അന്ന് ഡാഡി ചോദിച്ചു... നീയെന്നെ എങ്ങോട്ടാണ് ഇങ്ങനെ ഒരുക്കുന്നത്?, ആ വിടവ് പാച്ചപ്പ് ചെയ്യാൻ പറ്റുന്നില്ല!
ഒമ്പത് മാസം മുമ്പുണ്ടായ ഒരു വാഹനാപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പിതാവിനെ നഷ്ടപ്പെടുന്നത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമ്പോൾ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും പിതാവ് മരിക്കുകയുമായിരുന്നു. ഇപ്പോഴിതാ പിതാവിനൊപ്പമുള്ള അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് പങ്കുവെയ്ക്കുകയാണ് ഷൈൻ. ഡാഡി പോയശേഷം തങ്ങളുടെ ജീവിതത്തിൽ ഒന്നും കൃത്യമായി നടക്കുന്നില്ലെന്നും ആ വിടവ് ആർക്കും നികത്താൻ കഴിയുന്നില്ലെന്നും ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്നത് തന്റെ അമ്മയാണെന്നും ഷൈൻ പറയുന്നു.
ഡാഡി മരിക്കുന്നതിന് തലേദിവസം ഞങ്ങൾ ലിസ്റ്റിന്റെ സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ പെട്ടന്ന് ഡാഡിയെ കാണാതെയായി. അന്വേഷിച്ചപ്പോൾ സ്റ്റുഡിയോയ്ക്ക് സമീപമുള്ള ഡെന്റൽ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണുകയാണെന്ന് മനസിലായി.

ഡാഡി ഒറ്റയ്ക്ക് പല്ല് പറിക്കാൻ പോയെന്ന് അറിഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി ചെന്നു. ചില പല്ലുകൾ പറിക്കാനും ചിലത് അടയ്ക്കാനും ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്തുകൊണ്ട് ഇത്രയും നാളും വേദനയുടെ കാര്യം പറഞ്ഞില്ലെന്ന് ഞാൻ ഡാഡിയോട് ചോദിച്ചു. നോക്കി ചിരിച്ചിട്ട് എന്നെ അവിടെ നിന്നും പറഞ്ഞ് വിട്ടു. അന്ന് രാത്രിയാണ് ഞങ്ങൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. എന്റെ റീഹാബ് തുടരാൻ വേണ്ടി പോവുകയായിരുന്നു.
ഡാഡി ഷർട്ടും സെറ്ററുമൊക്കെ ഇട്ട് റെഡിയാവുകയായിരുന്നു. ചുരുണ്ടിരുന്ന വസ്ത്രം ഞാനാണ് വലിച്ച് നേരെയാക്കി ഇട്ട് കൊടുത്തത്. പിന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ എനിക്ക് ഡാഡി ബിസ്ക്കറ്റ് പാക്കറ്റ് തന്നത് ഞാൻ ഓർക്കുന്നു. ഇതിന് ശേഷമാണ് അപകടം നടന്നത്. എനിക്ക് ബോധം വന്നപ്പോൾ ഞാൻ കണ്ടത് എന്നേയും അമ്മയേയും വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന അനിയനെയാണ്.
ഡാഡിക്ക് മാത്രം അനക്കമുണ്ടായിരുന്നില്ല. നെറ്റിയിൽ മാത്രമാണ് മുറിവുണ്ടായിരുന്നത്. വേറെ എവിടെ നിന്നും ബ്ലെഡ് ഒന്നും വരുന്നില്ലായിരുന്നു. പക്ഷെ വിളിച്ചിട്ട് റെസ്പോൺസ് ഇല്ലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മനസിലായി ഡാഡി മരിച്ചുവെന്നത്. ഞാൻ കാരണമാണല്ലോ ഇതെല്ലാം സംഭവിച്ചത്. അതുകൊണ്ട് സോറി ഡാഡി എന്ന് ഞാൻ പറയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ അപകടം നടക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ഡാഡിയുമായി നടന്ന സംഭാഷണങ്ങളൊക്കെ വീണ്ടും ഓർത്തെടുത്തിരുന്നു.
മരിച്ചവരെ പെട്ടിയിലേക്ക് മാറ്റും മുമ്പ് അവസാനമായി ക്ലീൻ ഷേവ് ചെയ്ത് കുളിപ്പിച്ച് ഒരുക്കും. അത് ഡാഡിക്ക് ചെയ്ത് കൊടുത്തപ്പോൾ യാത്ര പുറപ്പെടും മുമ്പ് ഡ്രസ് നേരെയാക്കി ഇട്ട് കൊടുത്തപ്പോൾ നീയെന്നെ എങ്ങോട്ടാണ് ഇങ്ങനെ ഒരുക്കുന്നത്? എന്നൊക്കെ ചോദിച്ചത് എനിക്ക് ഓർമ വന്നു.

ആലോചിച്ച് എടുത്തപ്പോൾ അവസാന യാത്രയ്ക്ക് ഡാഡി റെഡിയാവുന്നത് പോലെ ചില സിഗ്നലുകൾ എനിക്ക് തന്നിരുന്നുവെന്ന് മനസിലായി. ഞാൻ തന്നെ ഒരുക്കി ഞാൻ തന്നെ ഡാഡിയെ വിട്ടതുപോലെയായി. ഡാഡിയുടെ മരണത്തോടെ ഏറ്റവും കൂടുതൽ ശൂന്യത അനുഭവിക്കുന്നത് മമ്മിയാണ്. ഡാഡിയുടെ മരണം മമ്മിയിൽ ഉണ്ടാക്കിയ വിടവ് ഞങ്ങൾക്ക് ആർക്കും പാച്ചപ്പ് ചെയ്യാൻ പറ്റുന്നില്ല. അത് ഡാഡിക്കെ ചെയ്യാൻ പറ്റു.
ഡാഡി ഇത്രയും വലിയൊരു റോളാണ് കുടുംബത്തിൽ ചെയ്യുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. ഡാഡി പോയശേഷം ഞങ്ങളുടെ ജീവിതത്തിൽ ഒന്നും കൃത്യമായി നടക്കുന്നില്ല. മമ്മി ഒരു സ്ഥലത്ത് ഞങ്ങൾ മറ്റൊരു സ്ഥലത്ത് എന്നതുപോലെയാണിപ്പോൾ. എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോയിരുന്നത് ഡാഡിയായിരുന്നു.
അത് ചില്ലറ പരിപാടിയല്ല. ഞങ്ങൾക്ക് ആർക്കും അത് ചെയ്യാനും പറ്റുന്നില്ലെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. അന്ന് വാഹനാപകടം നടക്കുമ്പോൾ ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.


Click it and Unblock the Notifications

















