'മലൈക്കോട്ടൈ വാലിബന്റെ പോരായ്മ എനിക്ക് മനസിലാകുന്നില്ല, ഒടിടിയിൽ വന്നാൽ ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെടും'
മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതായിരുന്നു ചിത്രത്തിന് റിലീസിന് മുമ്പ് തന്നെ വലിയൊരു ഹൈപ്പ് ലഭിക്കാൻ കാരണമായത്. മലൈക്കോട്ടൈ വാലിബന്‍ എന്ന പേര് പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ ആരംഭിച്ച ഹൈപ്പ് റിലീസ് അടുത്തപ്പോഴേക്കും കുതിച്ചുയര്‍ന്നു.
എന്നാല്‍ റിലീസ് ദിനം ഫാന്‍സ് ഷോകള്‍ക്കിപ്പുറം ചിത്രം പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ലെന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ഏറെയും ഉയര്‍ന്നത്. അതോടെ സിനിമ ട്രോളുകൾ ഏറ്റുവാങ്ങാൻ തുടങ്ങി. ശേഷം ദിവസങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ കാര്യമായി പോസിറ്റീവ് അഭിപ്രായങ്ങള്‍ സിനിമയെ കുറിച്ച് എത്തിയെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രത്തെ കരകയറ്റാന്‍ അവയ്ക്കായില്ല. കഴിഞ്ഞ ദിവസം മുതൽ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

ഹോട്ട്സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ ഫാൻസുകാർ അമിത പ്രതീക്ഷയുമായി എത്തി നിരാശപ്പെട്ടതുകൊണ്ടാണ് ഇത്രയേറെ നെഗറ്റീവ് ആദ്യ ദിവസം സിനിമയ്ക്ക് നേരിടേണ്ടി വന്നതെന്ന് അഭിപ്രായപ്പെട്ട പ്രേക്ഷകരും നിരവധിയാണ്.
ഒരു ഉത്സവ പറമ്പിൽ പോയി നാടകം കാണുന്നത് പോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. നാടക സ്റ്റേജിൽ ഓരോ രംഗങ്ങൾ മാറുന്ന പോലെ തന്നെയാണ് വാലിബനും പ്രേക്ഷകരിലേക്ക് വരുന്നത്. മുത്തശ്ശി കഥകൾ പോലെയോ ഫാന്റസി കഥകൾ കാണുന്നപോലെയെ ആസ്വദിക്കാൻ സാധിക്കുന്ന സിനിമ.
മുൻവിധികളോടെ സിനിമ കാണാതിരുന്നാൽ സിനിമ ഇഷ്ടമാകുമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ചിത്രം ഒടിടിയിൽ റിലീസായശേഷവും സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതേസമയം ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലൈക്കോട്ടൈ വാലിബനെ കുറിച്ച് ഷിബു ബേബി ജോൺ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മലൈക്കോട്ടെ വാലിബന്റെ പോരായ്മ തനിക്ക് മനസിലാകുന്നില്ലെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്.
'എന്താണ് ഈ സിനിമയുടെ കുഴപ്പം?. പെയ്സ് സ്ലോയാണ് എന്ന് ആരെങ്കിലും വിമർശിച്ചാൽ ഞാൻ അതിനെ അംഗീകരിക്കും. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫിൽ. ലിജോയുടെ പടം കാണാൻ വരുന്നവർ ഷാജി കൈലാസിന്റെ പേയ്സ് പ്രതീക്ഷിച്ചാൽ അത് വരുന്നവരുടെ കുഴപ്പമാണ്. എന്താണ് മലൈക്കോട്ടൈ വാലിബന് കുഴപ്പം?.'

'സിനിമാട്ടോഗ്രാഫിയിൽ തുടങ്ങി ഓരോ ഫ്രെയിമും കണ്ടിരിക്കേണ്ട ഒന്നല്ലേ. അതുപോലെ ആക്ഷനും പാട്ടുമെല്ലാം ഇല്ലേ?. ഇങ്ങനെ നെഗറ്റീവ് പറയാൻ മാത്രം മലൈക്കോട്ടെ വാലിബന് എന്താണ് പോരായ്മയെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തിന് വേണ്ടിയാണ് ഈ സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്നതെന്നതിന് എനിക്ക് ഉത്തരം കിട്ടുന്നില്ല. നെഗറ്റീവ് അടിച്ച് വന്നിരിക്കുന്നവർ എവിടെയെങ്കിലും കുറ്റം കണ്ടെത്തി പറയുകയാണ്.'
'മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ വന്ന് കഴിയുമ്പോൾ ഇത് അതിമനോഹരമായ സിനിമയാണെന്ന് പറഞ്ഞ് ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെടുന്നമെന്നതിൽ എനിക്ക് സംശയമില്ല. എനിക്ക് അനുഭവം ഉണ്ടായപ്പോഴാണ് റിവ്യു ബോംബിങ് എന്താണെന്ന് എനിക്ക് മനസിലായത്. നെഗറ്റീവിനാണല്ലോ റീച്ച് കൂടുതൽ. ഒരു വർഷത്തെ അധ്വാനത്തെ മൊബൈൽ ക്യാമറയുമായി വന്ന് ഇല്ലാതാക്കി.'
'പടം വലിച്ച് കീറി കൊള്ളത്തില്ലെന്ന് പറയുന്നതിന് പിന്നിൽ മോണിറ്റൈസേഷനാണോ എന്താണ് ഉദ്ദേശമെന്ന് മനസിലാകുന്നില്ല. ഞാൻ ഒരു സിനിമ എടുത്തു. അതിൽ ഞാൻ നൂറ് ശതമാനം തൃപ്തനാണ്. വിട്ടുപോകേണ്ട സാഹചര്യമില്ല. പക്ഷെ രാഷ്ട്രീയ തിരക്കുകൾ കാരണം ഒരു നിർമാതാവ് എന്ന നിലയിൽ കോൺട്രിബ്യൂട്ടറി റോൾ എടുക്കാൻ സാധിക്കില്ല. അതേസമയം മകൻ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകും', എന്നാണ് ഷിബു ബേബി ജോൺ പറയുന്നത്.


Click it and Unblock the Notifications