'മകൾ അഡ്ജസ്റ്റ്മെന്റിന് ഓക്കെയാണെന്ന് പറയുന്ന അമ്മമാർ; ഞാനിങ്ങനെ ഉള്ളവളാണല്ലോ എന്ന കുത്തൽ ഉണ്ടാകരുത്'
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി പേർ ഇതിനോടകം സംസാരിച്ചിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യേണ്ടി വരുന്ന സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മീ ടൂ തുറന്ന് പറച്ചിലുകൾ ഉണ്ടായ സമയത്ത് മോളിവുഡിലും ഇതിന്റെ അലയൊലികൾ ഉണ്ടായി. ഡബ്ല്യുസിസി സംഘടനയുൾപ്പെടെ ഇതേക്കുറിച്ച് പ്രതികരിച്ചു. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ചിന്റെ മറ്റൊരു വശത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ശ്രുതി രജനികാന്ത്. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് ശ്രുതി ഇതേക്കുറിച്ച് സംസാരിച്ചത്.
കാസ്റ്റിംദ് കൗച്ചിന് രണ്ട് വശമുണ്ടെന്ന് ശ്രുതി പറയുന്നു. ഇതിന് തയ്യാറായി അങ്ങോട്ട് ചെല്ലുന്നവരും ഉണ്ട്. എനിക്കൊരു അവസരം വേണം, ഞങ്ങളിതൊക്കെ ചെയ്യാൻ റെഡിയാണ് എന്ന് പറയുന്നവർ. എനിക്ക് വ്യക്തിപരമായി അറിയാവുന്നവരുണ്ട്. അമ്മമാർ തന്നെ കൊണ്ട് പോയി, എന്റെ മകൾക്ക് ഓക്കെയാണ്, കുഴപ്പമില്ലെന്ന് പറയുന്നു. അങ്ങനെ നിൽക്കുമ്പോൾ എങ്ങനെ നമുക്കൊരു പുരുഷ സമൂഹത്തെ മാത്രം കുറ്റം പറയാൻ പറ്റും. അത് മ്യൂചലായ കാര്യമാണ്.

അവർക്ക് ഇവർക്കും ഓക്കെയാണെങ്കിൽ നടുക്കുള്ള നമുക്കെന്താണ് കുഴപ്പം. അവർക്ക് അവസരം കിട്ടുന്നു, മുന്നോട്ട് പോകുന്നു, പോകാതിരിക്കുന്നു എന്നാെക്കെ അവരുടെ തീരുമാനമാണ്. നമുക്കങ്ങനെ വേണം, സ്വയം എവിടെ എങ്ങനെ കാണാനാഗ്രഹിക്കുന്നു എന്നതിൽ വ്യക്തത വേണം. എന്റെ പ്രയോരിറ്റി പ്രശസ്തി കിട്ടുന്നതോ ഉയരങ്ങളിലേക്ക് പോകുന്നതോ അല്ല. അത് ആഗ്രഹം ഇല്ലെന്നല്ല. എനിക്ക് പശ്ചാത്താപമില്ലാതെ മനസമാധാനത്തോടെ എല്ലാ ദിവസവും കിടന്ന് ഉറങ്ങണം.
എന്റെ മനസിൽ ഞാനിങ്ങനെ ഉള്ളവളാണല്ലോ എന്ന കുത്തൽ ഉണ്ടാകരുത്. പ്രതികരിക്കേണ്ടതില്ല, ഞാൻ നോ പറഞ്ഞാൽ മതി. അതിന് തയ്യാറായവർ തമ്മിൽ ആയിക്കോളും. വന്ന് സ്ക്രിപ്റ്റ് കേട്ട് ഓക്കെ ആണെങ്കിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞവരുണ്ട്. ഞാനങ്ങനെ അല്ലെന്ന് എനിക്ക് വ്യക്തമാണ്. വെറുതെ സമയം കളഞ്ഞ് സ്ക്രിപ്റ്റ് കേട്ടൊക്കെ പോയിട്ട് അഡ്ജസ്റ്റ്മെന്റിന് താൽപര്യമില്ല എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഞാൻ നല്ല വിദ്യാഭ്യാസമുള്ള സ്ത്രീയാണ്.

നല്ല രീതിയിലാണ് വളർത്തിയത്. സമ്പത്തുള്ള കുടുംബത്തിൽ നിന്നാണ്. ഭയങ്കരമായി ഇല്ലെങ്കിലും മൂന്ന് നേരം കഞ്ഞി തരാനുള്ള വകയൊക്കെ അച്ഛൻ ഉണ്ടാക്കുന്നുണ്ടെന്നും ശ്രുതി വ്യക്തമാക്കി. ഇവിടം വരെ എത്തുമെന്ന് ഞാൻ കരുതിയില്ല. എന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് അഭിനയത്തിലേക്ക് വന്നത്. അച്ഛന്റെ സന്തോഷത്തിന് വേണ്ടിയാണ് താൻ ഈ കരിയറിൽ നിലനിൽക്കുന്നതെന്നും ശ്രുതി രജനികാന്ത് വ്യക്തമാക്കി.
ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് ശ്രദ്ധിക്കപ്പെടുന്നത്. ക്യൂൻ എലിസബത്ത് ഉൾപ്പെടെയിള്ള സിനിമകളിലും നടി അഭിനയിച്ചു. വിഷാദ രോഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നേരത്തെ പല തവണ ശ്രുതി രജിനികാന്ത് സംസാരിച്ചിട്ടുണ്ട്. മാനസികമായി തകർന്ന് പോയ ഘട്ടത്തിൽ നിന്നും തിരിച്ച് വരാൻ തനിക്ക് കഴിഞ്ഞെന്നും ശ്രുതി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











