ഒറ്റ എയർ ഹോസ്റ്റസിനെ കണ്ടില്ല, എനിക്ക് ദേഷ്യം വന്നു; വിമാനത്തിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് ഷൈൻ
മലയാള സിനിമയിൽ ഇന്ന് സജീവമായ നടൻമാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. കരിയർ വെച്ച് നോക്കുമ്പോൾ 2022 ഷൈൻ ടോം ചാക്കോയുടെ വർഷം ആയിരുന്നെന്ന് പറയാം. ശ്രദ്ധിക്കപ്പെട്ട ഭൂരിഭാഗം മലയാളം സിനിമകളിലും ഷൈനിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഭീഷ്മപർവം, കുമാരി, വിചിത്രം, ഭാരത് സർക്കസ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്.
നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളിലും ഷൈൻ മാറി മാറിയെത്തി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും ഷൈൻ പലപ്പോഴും വാർത്തകളിൽ നിറയുന്നത് വിവാദങ്ങളുടെ പേരിലാണ്. ഷൈൻ ലഹരിക്കടിമയാണെന്ന് വരെ ആരോപണം ഉണ്ട്. എന്നാൽ ഇത്തരം വാദങ്ങളെ എതിർക്കുന്നവരും ഉണ്ട്.

അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരമാണെന്നും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. നടന്റെ മിക്ക അഭിമുഖങ്ങളിലും ഇതാണ് സ്ഥിതി. അതേസമയം ഷൈനിനെ പിന്തുണക്കുന്നവരും ഏറെയാണ്. ഷൈനിന്റെ സ്വഭാവ രീതി ആണിതെന്നാണ് ഇവരുടെ വാദം. വിമർശനങ്ങൾ ഒന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല.

അടുത്തിടെ വിമാനത്തിൽ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കിയത് വലിയ വാർത്ത ആയിരുന്നു. ദുബായ് എയർപോട്ടിലാണ് നടനെ തടഞ്ഞ് വെച്ചത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. വിമാനം യഥാർത്ഥത്തിൽ പറക്കുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതെന്ന് ഷൈൻ പറയുന്നു. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'ഒരു കുഴലിൽ കൂടെ കയറ്റി സീറ്റിൽ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വലിയ ഉറപ്പില്ല. ഇത് ഫിസിക്സിന് എതിരല്ലേ. ഓടിക്കാനൊന്നും തോന്നിയില്ല. കാർ തന്നെ ഓടിക്കാൻ മടി ആണ്. എന്നിട്ടാണ് ഫ്ലെെറ്റ് ഓടിക്കുന്നത്. ഇതൊക്കെ ഇവർ ഓടിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടേ. നമ്മൾ കാശ് കൊടുക്കുന്ന ആൾക്കാരല്ലേ'

'റിക്വസ്റ്റ് ചെയ്യാൻ വേണ്ടി അകത്ത് കയറി. കോക്പിറ്റിലെ ആൾക്കാരെ കാണുന്നില്ല. പുറത്ത് നിന്ന് ഹെയ്, കാൻ ഐ കമിംഗ് സാർ എന്ന് പറയാൻ പറ്റില്ലല്ലോ. ഒറ്റ എയർ ഹോസ്റ്റസ് ഇല്ല. എനിക്ക് ദേഷ്യം പിടിച്ചു. എങ്ങനെയെങ്കിലും ഇറങ്ങിപ്പോയാൽ മതിയെന്നായി,' ഷൈൻ ടോം ചാക്കോ പറഞ്ഞതിങ്ങനെ.
സംശയാസ്പദമായ രീതിയിൽ സംശയാസ്പദമായ പെരുമാറ്റം മൂലമാണ് ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. സംഭവത്തിന് പിന്നാലെ ഷൈനിനെതിരെ വ്യാപക ട്രോളുകളും വിമർശനവും ഉയർന്നിരുന്നു. സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വരെ ഷൈനിനെതിരെ രംഗത്തെത്തി.

നടൻ സെറ്റിൽ കൃത്യസമയത്ത് വരാതെ എല്ലാവരെയും ബുദ്ധിമുട്ടിക്കുകയാണെന്നും സെറ്റിൽ അൽപ്പ വസ്ത്രം ധരിച്ച് ഓടിക്കളിക്കുകയാണെന്നും രഞ്ജു രഞ്ജിമാർ പേരെടുത്ത് പറയാതെ വിമർശിച്ചിരുന്നു. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് സംവിധായകൻ വികെ പ്രകാശ് രംഗത്തെത്തി.
ഷൈൻ സെറ്റിൽ കൃത്യസമയത്ത് വരുന്ന ആളാണെന്നും ആരോപണത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വികെ പ്രകാശ് പറഞ്ഞു. ഇതുവരെയും ഒരു സംവിധാനയകനോ നിർമാതാവോ ഷൈനിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications