'മമ്മൂട്ടിയും തിലകനും ഉടക്കാണെന്ന വാർത്ത പ്രചരിക്കുമ്പോൾ അദ്ദേഹവും ദുൽഖറും അച്ഛനെ കാണാൻ ആശുപത്രിയിൽ വന്നു'
നിരവധി മഹാപ്രതിഭകളെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. അതിൽ ഒരാളാണ് മഹാനടൻ തിലകൻ. ഇനി അതുപോലൊരു പ്രതിഭ മലയാള സിനിമയിലുണ്ടാകുമോയെന്ന് സംശയമാണ്. തിലകന്റെ കൂടെ അഭിനയിക്കുമ്പോൾ സ്വഭാവികമായും മറ്റ് താരങ്ങളുടെ മാറ്റ് കുറയുന്നതായി കാഴ്ചക്കാരന് തോന്നും അല്ലെങ്കിൽ അവരെല്ലാം തിലകനോടൊപ്പം എത്താൻ എപ്പോഴും കഷ്ടപ്പെടുന്നുവെന്നും പറയാം. അഭിനയ തീവ്രതയുടെ ഭാവഭേദങ്ങൾ അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ മലയാളിക്ക് കാണിച്ച് തന്നു.
മലയാള സിനിമയിൽ സമാനതകളില്ലാതെ ജീവിച്ച പ്രതിഭയെ നഷ്ടപ്പെട്ടിട്ട് പതിനൊന്ന് വർഷത്തിൽ ഏറെയായി. ഈ മഹാപ്രതിഭയെ ഒരു കാലഘട്ടത്തിൽ മലയാള സിനിമ പാടെ മാറ്റി നിർത്തിയിരുന്നു. പക്ഷെ അപ്പോഴൊക്കെ അവിടെ തോറ്റുപോയത് തിലകനായിരുന്നില്ല മലയാള സിനിമയായിരുന്നു.

അമ്മ താര സംഘടന ഒരു കാലത്ത് തിലകന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംഘടനുമായുള്ള ചില പ്രശ്നങ്ങളായിരുന്നു കാരണം. ആ ഒരു വിലക്കിലൂടെ തിലകൻ അവസാനിച്ചുവെന്നാണ് പലരും കരുതിയത്. പക്ഷെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോൻ എന്ന കഥാപാത്രമായും ഉസ്താദ് ഹോട്ടലിലെ കരീം ഇക്കയായും അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ചെത്തി.
അമ്മ സംഘടനയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടിയും തിലകനും തമ്മിൽ തർക്കങ്ങളുണ്ടായതായി അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. അമ്മയുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മമ്മൂട്ടി തയ്യാറാകണമെന്ന് തിലകന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തിലകന്‍ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ താന്‍ തയാറല്ലെന്ന് മമ്മൂട്ടി പറയുകയും ചെയ്തുവെന്നാണ് അന്ന് വാർത്തകൾ വന്നത്.
തന്നെയും അമ്മയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രം നടപ്പാകില്ല. ഇക്കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധി തനിക്കുണ്ട്. സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് മാത്രമെ താന്‍ പ്രവര്‍ത്തിക്കുകയുള്ളു. അമ്മ ആവശ്യപ്പെട്ടാല്‍ പോലും ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ കഴിയില്ല എന്നാണ് തിലകൻ-അമ്മ സംഘടന പ്രശ്നം രൂക്ഷമായ സമയത്ത് മമ്മൂട്ടി പറഞ്ഞത്. അതിനുശേഷം തിലകനും മമ്മൂട്ടിയും തമ്മിൽ രൂക്ഷമായ ഉടക്കാണെന്ന് മാധ്യമങ്ങളിൽ പലപ്പോഴും വാർത്തകൾ വന്നിരുന്നു.
പക്ഷെ അങ്ങനൊന്നും ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടിയും തിലകനും ഉടക്കാണെന്ന വാർത്ത പ്രചരിക്കുമ്പോൾ തന്നെ അദ്ദേഹവും മകൻ ദുൽഖറും അച്ഛനെ കാണാൻ ആശുപത്രിയിൽ വന്നുവെന്നും പറയുകയാണ് തിലകന്റെ മകൻ ഷോബി തിലകൻ.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി-തിലകൻ വിഷയത്തെ കുറിച്ച് ഷോബി സംസാരിച്ചത്. 'അച്ഛൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ മമ്മൂക്കയും ദുൽഖറും വന്നിരുന്നു. അച്ഛനും അമ്മ സംഘടനയും തമ്മിൽ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് മമ്മൂട്ടിയും തിലകനും ഉടക്കാണെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതുപോലെ ഉസ്താദ് ഹോട്ടലിൽ ദുൽഖറിന്റെ ഓപ്പോസിറ്റ് ആ സമയത്ത് വെച്ചത് അച്ഛനെയായിരുന്നു.'
'അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ... ദുൽഖറെന്ന തുടക്കകാരനായ നടന് അച്ഛനെപ്പോലെ സീനിയറായിട്ടുള്ള നടന് ഒപ്പം അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനർജി കിട്ടാൻ വേണ്ടി മാത്രമാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. അതുപോലെ തന്നെ മമ്മൂക്കയുടെ അറിവോടെ ആയിരിക്കും അച്ഛനെ ഉസ്താദ് ഹോട്ടലിലേക്ക് കാസ്റ്റ് ചെയ്തത്.'
'അതിൽ യാതൊരു തർക്കവുമില്ല', എന്നും ഷോബി തിലകൻ പറഞ്ഞു. മരിക്കുമ്പോൾ എഴുപത്തിയേഴ് വയസായിരുന്നു തിലകന്റെ പ്രായം. തിലകനിലെ നടനെ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത് തിലകൻ തന്നെയായിരുന്നു. വളരെ ഗൗരവകരമായ കഥാപാത്രങ്ങൾ മാത്രമല്ലാതെ നർമ്മം ചെയ്യാനുള്ള തിലകന്റെ കഴിവും അപാരമായിരുന്നു. നാടകത്തിലൂടെയും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും ആർജിച്ചെടുത്ത കരുത്തനായ അഭിനേതാവായിരുന്നു മലയാളത്തിന്റെ സ്വന്തം തിലകൻ.


Click it and Unblock the Notifications