'വളരെ വേണ്ടപ്പെട്ടൊരാളാണ് അതുപോലെ തന്നെ ഇങ്ങ് തരണം എന്നാണ് മമ്മൂക്ക പറഞ്ഞത്, അവർ തമ്മിൽ ഒരു പ്രശ്നവുമില്ല'
നാല് ദശാബ്‍ദ കാലത്തോളം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നിന്ന മലയാളത്തിന്റെ സ്വന്തം പെരുന്തച്ചനാണ് നടൻ തിലകൻ. സ്ക്രീനിലെ കർക്കശക്കാരനായ കഥാപാത്രങ്ങൾ പോലെ തന്നെയായിരുന്നു അദ്ദേഹം ജീവിതത്തിലും. കൃത്യമായ നിലപാടുകളുള്ള തന്റേടിയായ ആരെയും കൂസാത്ത പ്രകൃതം. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചുവെന്നതിന്റെ പേരിൽ അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയപ്പോൾ ജീവിക്കാനായി സീരിയലിൽ അഭിനയിക്കാൻ പോയ തിലകനെ മലയാളി സിനിമയുള്ള കാലത്തോളം മറക്കില്ല.
അമ്മ സംഘടന-തിലകൻ പ്രശ്നങ്ങളുണ്ടായശേഷം മമ്മൂട്ടിയും തിലകനും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ സത്യം അതല്ലെന്നും അവർ തമ്മിൽ ചെറിയ സൗന്ദര്യം പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നല്ലാതെ ആജന്മ ശത്രുക്കളൊന്നുമായിരുന്നില്ലെന്ന് പറയുകയാണിപ്പോൾ തിലകന്റെ മകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ.

അച്ഛനെ അവസാന നിമിഷം ആശുപത്രിയിൽ കാണാൻ വന്നവരിൽ മമ്മൂട്ടിയും ദുൽഖറുമുണ്ടെന്നും ഷോബി തിലകൻ മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷോബി തിലകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞങ്ങൾ തമ്മിൽ ഗ്യാപ്പൊന്നുമില്ല. എനിക്ക് മമ്മൂക്കയെ ഇഷ്ടമാണ്. അദ്ദേഹത്തെ കാണുമ്പോഴൊക്കെ സംസാരിക്കാറുണ്ട്. അമ്മയുടെ മീറ്റിങ്ങിൽ വെച്ചാണ് പുള്ളിയെ മിക്കപ്പോഴും കാണാറുള്ളത്. അല്ലാത്ത സമയങ്ങളിൽ ഞങ്ങൾ തമ്മിൽ കാണാനുള്ള അവസരങ്ങൾ ഉണ്ടാകാറില്ല.
ഇതുവരെ മമ്മൂക്കയുടെ പടത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുമില്ല. അമ്മയുടെ മീറ്റിങിന് പോകുമ്പോൾ സെൽഫി എടുക്കാനും മറ്റും എപ്പോഴും അദ്ദേഹത്തിന് ചുറ്റും തിരക്കായിരിക്കും. ആളൊഴിയുമ്പോൾ ഞാനും പോയി ഒപ്പം നിന്ന് സെൽഫി എടുക്കാറുണ്ട്. ലാലേട്ടനോടും അതുപോലെ തന്നെ. പക്ഷെ രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതുകൊണ്ട് കുറച്ചുകൂടി ക്ലോസായി സംസാരിച്ചിട്ടുണ്ട്.
ലാസ്റ്റ് പടത്തിൽ അഭിനയിച്ചപ്പോൾ എനിക്കൊപ്പം വൈഫും വന്നിരുന്നു. അവൾക്ക് ലാലേട്ടനൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടെന്നത് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ സമ്മതം അറിയിച്ചു. ഞങ്ങൾ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് നിന്ന് ഫോട്ടോയെടുത്തു. പുള്ളിക്കാരൻ തന്നെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നല്ല സ്പേസൊക്കെ കാണിച്ച് തന്നത്. മുപ്പത്തിമൂന്ന് ദിവസം ആശുപത്രിയിൽ അച്ഛൻ ചികിത്സയിലായിരുന്നു.
ശേഷമാണ് അദ്ദേഹം മരിച്ചത്. അച്ഛൻ ചികിത്സയിലായിരുന്നപ്പോൾ മമ്മൂക്കയും ദുൽഖറും കാണാൻ വന്നിരുന്നു. അവർക്ക് കാണാൻ സാധിച്ചില്ല. പക്ഷെ ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നു. അന്ന് മമ്മൂക്ക ഡോക്ടറോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ് അതുപോലെ തന്നെ ഞങ്ങൾക്ക് ഇങ്ങ് തരണമെന്നാണ് മമ്മൂക്ക ഡോക്ടറോട് പറഞ്ഞത്.

അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന്. അവസാന നിമിഷം മമ്മൂക്ക അത് പറയില്ലായിരുന്നു. ആജന്മ ശത്രുക്കളൊന്നുമല്ല. അതൊക്കെ വേറെയാളുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അവർ തമ്മിൽ സൗന്ദര്യ പിണക്കങ്ങളുണ്ടായിരുന്നു. അതില്ലാത്ത ആരാണുള്ളത്. അവർ തമ്മിൽ നല്ല ആത്മബന്ധവും സ്നേഹവുമായിരുന്നു. മമ്മൂക്ക മലയാള സിനിമയിൽ നിന്ന് ഔട്ടാകുന്ന ഒരു ഘട്ടമുണ്ടായിരുന്നു.
അന്ന് അദ്ദേഹത്തിന് സിനിമയില്ലായിരുന്നു സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. ഈ സാഹചര്യത്തിൽ അച്ഛനോട് സംസാരിക്കവെ ചേട്ടാ... എനിക്ക് അറിയില്ല മക്കളുടെ പഠനവും മറ്റ് കാര്യങ്ങളുമൊക്കെയുണ്ടെന്നാണ് മമ്മൂക്ക പറഞ്ഞതായി അച്ഛനിൽ നിന്നും അറിഞ്ഞിട്ടുണ്ട്. തനിയാവർത്തനത്തിന്റെ കഥ വായിച്ചശേഷം മമ്മൂട്ടിയെ ആ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് അച്ഛനാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആ റോളിലേക്ക് മമ്മൂട്ടിയുടെ മുഖമാണ് അച്ഛന് തോന്നിയത്.
ശേഷം സിബി മലയിൽ ഡേറ്റ് ചോദിക്കും കൊടുക്കണം. ആ സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നും അച്ഛൻ മമ്മൂക്കയോട് പ്രവചനം പോലെ പറഞ്ഞു. ശരിക്കും സംഭവിച്ചത് അത് തന്നെയാണ് എന്നാണ് ഷോബി തിലകൻ പറഞ്ഞത്.


Click it and Unblock the Notifications