നീ അത്ര പ്രശ്നക്കാരനായ കുട്ടിയല്ല ശരിയാവും, ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും മമ്മൂക്ക എനിക്ക് എനർജി തന്നു; ഷൈൻ
ലഹരി ജീവിതത്തിന്റെ ഭാഗമായതോടെയാണ് ഷൈൻ ടോം ചാക്കോയ്ക്ക് അടിമുടി മാറ്റം വന്ന് തുടങ്ങിയത്. അഭിനേതാവെന്ന രീതിയിൽ പോലും ഷൈനിനെ പ്രതിഭ ഇല്ലാതായി തുടങ്ങുന്നതിന് മലയാളികൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു ഘട്ടം എത്തിയപ്പോൾ തന്റെ പോക്ക് നാശത്തിലേക്കാണെന്ന് ഷൈനും തിരിച്ചറിഞ്ഞു. ഇപ്പോൾ ലഹരി പൂർണ്ണമായും ഉപേക്ഷിക്കാനുള്ള ചികിത്സയിലാണ് നടൻ.
താനും കുടുംബവും ദുരന്തത്തെ അഭിമുഖീകരിച്ചപ്പോൾ സിനിമയിൽ നിന്നുള്ളവരെല്ലാം തനിക്കൊപ്പം താങ്ങായി നിന്നുവെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷൈൻ പറയുന്നു. പ്രയാസമേറിയ ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന നടൻ മമ്മൂട്ടി പോലും തന്നെ വിളിച്ച് സംസാരിച്ചുവെന്നും എനർജി തന്നുവെന്നും നടൻ പറയുന്നു. ഇതിലും മോശമായ അവസ്ഥയിലായിരുന്നു ഞാൻ കൊക്കെയ്ൻ കേസ് സമയത്ത്.

അത് കഴിഞ്ഞ് ഞാൻ ഇത്രയും കാലം സിനിമയിൽ നിലനിന്നുവെങ്കിൽ അത് ഇന്റസ്ട്രിയിലെ ബാക്കിയുള്ളവരുടെ സപ്പോർട്ട് കൊണ്ടാണ്. അല്ലെങ്കിൽ പടം കിട്ടാതെ അന്നേ ഞാൻ തീർന്ന് പോകേണ്ടതായിരുന്നു. അങ്ങനൊരു സാഹചര്യം വരുമോയെന്ന് ജയിലിൽ ആയിരുന്ന സമയത്ത് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷെ അതിനിടയിലും ആളുകൾ സപ്പോർട്ട് ചെയ്തു. കുറച്ച് വിമർശനങ്ങളും വന്നിരുന്നു. അതും സ്വീകരിച്ച് മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കാറുണ്ട്.
ലോകത്ത് എന്തെങ്കിലും നന്നാവാൻ ഉണ്ടെങ്കിൽ അത് ഞാൻ മാത്രമെയുള്ളു. ബാക്കി എല്ലാം കറക്ടാണ്. ബാക്കിയുള്ളതെല്ലാം എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയെ തുടരുകയുള്ളു. മാറ്റം വരേണ്ടതുണ്ടെങ്കിൽ അത് എന്നിലാണ്. മമ്മൂക്ക എന്നെ വിളിച്ചിരുന്നു. എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയിയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആ... ഞാൻ അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
മമ്മൂക്കയും ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുന്ന സമയമാണല്ലോ. എന്നിട്ടും എനിക്ക് എനർജി തന്നു. എടാ... നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളു. അതൊന്ന് മാറ്റിയാൽ മതി. അത്രയേയുള്ളു. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല. നമുക്ക് ഇനിയും പടം ചെയ്യാമെന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ നമുക്ക് പടം ചെയ്യാമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാവും ഒന്നും ആലോലിച്ച് വിഷമിക്കേണ്ട. നമ്മൾ മാറി മുന്നോട്ട് പോവുക.
ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളുമെന്നും പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കൂടി കാണാൻ വന്നപ്പോൾ പിഷാരടിയാണ് മമ്മൂക്കയെ വിളിച്ച് തന്നത്. ഞാൻ വിളിക്കും മുമ്പ് മമ്മൂക്ക എനിക്ക് മെസേജ് അയച്ചിരുന്നു. പക്ഷെ ഫോൺ ഉപയോഗിക്കാത്തത് കൊണ്ട് ഞാൻ കണ്ടില്ല. കൊക്കെയ്ൻ കേസിൽ നിരപരാധിയെന്ന് തെളിഞ്ഞപ്പോഴും ഗോഡ് ബ്ലെസ് യൂവെന്ന് മമ്മൂക്ക മെസേജ് അയച്ചു.

വേണ്ട സമയത്ത് നമുക്ക് എനർജി തരാൻ എന്നപോലെ അദ്ദേഹത്തിന്റെ മെസേജ് വരാറുണ്ട്. നമ്മൾ അയക്കുന്ന മെസേജുകൾക്ക് കറക്ടായി റെസ്പോൺണ്ട് ചെയ്യുകയും ചെയ്യുമെന്നും ഷൈൻ പറയുന്നു. മാധ്യമപ്രവർത്തകരുമായി നിരന്തരം വാക്ക് തർക്കത്തിൽ ഏർപ്പെടുമ്പോൾ ഞാൻ അവരോട് പറയുന്നത് നിങ്ങൾ സ്വതന്ത്രമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കൂവെന്നാണ്.
ഭൂമി ഉരുണ്ടതാണെന്ന് പറയുമ്പോൾ അത് വിശ്വസിക്കുകയും പിന്നീട് ആരെങ്കിലും വന്ന് ഭൂമി പരന്നതാണെന്ന് പറയുമ്പോൾ അതും വിശ്വസിക്കുകയും ചെയ്യുന്നതിന് പകരം സ്വന്തമായ ചിന്തകൾ കൂടി നമുക്ക് ഉണ്ടാവണം. ചില സംശയങ്ങളിലൂടെ സ്വന്തമായിട്ടുള്ള വ്യൂ പോയിന്റ് ഉണ്ടാവണം. പലപ്പോഴും സത്യമായ കാര്യങ്ങൾക്കല്ല ട്രെന്റിങ്ങായ കാര്യങ്ങൾക്കാണ് പ്രസക്തി. അങ്ങനൊരു ലോകത്താണ് നമ്മളിപ്പോൾ. എനിക്കും റീച്ച് വരുന്നത് അങ്ങനെയാണ്. ഞാനുമായി ബന്ധപ്പെട്ട നല്ല വാർത്തയേക്കാൾ മോശം വാർത്തായാണ് ആളുകളിലേക്ക് കൂടുതൽ എത്തുന്നത്.
ഇതിലൂടെ എനിക്ക് കൂടുതൽ റീച്ച് കിട്ടുന്നുണ്ട്. ഇതിലെ നല്ല വശങ്ങൾ എടുക്കുക. നമുക്ക് നന്നാവാനുള്ള കാര്യങ്ങൾ ചെയ്യുക. ഇത്തരക്കാർക്ക് എതിരെ നിന്നിട്ട് കാര്യമില്ല. കാരണം നമ്മുടെ ജീവിതം വേറെ ലക്ഷ്യത്തിലേക്ക് മാറുമെന്നും ഷൈൻ പറഞ്ഞു.


Click it and Unblock the Notifications











