എന്റെ ഭർത്താവിന് ഇത് ബിസിനസാണ്, ഇവരുടെ വീട്ടിൽ നിന്നും എടുത്ത് ചെലവഴിക്കുന്ന പോലെ; വിമർശിച്ച് ഷീലു എബ്രഹാം
നടിയും നിർമാതാവുമായ ഷീലു എബ്രഹാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ബാഡ് ബോയ്സ് ആണ് ഷീലുവിൻറെ പുതിയ ചിത്രം. ഈ സിനിമയ്ക്ക് നെഗറ്റീവ് റിവ്യു വന്നതിന്റെ പേരിൽ റിവ്യൂവറെ ഷീലുവിന്റെ ഭർത്താവ് നിർമാതാവ് എബ്രഹാം മാത്യു ഭീഷണിപ്പെടുത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസം വന്നിരുന്നു. സോഷ്യൽ മീഡിയയിൽ തനിക്കും തന്റെ സിനിമകൾക്കും നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഷീലു എബ്രഹാം.
ഒന്നിലേറെ പരിഹാസങ്ങൾ തനിക്ക് വന്നിട്ടുണ്ടെന്ന് ഷീലു എബ്രഹാം പറയുന്നു. കൈരളി ടിവിയോടാണ് പ്രതികരണം. എനിക്ക് ഫേക്കാകാൻ അറിയില്ല. അതുകൊണ്ടായിരിക്കും എന്നെ മറ്റ് സിനിമകളിൽ കാണാത്തത്. ഭർത്താവ് നിർമിക്കുന്ന സിനിമകളിൽ അഭിനയിക്കുന്ന നടി എന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ സിനിമ റിലീസ് ചെയ്യുമ്പോൾ ഈ ട്രോളുകൾ വരുന്നുണ്ടെന്ന് ഷീലു പറയുന്നു.

നല്ലതായി തോന്നിയ, ബിസിനസ് നടക്കുന്ന സിനിമകളാണ് ചെയ്തത്. മുടക്കുന്ന പൈസ തിരിച്ച് കിട്ടണം. എന്റെ പാഷനാണിത്. പക്ഷെ എന്റെ ഭർത്താവിന് ബിസിനസാണ്. സിനിമ ഞങ്ങളുടെ ഉപജീവന മാർഗം അല്ല. ഞങ്ങൾ ഇതിലൂടെ ജീവിക്കുന്നവരല്ല. ഒരുപാട് ആളുകൾക്ക് സിനിമ ഉപജീവന മാർഗമാണ്. ഞങ്ങളുടെ പ്രധാന ബിസിനസ് അല്ല. സിനിമ ഇല്ലെങ്കിലും നമ്മൾ ജീവിക്കും. നടത്തിയേ പറ്റൂ. ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്.
ഒരുപാട് പേർക്ക് ഞങ്ങൾ കാരണം ഉപകാരമുണ്ടായിട്ടുണ്ട്. ആൾക്കാരെ ഉപദ്രവിക്കാൻ വന്ന ആളല്ലെന്നും ഷീലു എബ്രഹാം പറയുന്നു. റിവ്യൂവേർസ് തന്നെ വിമർശിക്കുന്നതിനെക്കുറിച്ചും ഷീലു എബ്രഹാം സംസാരിച്ചു. ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കുന്ന നടി, കരഞ്ഞാലും ചിരിച്ചാലും ഒരേ ഭാവം, പ്രതിമ പോലെ നിൽക്കുന്ന നടി എന്നൊക്കെ കണ്ടിട്ടുണ്ട്. അതൊക്കെ അവരുടെ കുശുമ്പിൽ നിന്ന് വരുന്നതാണ്. എല്ലാവർക്കും ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല.

ഈ സിനിമയിൽ ഞാൻ മാത്രമല്ലല്ലോ അഭിനയിക്കുന്നത്. മലയാളത്തിലെ മുൻനിര നടന്മാരുണ്ട്. അവരെയാെന്നും കാണാതെയാണ് എന്നോടീ പറയുന്നത്. ഇപ്പോൾ എനിക്ക് മനസിലായി. ഇവർക്കിതേ പറ്റൂ. ഒന്നിലും നല്ല വശം കാണില്ല. നമ്മൾ ഇവരുടെ വീട്ടിൽ നിന്നും എടുത്ത് കൊണ്ട് വന്ന് ചെലവഴിക്കുന്നത് പോലെയാണ്. അല്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഊറ്റിയെടുത്ത് സിനിമ ചെയ്യുന്നത് പോലെയും കാണുന്നു.
സിനിമ ചെയ്യുന്നത് കൊണ്ട് എത്ര പേർക്ക് ഗുണമുണ്ടാകുന്നു എന്നിവർ ചിന്തിക്കുന്നില്ല. ജോലി എന്നത് ഉപജീവന മാർഗമാണ്. അതൊന്നും കാണാതെ സമൂഹത്തിൽ നിന്നെടുത്ത് നമ്മൾ തിന്നുന്നത് പോലെയാണ് ആളുകളുടെ സംസാരമെന്നും ഷീലു എബ്രഹാം തുറന്നടിച്ചു.
ഒപ്പം അഭിനയിക്കുന്നവരുടെ സുഖ സൗകര്യങ്ങളും കംഫർട്ടും ഭയങ്കരമായി ശ്രദ്ധിക്കുന്ന ആളാണ് ഞാൻ.
നമ്മൾ വിളിച്ച് വരുത്തുന്ന അവർക്ക് എന്തെങ്കിലും സൗകര്യക്കുറവുണ്ടോ എന്ന് നോക്കും. അബാം എന്നത് തരക്കേടില്ലാത്ത കമ്പനിയായി ഇന്ന് വളർന്ന് നിൽക്കുന്നുണ്ടെങ്കിൽ അത് നമ്മൾ അവർക്ക് കൊടുക്കുന്ന പരിഗണന കൊണ്ടാണ്. ആർക്കും പരാതിയുള്ളതായി അറിയില്ല. ഇങ്ങനെയുള്ള ഒരു കമ്പനിയെയാണ് ആൾക്കാർ ചീത്ത പറയുകയും നശിപ്പിക്കുകയും ചെയ്യുന്നത്. ഈ സിനിമയിൽ 200 ആർട്ടിസ്റ്റുകൾ വർക്ക് ചെയ്തു. ടെക്നീഷ്യൻസ് 150 മുകളിലുണ്ട്. ഒരു കുപ്പി വെള്ളം പോലും നമ്മുടെ ചെലവിലല്ലേ പോകുന്നത്. ഇതിനെയൊക്കെ ഇത്ര ലാഘവത്തോടെ എങ്ങനെ കാണാൻ പറ്റുന്നെന്നും ഷീലു എബ്രഹാം ചോദിക്കുന്നു.


Click it and Unblock the Notifications











