കമൽ ഹാസനെ കൈയ്യൊഴിഞ്ഞ് ശിവ രാജ്‌കുമാർ; വേദിയിൽ നടന്നതെന്തെന്ന് മനസ്സിലായില്ല
കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ തഗ് ലൈഫ് ജൂൺ 5ന് തീയറ്ററുകളിൽ എത്തുകയാണ്. എന്നത്തേയും പോലെ ഒരു ഉലഗനായകന്റെ ചിത്രം പുറത്തിറങ്ങുന്നത് ഒരു വിവാദത്തിന്റെ അകമ്പടിയോടെയാണ്. തഗ് ലൈഫ് പ്രൊമോഷണൽ പരിപാടിയിൽ കന്നഡ ഭാഷയെക്കുറിച്ച് കമൽ നടത്തിയ പരാമർശം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കന്നഡ പിറന്നത് തമിഴ് ഭാഷയിൽ നിന്നാണ് എന്ന കമൽ ഹാസന്റെ പരാമർശമാണ് കർണാടകയിലെ സിനിമ പ്രേമികളെയും, ഭാഷാ സ്നേഹികളെയും ഒരു പോലെ ചൊടിപ്പിച്ചത്.
സീനിയർ നടൻ തന്റെ പരാമർശത്തിന് മാപ്പ് പറയാൻ വിസമ്മതിച്ചതിനെ തുടർന്ന്, മണി രത്‌നം ചിത്രത്തിന് കർണാടകയിൽ റിലീസ് നിഷേധിച്ചിരിക്കുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. ഇതിനിടെ, തഗ് ലൈഫ് പ്രൊമോഷണൽ പരിപാടിയിൽ മുഖ്യതിഥിയായി എത്തിയ കന്നഡ സൂപ്പർ താരം ശിവ രാജ്‌കുമാർ കൂടി കമൽ ഹാസനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. തന്റെ കൂറ് എന്നും കണ്ണടയോടാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്റെ സുഹൃത്ത് കൂടിയായ താരം.
കമൽ ഹാസന്റെ വിവാദ പ്രസ്താവനയിൽ മൗനം വെടിഞ്ഞ് ശിവ രാജ്‌കുമാർ

അടുത്തിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശിവ രാജ്‌കുമാർ, കമൽ ഹാസന്റെ വിവാദ പ്രസ്താവനയെ താൻ പിന്തുണക്കുന്നില്ല എന്ന് തുറന്നു പറഞ്ഞു. തഗ് ലൈഫ് വേദിയിൽ താൻ കൈയ്യടിച്ചത്, ഉലകനായകൻ കന്നഡ ഭാഷയെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടല്ല, എന്നും അദ്ദേഹം വിശദീകരിച്ചു. "ആ പരിപാടിയിൽ എന്താണ് നടന്നതെന്ന് പോലും ആ സമയത്ത് മനസ്സിലായിരുന്നില്ല. ഞാൻ കൈയടിച്ചത്, അദ്ദേഹം എന്റെ ചിറ്റപ്പന്റെ സ്ഥാനത്താണ് എന്ന് പറഞ്ഞപ്പോഴാണ്," ശിവ രാജ്‌കുമാർ വിശദീകരിച്ചു.
"പക്ഷെ ഇപ്പോൾ എല്ലായിടത്തും കാണിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ അദ്ദേഹം കന്നഡ ഭാഷയെക്കുറിച്ച് നടത്തിയ പ്രസ്താവനക്ക് ഞാൻ കൈയടിച്ചതായിട്ടാണ് കാണിക്കുന്നത്. അത് തെറ്റാണ്," കന്നഡ താരം പറഞ്ഞു. "എല്ലാ ഭാഷകളെയും കാണുന്നത് പ്രാധാന്യത്തോടെയാണ്. എന്നാൽ, എന്റെ മാതൃഭാഷ കന്നഡയ്ക്കായി ജീവൻ വരെ നല്കാൻ ഞാൻ തയ്യാറാണ്. എന്നാൽ, കമൽ ഹാസൻ മാപ്പ് പറയണമെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം ഒരു സീനിയർ നടനാണ്. ഞാൻ അദ്ധേഹത്തിന്റെ ഏറ്റവും വലിയ ആരാധകനും," ശിവ രാജ്‌കുമാർ കൂട്ടിച്ചേർത്തു.
തഗ് ലൈഫിന് കർണാടകയിൽ റിലീസ് ഇല്ല?

കമൽ ഹാസൻ മാപ്പ് പറയാത്തിടത്തോളം കാലം, തഗ് ലൈഫിന് കർണാടകയിൽ റിലീസ് നൽകില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്. തഗ് ലൈഫ് കർണാടകയിൽ പ്രശ്നങ്ങൾ ഒന്നും കൂടാതെ മുൻകൂട്ടി നിശ്ചയിച്ചത് പോലെ റിലീസ് ചെയ്യണമെങ്കിൽ, കമൽ ഹാസൻ 2 ദിവസത്തിനകം മാപ്പ് പറയണം എന്നാണ് കെ.എഫ്.സി.സി. ചെയർമാൻ എം. നരസിംഹലു അറിയിച്ചത്. സിനിമ വിതരണക്കാരുടെയും, എക്സിബിറ്റേഴ്സിന്റെയും, കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ മുൻ പ്രസിഡന്റുമാരുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ തീരുമാനം എടുത്തതെന്നാണ് റിപോർട്ടുകൾ.
തമിഴ് ചിത്രങ്ങളുടെ വലിയ മാർക്കറ്റായ കർണാടകയിലും, തലസ്ഥമായ ബെംഗലൂരുവിലും തഗ് ലൈഫിന് വിലക്കേർപ്പെടുത്തിയാൽ വിതരണക്കാർ വലിയ നഷ്ടം സഹിക്കേണ്ടി വരും. ഫിലിം ചേംബറിന്റെ നിർദേശമനുസരിച്ച് തീയറ്റർ ഉടമകൾ മണി രത്‌നം ചിത്രം പ്രദർശിപ്പിക്കേണ്ട എന്ന തീരുമാനത്തിലാണ്. കമൽ ഹാസൻ മാപ്പ് പറയാത്ത പക്ഷം, വിതരണക്കാർ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിനെ സമീപിച്ചേക്കും. എന്നാൽ, താൻ തെറ്റ് ചെയ്തെങ്കിൽ മാപ്പ് പറയും, ഇവിടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉറച്ച നിലപാടിലാണ്, ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ നായകൻ കമൽ ഹാസൻ.


Click it and Unblock the Notifications











