'ഇനി ആരുടെ മുമ്പിലും ഒന്നും തെളിയിക്കാനില്ല, മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ'
കഴിഞ്ഞ ദിവസമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി സിനിമ മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ റിലീസിന് എത്തിയത്. മലയാളത്തിൽ ഇന്നുവരെ വന്നിട്ടില്ലാത്ത തരത്തിൽ ഉള്ളൊരു പടമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് വാലിബൻ. ഹരീഷ് പേരാടി, ഡാനിഷ്, മനോജ്, കഥ നന്ദി അങ്ങനെ ഒരുപാട് പേരുണ്ട് സിനിമയിൽ. എല്ലാവരും മികച്ച രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ഷിബു ബേബി ജോൺ ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയായിരുന്നു മലൈക്കോട്ടൈ വാലിബൻ.
എന്നാൽ തിയേറ്റർ റിലീസായ സമയത്ത് വലിയ രീതിയിൽ ഡീഗ്രേഡിങ് മലൈക്കോട്ടൈ വാലിബന് ലഭിച്ചിരുന്നു. ഒടിടിയിൽ സിനിമ റിലീസ് ചെയ്തശേഷവും ചിത്രത്തെയും മോശമായ രീതിയിൽ ആക്ഷേപിക്കുന്ന പ്രവണതയുണ്ട്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയ സാഹചര്യത്തിൽ നിർമാതാവ് ഷിബു ബേബി ജോൺ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

സിനിമാ നിർമ്മാണത്തിലേക്ക് കടക്കമെന്നുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ചും ഷിബു ബേബി ജോൺ സംസാരിച്ചു. 'ഫാമിലിയായി ഞങ്ങൾ ചെറുപ്പത്തിൽ സിനിമയ്ക്കൊന്നും പോയിട്ടില്ല. ആകെയുള്ള ഓർമ അനുഭവങ്ങൾ പാളിച്ചകൾ തിയേറ്ററിൽ പോയി കണ്ടതാണ്. പക്ഷെ സിനിമ കാണാൻ ഇഷ്ടമായിരുന്നു. പത്ത് മുപ്പത്തിയെട്ട് വർഷം മുമ്പാണ് മോഹൻലാലിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്.'
'പിന്നീട് അദ്ദേഹവുമായി വലിയ വ്യക്തി ബന്ധമുണ്ടായതോടെ ലൊക്കേഷനിൽ പോകാൻ തുടങ്ങി. അങ്ങനെയാണ് സിനിമാ രംഗത്തുള്ളവരുമായി എനിക്ക് സൗഹൃദം ഉണ്ടാകുന്നത്. മോഹൻലാലുമായുള്ള മാനസീക അടുപ്പത്തിന് കോട്ടം തട്ടിയിട്ടില്ല. ലാലിന്റെ സിനിമാ ലോക്കേഷനുകളിൽ നിത്യ സന്ദർശകനായിരുന്നു. പ്രിയന്റെ ലൊക്കേഷനാണെങ്കിൽ ഒരാഴ്ചയൊക്കെ താമസിക്കും.'
'മോഹൻലാലിനൊപ്പം ഒരുപാട് യാത്ര പോയിട്ടുണ്ട്. മമ്മൂട്ടിയോട് ഒരു റെസ്പെക്ടുള്ള സ്നേഹമാണ്. ലാലിനോട് നടത്തുന്നതുപോലുള്ള കൊച്ചുവർത്തമാനങ്ങൾ മമ്മൂട്ടിയുമായി ഉണ്ടായിട്ടില്ല. വ്യക്തി ബന്ധവും ഇല്ല. ബഹുമാനത്തോടെയുള്ള സൗഹൃദമാണ് മമ്മൂക്കയോട്. മമ്മൂട്ടി-മോഹൻലാൽ സൗഹൃദം അത്ഭുതത്തോടെയാണ് ഞാൻ നോക്കുന്നത്. ഒരിക്കൽ പോലും മമ്മൂക്കയെ മോശമാക്കി ലാൽ സംസാരിച്ച് കേട്ടിട്ടില്ല.'
'മമ്മൂക്കയ്ക്കും അങ്ങനെ തന്നെയായിരിക്കും. ഈ രണ്ട് വ്യക്തികളുടെയും അനുമതിയോടെ ആയിരിക്കില്ല സിനിമകൾ കൂവി തോൽപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. അതുപോലെ രണ്ടുപേർക്കും ഇനി ആരുടെ മുമ്പിലും ഒന്നും തെളിയിക്കാനില്ല. മോഹൻലാൽ നല്ല നടനാണെന്ന് പറഞ്ഞാൽ വാർത്തയാവില്ല. മോഹൻലാലിനെ ചീത്ത പറഞ്ഞാലെ വാർത്ത വരു.'

'അതിനുവേണ്ടി പലരും ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഒടിയന് ശേഷം മോഹൻലാലിനെ കൊണ്ട് ഒന്നിനും പറ്റില്ലെന്നൊക്കെ പറയുന്നത്. മോഹൻലാലിന് ഇനി ഒന്നും പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് മലൈക്കോട്ടൈ വാലിബൻ. ലാലിന്റെ ചുണ്ടിനെയും കണ്ണിനെയും കുറ്റം പറയുന്നവർക്കുള്ള ഉത്തരം വരെ മലൈക്കോട്ടൈ വാലിബനിലുണ്ട്. ജീവിക്കുന്ന തെളിവായാണ് വാലിബൻ മുന്നിൽ നിൽക്കുന്നത്.'
'ഒരു സിനിമ പോലും മോശമാകണമെന്ന് കരുതി ആരും എടുക്കുന്നില്ല. മമ്മൂക്ക വളരെ ബോൾഡായി കുറെ എക്സ്പിരിമെന്റൽ സിനിമകൾ ചെയ്തു. അതിന് വലിയ സ്വീകാര്യത ലഭിച്ചു. അതുപോലെ മലൈക്കോട്ടൈ വാലിബൻ മോഹൻലാലിന് ചലഞ്ചിങ്ങായ പരീക്ഷണ സിനിമയായിരുന്നു.'
'പക്ഷെ റിലീസിന്റെ തുടക്കത്തിൽ നെഗറ്റീവ് വന്നു. മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ തന്നെയാണ്. മോഹൻലാലിന്റെ കരിയറിലെ ലാന്റ് മാർക്കാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിൽ നിന്നും മാസ്, സൂപ്പർ ഹീറോ, അമാനുഷികൻ റോളുകളാണ് സമൂഹം കാണാൻ ആഗ്രഹിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം പ്രേക്ഷകരിൽ നിരാശയുണ്ടാകുന്നതിന് കാരണമെന്നാണ്', ഷിജു ബേബി ജോൺ പറയുന്നത്.


Click it and Unblock the Notifications