കൃഷ്ണനെ ശരിക്കും വിളിക്കുകയായിരുന്നു, ചിത്രയുടെ അന്നത്തെ മാനസികാവസ്ഥ; കുഞ്ഞിനെ നൽകിയ പാട്ടിനെക്കുറിച്ച് ശോഭന
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയാണ് കെഎസ് ചിത്ര. ചിത്രയുടെ സ്വര മാധുര്യത്തെ ഇഷ്ടപ്പെടാത്തവരില്ല. അറുപത് വയസിലും ചിത്രയ്ക്ക് സംഗീത ലോകത്തുള്ള പ്രസക്തി നഷ്ടമായിട്ടില്ല. ഹിറ്റ് ഗാനങ്ങളും പുരസ്കാരങ്ങളും കരിയറിലുടനീളം ചിത്രയ്ക്ക് ലഭിച്ചു. കരിയറിൽ ഉയരങ്ങൾ കീഴടക്കിയ ചിത്ര ഒരു ഘട്ടത്തിൽ കരിയറിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. കുഞ്ഞില്ലാത്ത ദുഖത്തിൽ മാനസികമായി തകർന്നിരിക്കുകയായിരുന്നു ചിത്ര. നന്ദനം സിനിമയിലെ കാർമുകിൽ വർണെന്റെ ചുണ്ടിൽ എന്ന ഗാനത്തിലേക്ക് ചിത്രയെ രവീന്ദ്രൻ മാസ്റ്റർ നിർബന്ധിച്ച് കൊണ്ട് വരികയായിരുന്നു.
ഈ പാട്ട് പാടിയ ശേഷമാണ് ചിത്ര ഗർഭിണിയാകുന്നതും നന്ദന എന്ന മകൾ ജനിക്കുന്നതും. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രൻ. ഗാനത്തിലേക്ക് ചിത്ര എത്തിയതിനെക്കുറിച്ചാണ് ശോഭന സംസാരിച്ചത്. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. പാടുന്നില്ല, റെസ്റ്റ് വേണമെന്ന് ചിത്ര പറഞ്ഞ സമയമായിരുന്നു അത്. നീ പാടിയില്ലെങ്കിൽ ഈ പാട്ട് പടത്തിൽ ഉൾപ്പെടുത്തില്ല എന്ന് രവിയേട്ടൻ പറഞ്ഞു.

ഭർത്താവ് വിജയനെ നിർബന്ധിച്ചാണ് ചിത്രയെ കൊണ്ടുവന്നത്. ശരിക്കും പറഞ്ഞാൽ അവളുടെ മാനസികാവസ്ഥ കൊണ്ടാണ് ഇത്രയും മനോഹരമായി ആ പാട്ട് പാടാൻ സാധിച്ചത്. ചിത്ര കൃഷ്ണനെ ശരിക്കും വിളിക്കുകയാണ്. നിനക്കിനി സ്റ്റേജിൽ പോലും ഇങ്ങനെ പാടാൻ പറ്റില്ലെന്ന് ചിത്രയോട് ഞാനെപ്പോഴും പറയും. ആ മാനസികാവസ്ഥയിൽ അവൾ ശരിക്കും കൃഷ്ണനെ കണ്ടു. അതുകൊണ്ടാണ് അത്രയും പാടി ഫലിപ്പിക്കാൻ പറ്റിയതെന്നും ശോഭന രവീന്ദ്രൻ വ്യക്തമാക്കി.
വീട്ടിൽ തന്നെ സ്റ്റുഡിയോ റൂം ഉണ്ടായിരുന്നു. അവിടെ വെച്ചാണ് പാടുന്നത്. രവിയേട്ടൻ ചിത്രയ്ക്ക് സ്വാതന്ത്ര്യം കൊടുക്കും. അദ്ദേഹം പല രീതിയിൽ ട്യൂൺ ചെയ്യുമ്പോൾ ചിലപ്പോൾ മറന്ന് പോകും. ചിത്ര അതോർത്ത് മാഷേ, നാലാമത്തേതാണെന്ന് പറഞ്ഞ് അത് പാടിക്കേൾപ്പിക്കും. മറന്ന് പോകുന്നത് കാരണം രവിയേട്ടൻ കൈയിൽ ഒരു ടേപ്പ് റെക്കോർഡർ വെക്കും.

ഇവളുണ്ടെങ്കിൽ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറയും. ഒരു സിംഗറുടെ ഏറ്റവും വലിയ ഗുണം ഈ അബ്സോർബിംഗ് പവർ ആണ്. ചിലർക്കത് പറ്റില്ലെന്നും ശോഭന രവീന്ദ്രൻ ചൂണ്ടിക്കാട്ടി. നന്ദനത്തിലെ പാട്ട് പാടിയ ശേഷമാണ് താൻ ഗർഭിണിയായതെന്നും തന്റെ പ്രാർത്ഥന കൃഷ്ണൻ കേട്ടതായി തോന്നുന്നെന്നും ചിത്ര മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ കാലത്ത് രവീന്ദ്രൻ മാസ്റ്റർക്ക് പാട്ട് ചെയ്യാൻ പറ്റില്ലായിരുന്നെന്ന് ശോഭന പറയുന്നുണ്ട്. വടക്കുംനാഥൻ ചെയ്യുന്ന സമയത്താണ് ജാസി ഗിഫ്റ്റിന്റെ ലജ്ഞാവതിയെ എന്ന ഗാനം വന്നത്. രണ്ടും ഒരുപോലെ ഹിറ്റായി. ലജ്ജാവതി ട്രെൻഡ് മാറി എന്ന് പറഞ്ഞ് കോളിളക്കം സൃഷ്ടിച്ച പാട്ടായി. ആ സമയത്ത് ഒരു പുതിയ സംവിധായകൻ വന്ന് മാഷേ, ട്രെൻഡൊക്കെ മാറിയത് അറിഞ്ഞില്ലേ, മാഷത് പോലൊരു ട്രെൻഡിംഗ് പാട്ട് ചെയ്യണമെന്ന് പറഞ്ഞു. രവിയേട്ടൻ ഓടിച്ചു. അത് ചെയ്യാനല്ലേ അവിടെ ആളുള്ളത്.
നീ അങ്ങോട്ട് പോ, നീ വീട് മാറി വന്നതാണെന്ന് പറഞ്ഞു. ശോഭേ, ഞാനിനി സിനിമയ്ക്ക് സംഗീതം ചെയ്യില്ല, എന്നോട് വന്ന് ട്രെൻഡ് മാറിയെന്ന് പറയാൻ ധൈര്യമുണ്ടെങ്കിൽ ഇനിയും ആളുകൾ വരുമെന്ന് അദ്ദേഹം പറഞ്ഞു. അത് അറം പറ്റിയ വാക്കായിപ്പോയി. കച്ചേരിക്ക് പാടാൻ തംബുരു വാങ്ങിയിരുന്നു. കച്ചേരി ചെയ്ത് തുടങ്ങുന്നതിന് മുമ്പേ അദ്ദേഹം വിട പറഞ്ഞെന്നും ശോഭന രവീന്ദ്രൻ വ്യക്തമാക്കി.


Click it and Unblock the Notifications