അച്ഛനുണ്ടാക്കിയിട്ട നാലഞ്ച് വീടുകൾ, പക്ഷെ ഞാൻ ഇപ്പോഴും വാടക വീട്ടിൽ; ഭാഗം വെച്ചിട്ടില്ല; ഷോബി തിലകൻ പറയുന്നു
മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച തിലകൻ. വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ചെയ്ത് വെച്ച അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ ഇന്നും തിലകനെ ഏവരും ഓർക്കുന്നു. ഇദ്ദേഹത്തിന്റെയത്രയും പ്രശസ്തിയിലേക്ക് എത്തിയില്ലെങ്കിലും മക്കളായ ഷോബി തിലകനും ഷമ്മി തിലകനും തങ്ങളുടേതായ സ്ഥാനം സിനിമാ ലോകത്തുണ്ട്. നടനെന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റായാണ് ഷോബി തിലകന് തുടക്ക കാലത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. പിന്നീട് സിനിമകളിലും സീരിയലുകളിലും കഥാപാത്രങ്ങൾ ചെയ്തു.
പിതാവ് തിലകനെക്കുറിച്ച് സംസാരിക്കുകയാണ് ഷോബി തിലകനിപ്പോൾ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. അച്ഛൻ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത് കാരണം മകനായ തനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ താനതിനെ മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് ഷോബി തിലകൻ പറയുന്നു. കിട്ടാതെ പോയ അവസരങ്ങൾ എനിക്കുള്ളതല്ല. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതി വെച്ചിട്ടുണ്ടെന്ന് പറയും. എനിക്ക് വന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ടതാണ്.

എന്നിലേക്ക് വന്നില്ലെങ്കിൽ അത് ഞാൻ ചെയ്യേണ്ടതല്ല. അങ്ങനെ ചിന്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് അച്ഛന്റെ തുറന്ന് പറച്ചിലുകളിലൂടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാറില്ല. ആരെയും കുറ്റം പറയുന്നില്ല. അച്ഛൻ അച്ഛന്റെ രീതിയിലാണ് ജീവിച്ചത്. അതിൽ ഞാനൊരിക്കലും അച്ഛനോട് വിയോജിച്ചിട്ടില്ലെന്നും ഷോബി തിലകൻ വ്യക്തമാക്കി.
ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നതിനെക്കുറിച്ചും ഷോബി തിലകൻ സംസാരിച്ചു. ഡബ്ബിംഗിലാണ് എനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയത്. ഡബ്ബിംഗിലൂടെ എന്റെ മനസിലുള്ള വീട്ടിലേക്ക് എത്താൻ ബുദ്ധിമുട്ടാണ്. കുറച്ച് കൂടി വരുമാനം വന്ന് വീട് വെക്കാമെന്ന അവസ്ഥ വന്നപ്പോൾ മകളുടെ പഠനവുമായി ബന്ധപ്പെട്ട് പെെസ അങ്ങോട്ടേക്ക് ചെലവാക്കി. സ്വന്തമായൊരു വീട് എന്നത് ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. തൽക്കാലം വാടകയ്ക്ക് താമസിക്കാമെന്ന് ഞാൻ തീരുമാനിച്ചു.

അച്ഛൻ നാലഞ്ച് വീടുകൾ ഉണ്ടാക്കിയിട്ടിട്ടുണ്ട്. ചാലക്കുടി, എറണാകുളം, കൊല്ലം, തിരുവനന്തപുരം, ബാംഗ്ലൂരുമായാണ്. പക്ഷെ ഇതൊന്നും ഭാഗം വെച്ചിട്ടില്ല. എല്ലാം അച്ഛന്റെ പേരിൽ തന്നെയാണ്. എന്റെ പേരിൽ കിട്ടിയാലല്ലേ എനിക്ക് വീട് വെക്കാൻ പറ്റൂ. ഷെയറിംഗ് പൂർത്തിയാകട്ടെ അതിന് ശേഷം എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചിരിക്കുകയാണ്. ചിലപ്പോൾ ഉടനെ ശരിയാകുമായിരിക്കുമെന്നും ഷോബി തിലകൻ പറയുന്നു.
അച്ഛനും ചേട്ടനും സിനിമാ നടനായതിനാൽ എനിക്ക് പെട്ടെന്ന് അവസരം കിട്ടുമെന്ന് ആളുകൾ വിചാരിക്കുന്നുണ്ട്. അത് അവരുടെ കുറ്റം കൊണ്ടല്ല. സ്വാഭാവികമായും അങ്ങനെ തോന്നും. എന്നാൽ അതൊരു ബാധ്യതയാണെന്ന് ഷോബി തിലകൻ പറയുന്നു. സാധാരണ ഒരാളാണെങ്കിൽ ആരുടെയടുത്തെങ്കിലും പോയി എനിക്ക് അവസരം തരണം സർ എന്ന് പറയാം. പക്ഷെ എന്റെ പേരിന്റെ കൂടെ തിലകൻ എന്ന പേരുള്ളത് കൊണ്ട് എനിക്കങ്ങനെ പോയി ചോദിക്കാൻ പറ്റില്ല.
അങ്ങനെ അവസരം ചോദിക്കുന്ന ആളല്ല താനെന്നും ഷോബി തിലകൻ വ്യക്തമാക്കി. ഷമ്മി തിലകൻ, ഷോബി തിലകൻ എന്നിവരുൾപ്പെടെ ആറ് മക്കളാണ് തിലകനുള്ളത്. 2012 ൽ തന്റെ 77ാം വയസിലാണ് തിലകൻ അന്തരിച്ചത്. ഷമ്മി തിലകന്റെ മകനും തിലകന്റെ കൊച്ചുമകനുമായ അഭിമന്യു അഭിനയ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. മാർക്കോ എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











