മകൾക്ക് വേണ്ടി ഒന്നും സമ്പാദിച്ച് വെച്ചിട്ടില്ല, ഫ്ലാറ്റിന് പോലും അവകാശമില്ലെന്ന് പറഞ്ഞിട്ടുണ്ട്: ശ്വേത മേനോൻ
ജീവിതത്തിലും കരിയറിലും തന്റേതായ കാഴ്ചപ്പാടുകളും തീരുമാനങ്ങളും ശ്വേത മേനോനുണ്ട്. വളരെ ബോൾഡായ തീരുമാനങ്ങളെടുത്തയാളാണ് ശ്വേത. വ്യക്തി ജീവിതത്തിൽ സ്വകാര്യത ഇഷ്‌ടപ്പെടുന്ന ആളാണ് നടി. മകളെ ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറ്റി നിർത്തുന്നു. ശ്രീവത്സൻ മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. മകൾ സബെെന. ശ്വേതയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തി അച്ഛനാണ്. അച്ഛന്റെ ഓർമകൾ ശ്വേതയുടെ മനസിൽ മായാതെയുണ്ട്.
പുതിയ അഭിമുഖത്തിൽ അച്ഛനെക്കുറിച്ചും തന്റെ മകളെക്കുറിച്ചും ശ്വേത മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്. അച്ഛൻ അടുത്തുണ്ടെന്ന് എനിക്കറിയാം. എപ്പോഴും അദ്ദേഹത്തിന്റെ സാമീപ്യം ഫീൽ ചെയ്യും. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഒന്നും ഞാൻ പറയാറില്ല. എല്ലാ ദിവസവും എല്ലാ നിമിഷവും ഞാൻ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. അദ്ദേഹത്തെ ഞാൻ മിസ് ചെയ്യുന്നില്ല. അദ്ദേഹത്തെ സെലിബ്രേറ്റ് ചെയ്യുകയാണ്.

മരിച്ചപ്പോൾ എനിക്കെന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു. അച്ഛനായിരുന്നു എന്റെ ജീവിതത്തിലെ പുരുഷൻ. എന്നെ മനസിലാക്കിയ ഒരേയൊരാൾ അച്ഛനാണ്. അദ്ദേഹം എന്നെ അടിച്ചിട്ടുണ്ട്. വളരെ കർക്കശക്കാരനായിരുന്നു. പക്ഷെ എത്ര മനോഹരമായ ജേർണിയിലേക്കാണ് അദ്ദേഹം എന്നെ എത്തിച്ചത്. കുട്ടിയായിരുന്നപ്പോൾ അച്ഛനെ ഞാൻ വെറുക്കുകയും തിരസ്കരിക്കുകയും ചെയ്തിരുന്നു.
എപ്പോഴാണ് അദ്ദേഹം എന്റെ കെെ പിടിച്ചതെന്ന് അറിയില്ല. അമ്മ എനിക്ക് അമ്മയാണ്. പക്ഷെ അച്ഛൻ എനിക്ക് എല്ലാമാണ്. ഞാൻ എന്റെ മകളോട് പറയാറ് നീ എന്റെ ജീവിതത്തിലെ മൂന്നാമത്തെ ആളാണെന്നാണ്. ആദ്യം മാതാപിതാക്കൾ, പിന്നെ ഭർത്താവ്, പിന്നെയാണ് നീ. ഒരിക്കലും ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല.
മകൾക്ക് വേണ്ടി വാങ്ങുകയും ഇൻവെസ്റ്റ് ചെയ്യുകയോ ഇല്ല. അവൾക്ക് അവളുടെ ജീവിതത്തിന്റെ വിധിയുണ്ടെന്ന് ഞാൻ കരുതുന്നു. അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ അവളെ വികലാംഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോഗ്യവുമാണ് മകൾക്ക് എനിക്ക് നൽകാനാകുക. അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്.
അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ. അഞ്ച് പെെസ ഞാൻ തരാൻ പോകുന്നില്ല. എനിക്കെന്റെ ജീവിതം ആസ്വദിക്കണം. അവൾക്ക് ആശ്രിതയാകാൻ ഞാനാഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്. മറ്റുള്ളവർക്ക് ജീവിക്കുമ്പോൾ നമ്മൾ നമ്മുടെ ജീവിക്കാതാകുന്നു.
ആദ്യം നമുക്ക് വേണ്ടി ജീവിക്കുക. അത് കണ്ട് അവർ വളരുകയേ ഉള്ളൂ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവർക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവർക്ക് താൽപര്യമുള്ളതിൽ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടതെന്നും ശ്വേത മേനോൻ പറഞ്ഞു.


Click it and Unblock the Notifications











