കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം ഈ ധെെര്യം; മകൻ ആശുപത്രിയിലായപ്പോൾ സെൽഫിക്ക് വന്നവർ: ഷെല്ലി
സീരിയൽ രംഗത്ത് വൻ ജനപ്രീതി നേടിയ ഷെല്ലി കിഷോർ ഇന്ന് സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ്. മിന്നൽ മുരളിയാണ് നടിയുടെ കരിയറിൽ വഴിത്തിരിവായ സിനിമ. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ഷെല്ലി ജനശ്രദ്ധ നേടുന്നത്. കേരളത്തിൽ വലിയ ചർച്ചയായ സീരിയലായിരുന്നു ഇത്. ടെലിവിഷൻ രംഗത്തേക്ക് മാത്രം ഷെല്ലി ഒതുങ്ങിയില്ല. സഹനായിക വേഷങ്ങൾ സിനിമകളിൽ നിന്ന് ലഭിച്ചു. ഇന്ന് മറ്റ് ഭാഷകളിലും സിനിമകൾ ചെയ്യുന്നുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ കണ്ട ഷെല്ലി ഇന്നത്തെ വിജയങ്ങളിൽ സ്വയം മറക്കുന്നില്ല. ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെല്ലി കിഷോർ.
പ്രതിസന്ധികളെ നേരിടാനുള്ള മനോധെെര്യം തനിക്ക് വന്നത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണെന്ന് ഷെല്ലി പറയുന്നു. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു നടി. കുട്ടിക്കാലം മുതലേ ഞാനങ്ങനെ ആയിരുന്നു. ഒരുപക്ഷെ ഞങ്ങൾക്കുണ്ടായ കുടുംബ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. അച്ഛനും അമ്മയും തമ്മിലുണ്ടായ പ്രശ്നങ്ങളും മറ്റും. അങ്ങനെയൊക്കെ വന്നപ്പോൾ വളരെ കുഞ്ഞിലേ തന്നെ പല കാര്യങ്ങളിലും ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടി വരും. ആ സമയത്ത് അത് ശരിയാണോ തെറ്റാണോ എന്നൊക്കെ നമ്മളിങ്ങനെ ചിന്തിക്കും. പക്ഷെ അതൊക്കെ പ്രശ്നമുണ്ടെങ്കിൽ ഫേസ് ചെയ്യാനുള്ള പ്രാപ്തി തന്നു. കുഞ്ഞിലേ മുതൽ ഞാൻ ഇൻഡിപെൻഡന്റ് ആയിരുന്നു.

ആരെയും ആശ്രയിക്കുന്നത് എനിക്കിഷ്ടമല്ല. സ്വയം പര്യാപ്തതയ്ക്ക് 100 ശതമാനം പ്രാധാന്യമുണ്ട്. നിങ്ങൾക്ക് ഭർത്താവോ ബോയ്ഫ്രണ്ടോ അച്ഛനോ അമ്മയോ കുട്ടികളോ ഉണ്ടെങ്കിൽ പോലും ഇൻഡിപെൻഡ് ആയിരിക്കണം. അവരെ ആശ്രയിക്കുന്നെന്ന് തോന്നരുത്. അത് സ്ത്രീയായാലും പുരുഷനായാലും. ആരുമില്ലെങ്കിലും നമുക്ക് തരണം ചെയ്യാൻ പറ്റും. പ്രകൃതിയെന്ന പവറുണ്ട്. സ്ത്രീക്ക് മാത്രമല്ല, പുരുഷനും ഇത് ബാധകമാണെന്നും ഷെല്ലി കിഷോർ പറയുന്നു.
പാരന്റിംഗിനെക്കുറിച്ചും ഷെല്ലി സംസാരിച്ചു. ഞാൻ നല്ല അമ്മയാണോ എന്ന് എന്റെ മകനോട് ചോദിക്കണം. അവൻ അങ്ങനെ പറഞ്ഞില്ലെങ്കിലും എന്റെ പൂച്ചയും പട്ടികളും അങ്ങനെ പറഞ്ഞേക്കും. ഞാൻ പഠിത്തത്തിന്റെ കാര്യത്തിൽ കുറച്ച് സ്ട്രിക്റ്റാണ്. ഞാൻ എൺപതുകളിൽ ജനിച്ച വ്യക്തിയാണ്. മൊബെെൽ വരുന്നതിന് മുമ്പും വന്നതിന് ശേഷവുമുള്ള കാലഘട്ടം വളരെ നന്നായിട്ട് അറിയാവുന്ന ആളാണ് ഞാൻ.

ഇപ്പോഴത്തെ പിള്ളേരെ മണ്ണിലേക്ക് ഇറക്കി വിട്ടിട്ട് കളിക്കെന്ന് പറഞ്ഞാൽ അവർ പോകില്ല. അവർ മൊബെെലും കൊണ്ട് മണ്ണിൽ പോയി ഇരിക്കും. എന്റെ മകനുൾപ്പെടെ. എടുക്കരുതെന്ന് പറഞ്ഞാലും എടുക്കും. അവർക്കൊട്ടും പേടിയില്ല. പണ്ട് നമുക്ക് ടീച്ചേർസിനെ പേടിയായിരുന്നു. ഇപ്പോൾ ടീച്ചേർസ് പ്രാർത്ഥിച്ച് നിന്നാണ് പിള്ളേരോട് സംസാരിക്കുന്നതെന്നും ഷെല്ലി പറയുന്നു.
സാഹചര്യം മനസിലാക്കാതെ ജനം തന്നോടൊരിക്കൽ പെരുമാറിയതിനെക്കുറിച്ചും ഷെല്ലി കിഷോർ സംസാരിച്ചു. എന്റെ മകൻ സീരിയസായി ആശുപത്രിയിൽ കിടന്ന സമയം. ഞാൻ അവന്റെ ബ്ലഡ് ടെസ്റ്റിന്റെ റിപ്പോർട്ടുമായി ഓടുകയാണ്. ഇതിനിടയ്ക്ക് ആളുകൾ സെൽഫി എടുക്കാൻ പിടിച്ച് നിർത്തി. നമുക്കപ്പോൾ ഇതാണ് സാഹചര്യമെന്ന് പറയാൻ പറ്റില്ല. മനുഷ്യരായാൽ കുറച്ചൊക്കെ ബോധം വേണം. ആക്ടറെന്നതിനപ്പുറം അവരും മനുഷ്യരാണെന്നും ഷെല്ലി കിഷോർ പറഞ്ഞു. കേരള കഫെയാണ് ഷെല്ലിയുടെ ആദ്യ സിനിമ. തങ്ക മീൻങ്കൾ എന്ന സിനിമയിലൂടെ തമിഴകത്തേക്കും കടന്നു. റാം ആണ് ഈ സിനിമ സംവിധാനം ചെയ്തത്. തനിക്ക് പ്രിയപ്പെട്ട സിനിമയാണ് തങ്ക മീൻങ്കൾ എന്ന് ഷെല്ലി പറയാറുണ്ട്. ദ വെയിറ്റിംഗ് റൂം എന്ന ഹിന്ദി സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











