അൺകണ്ടീഷണൽ ലൗ ഇല്ല, ആൾക്കാർ മാറിക്കൊണ്ടിരിക്കും; ഷീലു എബ്രഹാം
അൺകണ്ടീഷണൽ ലൗവിൽ വിശ്വസിക്കുന്നില്ലെന്ന് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. അൺകണ്ടീഷണൽ ലൗ എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ പെൺകുട്ടികളോടും ആൺകുട്ടികളോടും ഞാൻ പറയുകയാണ്. അതൊക്കെ താൽക്കാലികമാണ്. പ്രണയം എന്നത് തലയ്ക്ക് പിടിക്കുമ്പോൾ തോന്നുന്നതാണ് അൺ കണ്ടീഷണൽ ലൗ. അതെല്ലാം മാറും. ആൾക്കാർ മാറിക്കൊണ്ടിരിക്കും. പക്ഷെ ഒരു ലക്ഷം പേരെയെടുത്താൽ രണ്ട് പേർക്ക് പറ്റും. പക്ഷെ അവർക്കാ വാല്യു മനസിലാകാതെ ഏതെങ്കിലും കുപ്പത്തൊട്ടിയിൽ വീഴുമെന്നും ഷീലു പറയുന്നു.
എല്ലാവരെയും പോലെ തനിക്ക് സ്ട്രസുണ്ടെന്നും ഷീലു പറയുന്നു. തനിയെയാണ് വിഷമ ഘട്ടങ്ങൾ കെെകാര്യം ചെയ്യുന്നത്. പണ്ടൊക്കെ സഹായത്തിന് ശ്രമിച്ചിട്ടുണ്ട്. ഭർത്താവിന്റെയും വീട്ടിലുള്ളവരുടെയും ഫ്രണ്ട്സിന്റെയുമൊക്കെ. പക്ഷെ ഇവരുടെ ഹെൽപ്പ് എടുക്കുമ്പോൾ ഞാൻ ആ അവസ്ഥയിൽ നിന്ന് വീണ്ടും മോശമാകാറാണ് പതിവ്. കാരണം ഇവർ മനസിലാക്കുന്നില്ല. നമ്മളിൽ കുറ്റം ആരോപിക്കും. നീയാണ് തെറ്റുകാരി എന്ന് പറയും. ശരിക്കും ഞാനായിരിക്കില്ല തെറ്റുകാരി. ഞാനിപ്പോൾ പറയാതായെന്നും ഷീലു എബ്രഹാം വ്യക്തമാക്കി. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

പഴയ 17 കാരിയായ ഷീലുവിന് തനിക്കിപ്പോൾ നൽകാനുള്ള ഉപദേശവും ഷീലു പങ്കുവെച്ചു. നീ നീയാട്ടിരിക്ക് ഇരിക്കുക. നിനക്ക് സ്പേസ് കൊടുത്തതിന് ശേഷം മാത്രം മറ്റുള്ളവർക്ക് സ്പേസ് കൊടുക്കുകയും അവർ പറയുന്നത് കേൾക്കുകയും ചെയ്യുക. നീ നിന്നെ തന്നെ അറിയുക. എല്ലാവരെയും സ്നേഹിക്കേണ്ട. കരുതൽ കൊടുക്കുക. സ്നേഹിക്കുമ്പോൾ നമ്മളെ വേദനിപ്പിക്കാനുള്ള അവസരവുമാണ് കൊടുക്കുന്നത്. നമ്മളങ്ങനെ വൾനറബിൾ ആയി നിന്ന് കൊടുക്കേണ്ട. എന്നെ സ്നേഹിക്കുന്നവരുടെ അടുത്ത് ഞാൻ വൾനറബിൾ ആകും. അതെനിക്ക് വേദന തരും. നമ്മൾ എക്സ്പെക്ട് ചെയ്യും.
കാശ് തരണമെന്നോ മറ്റോ അല്ല പ്രതീക്ഷിക്കുന്നത്. നമ്മൾ വിളിക്കുമ്പോൾ അവർ ഫോൺ എടുക്കണമെന്നോ നമ്മൾ കൊടുക്കുന്ന അതേ സ്നേഹം തിരിച്ച് തരണമെന്നും ആഗ്രഹിക്കും. പക്ഷെ അവരൊക്കെ അങ്ങനെ ആകണമെന്നില്ല. അവരുടെ പ്രയോരിറ്റികൾ മാറും. എന്റെ പ്രയോരിറ്റി പക്ഷെ മാറണമെന്നില്ലെന്നും ഷീലു എബ്രഹാം പറയുന്നു. സാമ്പത്തിക സ്വാതന്ത്രം പെൺകുട്ടികൾക്ക് വളരെ പ്രധാനമാണെന്നും ഷീലു എബ്രഹാം പറയുന്നു.

കുവൈറ്റിലെ നഴ്സിംഗ് ജോലി ഞാൻ മനപ്പൂർവം നിർത്തിയതല്ല. ഭർത്താവ് മുംബൈയിലാണ് സെറ്റിൽഡ്. കുവൈറ്റിലെ ജോലി തുടരാൻ പറ്റില്ലായിരുന്നു. കല്യാണം കഴിക്കുന്ന ആൾ എങ്ങനെയാണെന്നുള്ള സംശയം അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നു. ഇത് വല്ല പറ്റിക്കൽ കേസാണോ എന്ന സംശയം. എനിക്ക് അദ്ദേഹത്തിന്റെ ഫിനാൻഷ്യൽ ലെവലൊന്നും എനിക്കും അറിയില്ലായിരുന്നു. ആ പ്രായത്തിൽ അത്രയ്ക്കുള്ള ബുദ്ധിയൊന്നുമുണ്ടായിരുന്നില്ല. പുള്ളിക്ക് എന്നോട് ഭയങ്കര കെയറിംഗ് ആയിരുന്നു.
കുഞ്ഞിനെ പോലെയാണ് എന്നെ. അല്ലാതെ പ്രണയം പൂത്തുലഞ്ഞതല്ലായിരുന്നു. അങ്ങനെയാണെങ്കിൽ എന്റെ പ്രായത്തിലുള്ളവരുടെ ഒത്തിരി പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. അങ്ങനെയുള്ളവരെ സ്വീകരിക്കാൻ എനിക്ക് പറ്റിയില്ല. എന്റെ ക്യാരക്ടർ കൊണ്ടായിരിക്കും. എനിക്ക് എന്നെ കെയർ ചെയ്യുന്ന ആളായിരിക്കണം എന്നും ഷീലു എബ്രഹാം പറയുന്നു. സിനിമയിൽ തനിക്ക് സൗഹൃദങ്ങൾ കുറവാണെന്ന് ഷീലു പറഞ്ഞിട്ടുണ്ട്. സിനിമയിൽ ഷൂട്ടിംഗ് തുടങ്ങുമ്പോൾ തുടങ്ങുന്ന ബന്ധം റിലീസായി തിയറ്ററിൽ നിന്ന് പോകാറാകുന്നതോടെ അവസാനിക്കുമെന്നും ഷീലു തുറന്ന് പറഞ്ഞു. പുതിയനിയമം ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ഷീലു എബ്രഹാം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











