സ്കൂൾ ജീവിതം വ്യാജപേരിൽ, അച്ഛനേയും മാറ്റി പറഞ്ഞു; കമൽഹാസന്റെ മകളാണെന്ന് തിരിച്ചറിയാതിരിക്കാൻ ചെയ്തത്!
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖ താരകുടുംബങ്ങളിൽ ഒന്നിൽ ജനിച്ചെങ്കിലും ആ പ്രശസ്തി സ്കൂൾ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താനായിരുന്നു നടിയും ഗായികയുമായ ശ്രുതി ഹാസന്റെ തീരുമാനം. നടൻ കമൽഹാസന്റെ മകളായിരുന്നിട്ടും സ്കൂളിൽ താൻ മറ്റൊരു പേരിലായിരുന്നു പഠിച്ചതെന്ന് ശ്രുതി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകൻ സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിലാണ് ശ്രുതി ഈ കൗതുകകരമായ വിവരം പങ്കുവെച്ചത്.
സ്കൂൾ പഠനകാലത്ത് താൻ പൂജാ രാമചന്ദ്രൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും സ്കൂൾ രേഖകളിൽ പിതാവിന്റെ പേര് ഡോ.രാമചന്ദ്രൻ എന്നായിരുന്നുവെന്നും നടി പറഞ്ഞു. പ്രശസ്തനായ പിതാവിന്റെ മകളാണെന്ന് സഹപാഠികളോട് ഒരിക്കലും പറഞ്ഞിരുന്നില്ല.

മറ്റെല്ലാ വിദ്യാർത്ഥികളെയും പോലെ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിച്ചതെന്നും ശ്രുതി വ്യക്തമാക്കി. മാതാപിതാക്കളുടെ പ്രശസ്തിയുടെ പേരിൽ പ്രത്യേക പരിഗണന ലഭിക്കാനോ വ്യത്യസ്തമായി കാണപ്പെടാനോ താൽപര്യമില്ലായിരുന്നു. സ്വന്തം വ്യക്തിത്വം കൊണ്ടാണ് ആളുകൾ തന്നെ തിരിച്ചറിയേണ്ടതെന്നായിരുന്നു അവരുടെ നിലപാട്.
ഈ തീരുമാനം കാരണം സമ്മർദ്ദങ്ങളോ അനാവശ്യ ഇടപെടലുകളോ ഇല്ലാതെ സാധാരണ സ്കൂൾ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞുവെന്നും ശ്രുതി പറഞ്ഞു. താരപുത്രന്മാരും താരപുത്രിമാരും ചെറുപ്പം മുതൽ തന്നെ ശ്രദ്ധാകേന്ദ്രങ്ങളാകുന്ന സാഹചര്യത്തിൽ ശ്രുതിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെ അത്ഭുതപ്പെടുത്തി. അഭിനയത്തിനപ്പുറം വിദ്യാഭ്യാസത്തിലും ശ്രുതി ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.
മുംബൈയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ സൈക്കോളജി പഠിച്ച അവർക്ക് കലാപരമായ കഴിവുകൾക്കൊപ്പം ബൗദ്ധിക താൽപര്യങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തിൽ ശ്രുതിയുടെ ആദ്യ ചുവടുവെപ്പ് സിനിമയിലല്ല സംഗീതരംഗത്തായിരുന്നു. വെറും ആറാം വയസിൽ കമൽഹാസൻ നായകനായ തേവർ മകൻ എന്ന ചിത്രത്തിനായി പാടിക്കൊണ്ടാണ് നടി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.
ശ്രുതിയുടെ അഭിനയ അരങ്ങേറ്റം ബോളിവുഡ് ചിത്രം ലക്ക് വഴിയാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും അതിന് മുമ്പേ കമൽഹാസൻ സംവിധാനം ചെയ്ത ഹേ റാം എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് നായികയായി ശ്രദ്ധേയയായെങ്കിലും സിനിമയിലെ സാന്നിധ്യം അതിന് വർഷങ്ങൾ മുമ്പെ തന്നെ ആരംഭിച്ചിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയിൽ നടി, ഗായിക, അവതാരക എന്നിങ്ങനെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രുതി ഹാസൻ.

പിതാവിന്റെ പ്രശസ്തിയുടെ നിഴലിൽ അല്ല. സ്വന്തം കഴിവുകളിലൂടെയാണ് ശ്രുതി തന്റേതായ ഇടം നേടിയെടുത്തത്. പിതാവിനെപ്പോലെ തന്നെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറയാൻ മടിക്കാത്തയാൾ കൂടിയാണ് ശ്രുതി ഹാസൻ. മാതാപിതാക്കളുടെ വേർപിരിയൽ, പ്രണയ തകർച്ചകൾ എന്നിവയെ കുറിച്ചെല്ലാം താരപുത്രി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. കമൽ ഹാസനും നടി സരിഗയും വേർപിരിഞ്ഞതിന് ശേഷം ശ്രുതി മുംബൈയിലേക്ക് താമസം മാറി.
ഈ ഒരു മാറ്റമാണ് ശ്രുതിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മുംബൈയിലെ തിരക്കുകൾക്കിടയിൽ ശ്രുതിക്ക് തന്റേതായ സ്പേസ് കണ്ടെത്താൻ കഴിഞ്ഞു. സിനിമയ്ക്ക് അപ്പുറം സംഗീതത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് സാധിച്ചു. സ്വന്തം കഴിവുകൊണ്ട് സിനിമയിൽ ഒരിടം നേടാൻ ആത്മവിശ്വാസം നൽകിയത് മുംബൈയിലെ ആ ജീവിതമായിരുന്നുവെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്.
അവിവാഹിതയായി തുടരുന്നതിന്റെ കാരണവും താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവാഹം എന്ന ആശയത്തോട് എനിക്ക് പേടിയാണ്. ഒരു സ്വതന്ത്രവ്യക്തിയായിരിക്കാന്‍ ഞാന്‍ ഈ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചിട്ടുണ്ട്. അത് ഒരു കടലാസിലൂടെ മറ്റൊരാളുമായി ബന്ധിപ്പിക്കുക എന്ന ആശയം ശരിക്കും എന്ന ഭയപ്പെടുത്തുന്നുണ്ട് എന്നാണ് നടി പറഞ്ഞത്. വിവാഹത്തോട് ഭയം ഉണ്ടെങ്കിലും അമ്മയാകാന്‍ ശ്രുതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒറ്റക്ക് ജീവിക്കുന്ന ഒരു അമ്മയാകാന്‍ ആഗ്രഹമില്ല താരത്തിന്.


Click it and Unblock the Notifications


