ഒറ്റയ്ക്കിരിക്കുമ്പോൾ ഡാഡിയില്ലാത്ത വിഷമം; ഞാനിങ്ങനെ പെരുമാറുന്നതിന് കാരണമുണ്ട്: ഷെെൻ ടോം ചാക്കോ
നടൻ ഷെെൻ ടോം ചാക്കോയുടെ ജീവിതത്തിലെ ദുഖകരമായ വർഷമായിരുന്നു 2025. എല്ലാമെല്ലായിരുന്ന പിതാവ് സിപി ചാക്കോയുടെ മരണം ഷെെനിന്റെ മനസിനെ പിടിച്ചുലച്ചിരുന്നു. ജൂൺ ആറിന് ധർമപുരി നാഷണൽ ഹെെവേയിൽ വെച്ച് വാഹനാപകടത്തിലാണ് സിപി ചാക്കോ മരിക്കുന്നത്. ഷെെനിനും അമ്മയ്ക്കും സഹോദരനും പരിക്ക് പറ്റിയിരുന്നു. അച്ഛന്റെ അന്ത്യകർമങ്ങളുടെ സമയത്ത് പൊട്ടിക്കരയുന്ന ഷെെനിന്റെ ദൃശ്യങ്ങൾ ഏവർക്കും വിങ്ങലായി. ഷെെനിനെ ആശ്വാസവാക്കുകളുടെ പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ.
അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതം മറികടന്ന് സിനിമാ രംഗത്തെ തിരക്കുകളിൽ മുഴുകുകയാണ് ഷെെൻ ടോം ഇന്ന്. അടിനാശം വെള്ളപ്പൊക്കമാണ് ഷെെനിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഷെെൻ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പിതാവിനെക്കുറിച്ച് ഷെെൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഡാഡിയില്ലാത്ത ഷെെൻ ടോമിന്റെ ആദ്യ ക്രിസ്മസ് അല്ലേ എന്ന് ചോദിച്ചപ്പോൾ നമ്മളില്ലാത്ത ക്രിസ്മസ് ഡാഡിയും കുറേ ആഘോഷിച്ചിട്ടുണ്ടെന്നാണ് ഷെെൻ മറുപടി നൽകിയത്. ആ വിഷമം നമുക്കങ്ങനെ ക്രിസ്മസിനോ ഓണത്തിനോ ഒന്നുമല്ല വരുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും വരും. അത് പോകും. പിന്നെ വീണ്ടും വരും. ഒറ്റയ്ക്കിരിക്കുമ്പോഴാണ് അധികം വരിക. അല്ലെങ്കിൽ നമ്മളെന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കുമ്പോൾ വരും. ക്രമേണ വിഷമം കുറഞ്ഞ് വരുമായിരിക്കുമെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞു.
എപ്പോഴും തമാശ പറഞ്ഞ്, ഊർജസ്വലനായി ഇരിക്കുന്നതിനെക്കുറിച്ചും ഷെെൻ ടോം ചാക്കോ സംസാരിച്ചു. ക്യാമറയുടെ മുന്നിൽ ഓട് ചാട് എന്നൊക്കെ പറയുമ്പോൾ നടക്കേണ്ടേ. അതിന് വേണ്ടി മുഴുവൻ സമയവും നമ്മൾ റെഡിയായിരിക്കണം. ആക്ടറുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് ചളിപ്പ് ആണ്. അതിനെയാണ് നമ്മൾ മാറ്റി എടുക്കേണ്ടത്. ഞാൻ ഇവിടെ വന്നിരുന്ന് സംസാരിക്കുമ്പോഴും പാട്ട് പാടുമ്പോഴും ആ ചളിപ്പ് പോകും. അപ്പോഴേ നമുക്ക് പെർഫോം ചെയ്യാൻ പറ്റൂ. ഒരു ആക്ടർ അവന്റെ സ്പേസിനെ എത്ര കംഫർട്ടബിൾ ആക്കുന്നോ അത്രയും പെർഫോം ചെയ്യാൻ പറ്റും. കറ നല്ലതാണെന്ന് പറയുന്നത് പോലെ എന്റെ ജോലിക്കിത് നല്ലതാണ്.

ലഹരിയുടെ വഴിയിൽ നിന്നും താൻ പിന്മാറുകയാണെന്നും ഇനി നന്നായി ജീവിക്കാനാണ് തീരുമാനമെന്നും മുമ്പ് ഷെെൻ ടോം ചാക്കോ പറഞ്ഞിരുന്നു. ലഹരിയിൽ നിന്നും മകൻ മുക്തി നേടുന്നതിലെ സന്തോഷത്തിലായിരുന്നു സിപി ചാക്കോ. ഡി അഡിക്ഷൻ സെന്ററിൽ നിന്നും വന്ന ഷെെൻ പഴയ ശീലങ്ങൾ ഉപേക്ഷിക്കുകയാണെന്ന് പറയുകയും മാതാപിതാക്കൾക്കും സഹോദരനുമൊപ്പം അഭിമുഖം നൽകുകയും ചെയ്തിരുന്നു.
എനിക്ക് വലിയിൽ നിന്നും പ്ലഷർ കിട്ടുന്നുണ്ട്. ആ പ്ലഷർ കാെണ്ട് ബാക്കിയുള്ളവർക്ക് യാതൊരു തരത്തിലുമുള്ള സ്വസ്ഥതയും ഉണ്ടാകുന്നില്ല. ടെൻഷനിൽ നിന്നും ടെൻഷനിലേക്ക് പോകുന്നു. അവരുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലാതാകുന്നു. എനിക്ക് വേണ്ടിയാണെങ്കിൽ ഇതൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. ഇവർക്കാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാൻ പറ്റൂ. ഇനി ഇതൊന്നും വേണ്ടെന്ന് തോന്നിയെന്നാണ് ഷെെൻ ടോം ചാക്കോ അന്ന് പറഞ്ഞത്.


Click it and Unblock the Notifications











