'ബിനുച്ചേട്ടൻ അത് തന്നെ ആവർത്തിച്ച് ചോദിക്കുകയാണ്, സുധിച്ചേട്ടൻ ഞങ്ങളെ വിട്ട് പോയിട്ടില്ല'; ഷിയാസും അനുവും!
മിമിക്രി കലാകാരന്നും നടനുമായ കൊല്ലം സുധിയുടെ വേർപാട് ഉൾക്കൊള്ളാൻ കലാലോകത്ത് പ്രവർത്തിക്കുന്നവർക്കും പ്രേക്ഷകർക്കും സാധിച്ചിട്ടില്ല. സ്റ്റാർ മാജിക്കിന്റെ ഭാഗമായ ശേഷമാണ് കൊല്ലം സുധിക്ക് ആരാധകരുണ്ടായത്. അതുകൊണ്ട് തന്നെ ദിവസവും കണ്ടുകൊണ്ടിരുന്ന വ്യക്തി പെട്ടെന്ന് ഒരു ദിവസം പുലർച്ചെ മരിച്ചുവെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സുധിയുടെ മുഖവും ചിരിയും ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നുവെന്നുമാണ് പ്രേക്ഷകർ കുറിക്കുന്നത്.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. യാതൊരു വിധ കുഴപ്പങ്ങളുമില്ലെന്നും പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.
'എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു. എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്', എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്. കൊല്ലം സുധിക്കൊപ്പം അവസാനം സ്റ്റേജ് പങ്കിട്ടതും ബിനു അടിമാലിയായിരുന്നു.

അവസാനത്തെ വേദിയിലും താരത്തിന്റെ മാസ്റ്റർ പീസ് ഐറ്റമായ നടൻ ജഗദീഷിനെ സുധി അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയേയും ബിനു അടിമാലിയേയും കുറിച്ച് സഹതാരങ്ങളായ ഷിയാസ് കരീമും അനുമോളും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇരുവരും ബിനു അടിമാലിയെ സന്ദർശിച്ചിരുന്നു.
കാണുമ്പോഴെല്ലാം അദ്ദേഹം ആവർത്തിച്ച് പറയുന്നത് സുധിയെ കുറിച്ചാണെന്നാണ് ഷിയാസ് പറയുന്നത്. ആ സംഭവം ഓർക്കുമ്പോൾ തന്നെ ബിനു അടിമാലി സങ്കടപ്പെടുകയാണെന്നും ഷിയാസ് ഓൺലൈൻ മലയാളി എന്റ്‍ടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സുധിച്ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ല. സുധിച്ചേട്ടൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്. അതിനെ കുറിച്ച് ഞങ്ങൾ ഇപ്പോൾ ഓർക്കാറില്ല. ഇനിയുള്ള സ്റ്റാർ മാജിക്കിലും അദ്ദേഹം നമുക്കൊപ്പമുണ്ടാകും. കുറച്ചുനാൾ കഴിഞ്ഞിട്ടെ ഇനി സ്റ്റാർ മാജിക്കിന്റെ ഷൂട്ടുണ്ടാവുകയുള്ളു.'
'ബിനുച്ചേട്ടനെ ഞങ്ങൾ പോയി കണ്ടിരുന്നു. സുഖം പ്രാപിച്ച് വരുന്നു. വീട്ടിലാണ്. കുറച്ചുനാൾ റെസ്റ്റ് വേണം. മഹേഷ് കുഞ്ഞുമോൻ ചേട്ടന്റെ സർജറി കഴിഞ്ഞു അദ്ദേഹത്തെയും കാണണം', എന്നാണ് അനുമോൾ പറഞ്ഞത്. 'ബിനുച്ചേട്ടനെ പോയി കണ്ടിരുന്നു. മുഖത്തൊരു പരിക്കുണ്ടായിരുന്നു. അത് പ്ലാസ്റ്റിക്ക് സർജറി ചെയ്തു. ചെറിയ നീരും വേദനയുമുണ്ട്.'

ഒ'പ്പം യാത്ര ചെയ്തൊരാൾ ഇപ്പോൾ ഇല്ലാത്തതിന്റെ സങ്കടമാണ് അദ്ദേഹത്തിന്. ബിനുച്ചേട്ടൻ അത് തന്നെ ആവർത്തിച്ച് ചോദിക്കുകയാണ്', ഷിയാസ് കരീം പറഞ്ഞു. അപകടത്തെ കുറിച്ചും കൊല്ലം സുധിയെ കുറിച്ചും ഷിയാസ് കരീം കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ ആ വിഷയം പറയേണ്ടന്ന് പറഞ്ഞ് അനു ഷിയാസിനെ തടഞ്ഞു.
സുധിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ തന്നെ ഷിയാസും അനുവുമെല്ലാം ആശുപത്രിയിലേക്ക് ഓടി എത്തിയിരുന്നു. സെമിത്തേരിയിൽ സംസ്കരിക്കും വരെ സ്റ്റാർ മാജിക്ക് താരങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെ ദേശീയപാത 66ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽ നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് അകാലത്തിൽ സുധി അന്തരിച്ചത്. കുടുംബമായിരുന്നു സുധിക്ക് എല്ലാം.
സ്വന്തമായി വീടെന്ന സുധിയുടെ സ്വപ്നം 24 ന്യൂസ് സാക്ഷാത്കരിക്കും. നടന്റെ രണ്ട് ആൺമക്കളുടെ പഠനവും 24 ന്യൂസ് ഏറ്റെടുത്തിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഭാര്യയെ വീഡിയോ കോൾ ചെയ്ത് വീട്ടിലെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നു സുധി.


Click it and Unblock the Notifications