൃദങ്ങൾ കുറവാണെന്ന് ഷീലു പറയുന്നു. കഴിഞ്ഞ രണ്ട് മൂന്നാഴ്ച ഞങ്ങൾക്ക് നിർണായകമായിരുന്നു. സിനിമ ഇറങ്ങുന്നതിന്റെ തിരക്കുകളിലാണ്. ജോലിക്കാരി എന്റെയടുത്ത് എന്തെങ്കിലും ചോദിക്കാൻ വരുമ്പോഴെല്ലാം ഞാൻ ഫോണിൽ തിരക്കിലായിരിക്കും. ഇന്ന് രാവിലെ ഞാൻ ശാന്തമായിരുന്ന് പ്രാതൽ കഴിക്കുമ്പോൾ ഇന്ന് ഫോൺ കോളില്ലേ എന്ന് പുള്ളിക്കാരി ചോദിച്ചു.
സിനിമയിൽ ഷൂട്ടിംഗ് തുടങ്ങുമ്പോൾ തുടങ്ങുന്ന ബന്ധം റിലീസായി തിയറ്ററിൽ നിന്ന് പോകാറാകുന്നതോടെ ഫോൺ വിളികൾ കുറയും. ഒരാഴ്ച കൂടി കഴിയുമ്പോഴേക്ക് ഒരു കോളും ഉണ്ടാവില്ല. അത് പ്രൊമോഷൻ ടീമായാലും ഇതിനകത്ത് അഭിനയിച്ചവർ ആയാലും. അതങ്ങനെയാണെന്നും ഷീലു എബ്രഹാം പറയുന്നു.
അതേസമയം നടൻ ശ്രീനിവാസൻ തനിക്ക് സിനിമാ ലോകത്ത് ഗുരുതുല്യനാണെന്നും സിനിമയെന്നാൽ തന്റെ മനസിൽ ആദ്യം വരുന്ന പേര് അദ്ദേഹത്തിന്റേതാണെന്നും ഷീലു പറയുന്നുണ്ട്. ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും പ്രിയപ്പെട്ടയാളാണ്. ഞങ്ങളുടെ സിനിമയാണെങ്കിൽ ധ്യാൻ കഥ പോലും കേൾക്കാതെ അഭിനയിക്കുമെന്നും ഷീലു എബ്രഹാം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പുതിയ ചിത്രം ബാഡ് ബോയ്സിന്റെ പ്രൊമോഷൻ തിരക്കുകളിലായിരുന്നു ഷീലു എബ്രഹാം. ഒമർ ലുലുവാണ് ചിത്രം സംവിധാനം ചെയ്തത്. റഹ്മാൻ, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. നെഗറ്റീവ് റിവ്യൂ ഇട്ടതിന് ബാഡ് ബോയ്സിന്റെ നിർമാതാവ് എബ്രഹാം മാത്യു തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു യൂട്യൂബർ രംഗത്ത് വരികയുണ്ടായി.


Click it and Unblock the Notifications











