രേവതിയും ശോഭനയും അന്ന് കുട്ടിത്തം മാറാത്തവർ; രണ്ട് മാസം മോഹൻലാലിന് ആ നീറ്റലുണ്ടായി; സംഭവമിങ്ങനെ
മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരാണ് ശോഭനയും രേവതിയും. ഒരേ കാലഘട്ടത്തിലാണ് ശോഭനയും രേവതിയും സിനിമാ രംഗത്ത് സജീവമായത്. തമിഴ് സിനിമകളിലെ ഏറ്റവും വിലപിടിപ്പുള്ള നായികയായിരുന്നു അക്കാലത്ത് രേവതി. മലയാളത്തിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ രേവതി ശ്രദ്ധ കാണിച്ചു. കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ദേവാസുരം തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം രേവതി കാഴ്ച വെച്ചു.
അതേസമയം തമിഴ് സിനിമാ രംഗത്ത് ശോഭനയ്ക്ക് വലിയ തോതിൽ തിളങ്ങാൻ കഴിഞ്ഞില്ല. മലയാള സിനിമകളിലാണ് ശോഭന ശോഭിച്ചത്. മണിച്ചിത്രത്താഴ് ശോഭനയുടെ ഐക്കോണിക് സിനിമയായി നിലനിൽക്കുന്നു. അടുത്ത സുഹൃത്തുക്കളുമാണ് രേവതിയും ശോഭനയും. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ടാമത് ലഭിക്കുന്നത് രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിലൂടെയാണ്.

ഇന്ന് നൃത്തത്തിലേക്കാണ് ശോഭന പൂർണ ശ്രദ്ധ നൽകുന്നതെങ്കിൽ രേവതി അഭിനയത്തിലും സംവിധാനത്തിലും സാന്നിധ്യം അറിയിക്കുന്നു. ശോഭനയുടെയും രേവതിയുടെയും അഭിനയ രംഗത്തെ തുടക്കകാലത്തെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലാണ് പരാമർശം.
ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന സിനിമയിൽ ശോഭന അഭിനയിച്ചതിനെക്കുറിച്ചാണ് ജോൺ പോൾ സംസാരിച്ചത്. ശോഭനയുടെ രണ്ടാമത്തെ ചിത്രമാണത്. വളരെ രസകരമായ ഓർമ്മയാണ്. സീൻ അഭിനയിച്ച് കഴിഞ്ഞ് അടുത്ത സീനിനുള്ള ഗ്യാപ്പിൽ ഷൂട്ട് ചെയ്യുന്ന വീടിന്റെ താഴെയിറങ്ങി അവൾ കളിക്കും. കല്ല് കൊണ്ട് നിലത്ത് കളം വരച്ചിട്ടുണ്ട്. ഒറ്റയ്ക്ക് കളിക്കും. കുട്ടിത്തം മാറാത്ത പ്രായത്തിലാണ് അവൾ ജീവിക്കുന്നത്.

പക്ഷെ കഥാപാത്രമായി മാറുമ്പോൾ അവൾക്ക് പോലുമറിയാതെ മുഖത്ത് വരുന്ന ഭാവങ്ങളുടെ വിസ്മയിപ്പിക്കുന്ന ചൈതന്യം ഉണ്ടായിരുന്നു. അന്നേ ഇവൾ ഉയരങ്ങളിലേക്ക് പോകുമെന്ന പ്രതീക്ഷ മധു സാറിനും എനിക്കും ഭരതനുമുണ്ടായിരുന്നെന്നും ജോൺ പോൾ ഓർത്തു. രേവതിയെക്കുറിച്ചും അന്ന് ജോൺ പോൾ സംസാരിച്ചു. കാറ്റത്തെ കിളിക്കൂടിൽ മോഹൻലാലിന്റെ പെയർ ആയി വരുന്നത് രേവതിയാണ്. രേവതിയും അന്ന് കളിചിരി മാറാത്ത കുട്ടിയാണ്. വളരെ പൊസസീവായ കാമുകിയാണ് സിനിമയിൽ അവളുടെ കഥാപാത്രം.
പൊസസീവായ കഥാപാത്രം മോഹൻലാലിനെ മാന്തുകയും നുള്ളുകയും ചെയ്യുന്ന സീനുണ്ട്. മോഹൻലാൽ രണ്ട് മാസത്തോളം ആ നീറ്റലും കൊണ്ട് നടന്നിട്ടുണ്ട്. അവൾ ശരിക്കും മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്തു. അത്രയും സത്യസന്ധമായി ഇഴുകി ചേരേണ്ടെന്ന് അന്ന് രേവതിക്ക് അറിയില്ലായിരുന്നു. രേവതിയുടെ അതിമനോഹരമായ പെർഫോമൻസ് ആയിരുന്നു സിനിമയിലെന്നും അന്ന് ജോൺ പോൾ ഓർത്തു.
1984 ലാണ് ഇത്തിരിപൂവേ ചുവന്ന പൂവേ എന്ന സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടി, റഹ്മാൻ, കെആർ വിജയ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്. ഭരതനായിരുന്നു സംവിധായകൻ. 1983 ലാണ് കാറ്റത്തെ കിളിക്കൂട് എന്ന സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയും സംവിധാനം ചെയ്തത് ഭരതനാണ്. രേവതിക്ക് പുറമെ മോഹൻലാൽ, ഭരത് ഗോപി, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന വേഷം വേഷം ചെയ്തത്. ജോൺ പോൾ പറഞ്ഞത് പോലെ രേവതിയും ശോഭനയും പിന്നീട് തിരക്കേറിയ നടിമാരായി മാറുന്നതാണ് സിനിമാലോകം കണ്ടത്.


Click it and Unblock the Notifications











