സിസേറിയനായിരുന്നെങ്കിൽ സിനിമയില്ല; ഡെലിവറി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ഡാൻസ് ചെയ്തു; ശ്വേത മേനോൻ
മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ നടിയാണ് ശ്വേത മേനോൻ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ശ്വേത മേനോന് ലഭിച്ചു. പാലേരി മാണിക്യം, ഒഴിമുറി, രതിനിർവേദം, ഇത്രമാത്രം, കളിമണ്ണ് തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്വേത തുടരെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അടുത്ത കാലത്തായി നടിയെ മലയാളത്തിൽ സജീവമായി കാണാറില്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ശ്വേത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ശ്വേതയുടെ കരിയറിൽ വലിയ ചർച്ചയായ രണ്ട് സിനിമകളാണ് കളിമണ്ണും രതിനിർവേദവും. റീമേക്ക് ചിത്രമായ രതിനിർവേദം 2011 ലാണ് പുറത്തിറങ്ങുന്നത്. സിനിമ മികച്ച വിജയം നേടി. ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്. വിവാദമായ കളിമണ്ണ് 2013 ലാണ് റിലീസ് ചെയ്യുന്നത്. ശ്വേതയുടെ പ്രസവം ഈ ചിത്രത്തിന്റെ ക്ലെെമാക്സിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. ചർച്ചയായ ഈ രണ്ട് സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് ശ്വേത മേനോൻ.

മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. രതിനിർവേദത്തിന്റെ ഒറിജിനൽ വെർഷൻ താൻ കണ്ടിരുന്നില്ലെന്ന് ശ്വേത പറയുന്നു. രാജീവേട്ടൻ വന്ന് രതിനിർവേദം എന്ന സിനിമ ചെയ്യുന്നുണ്ട്, റീമേക്കാണെന്ന് പറഞ്ഞു. രതിനിർവേദമോ അതെന്താണെന്ന് ഞാൻ ചോദിച്ചു. ഞാൻ സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന് മനസിലായി. പടം കാണരുതെന്ന് പറഞ്ഞു. ഞാൻ സിനിമ കണ്ടില്ല. പക്ഷെ ശ്രീജിത്ത് പത്ത് പ്രാവശ്യം കണ്ടിട്ടാണ് വന്നത്. ശ്രീജിത്തിന് ഫുൾ കൺഫ്യൂഷനായി.
നിന്നോട് ആരാണ് പടം കാണാൻ പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. ശ്രീജിത്ത് ഭയങ്കര ടെൻഷനിലാണ് അഭിനയിച്ചതെന്നും ശ്വേത ഓർത്തു. സിനിമ കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് ജയഭാരതി അഭിനയിച്ച രതിനിർവേദം കണ്ടതെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. സിനിമ ചെയ്യുമ്പോൾ ഫൺ ആയിരുന്നു. എനിക്ക് സർപ്രെെസായി. ഇത്രയും വർഷങ്ങൾക്ക് മുമ്പേ ഇങ്ങനെയാെരു സിനിമ മലയാളത്തിൽ വന്നു. എന്തുകൊണ്ട് അഭിപ്രായം പറയുന്ന ജനത ഒന്നും പറഞ്ഞില്ല. ഇന്നും രതിനിർവേദം ഉണ്ടാക്കാം. അത്ര വാലിഡ് സബ്ജക്ട് ആണെന്നും നടി ചൂണ്ടിക്കാട്ടി.

ജീവിതം മാറി മറിക്കുന്ന സിനിമകൾ വന്നിട്ടുണ്ട്. എല്ലാ രണ്ട് മൂന്ന് വർഷം കൂടുമ്പോഴും ഇത്തരം സർപ്രെെസുകൾ എനിക്ക് വരാറുണ്ട്. അതൊന്നും പ്ലാൻ ചെയ്യുന്നതല്ല. പ്ലാൻ ചെയ്യാത്തപ്പോഴാണ് നല്ല സിനിമകൾ വന്നതെന്നും ശ്വേത വ്യക്തമാക്കി. കളിമണ്ണിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും നടി പങ്കുവെച്ചു. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ ഗർഭിണിയായതല്ല. അങ്ങനെ സംഭവിച്ചതാണ്. ഇങ്ങനെയൊരു ആശയം ബ്ലെസിയേട്ടൻ എന്നോട് പറഞ്ഞിരുന്നു. അതിങ്ങനെ ഒരു സിനിമയായി മാറുമെന്ന് പ്രതീക്ഷിച്ചില്ല.
ഡെലിവറി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ സിനിമയിൽ ഡാൻസ് ചെയ്തു. എനിക്ക് നാല് ഗാനങ്ങൾ തീർക്കാനുണ്ടായിരുന്നു. നോർമൽ ഡെലിവറിയായില്ലെങ്കിൽ കളിമണ്ണില്ല. എന്തെങ്കിലും കാരണവശാൽ സിസേറിയനായാൽ കളിമണ്ണ് എന്ന സിനിമയുണ്ടാവില്ലായിരുന്നെന്നും ശ്വേത മേനോൻ വ്യക്തമാക്കി. ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിൽ ശ്വേതയെക്കൂടാതെ സുഹാസിനി, ബിജു മേനോൻ, സുനിൽ ഷെട്ടി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തു.


Click it and Unblock the Notifications