'മോഹൻലാൽ തന്ന സമയം ഒരാഴ്ച... അവസാനം എന്റെ കുടുംബത്തിൽ നടന്ന സംഭവം ലോഹി സിനിമയാക്കി'; സിബി മലയിൽ!
മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നായക നടൻ-സംവിധായകൻ കൂട്ടുകെട്ടുകൾ പറയുമ്പോൾ അധികം ആരും പറഞ്ഞ് കേൾക്കാത്തതും വാഴ്ത്താത്തതുമായ ഒരു കൂട്ടുകെട്ടാണ് സിബി മലയിലും മോഹൻലാലും തമ്മിലുള്ളത്. മോഹൻലാലിന്റെ കാര്യമെടുത്താൽ വിജയ കൂട്ടുകെട്ടുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, തമ്പി കണ്ണന്താനം അങ്ങനെ അങ്ങനെ... എന്നിരുന്നാലും എക്കാലത്തെയും മികച്ചതും മോഹൻലാലിന്റെ കരിയറിലായാലും മലയാള സിനിമയുടെ ചരിത്രത്തിലായാലും ഏറ്റവും ക്ലാസിയായ കൂട്ടുകെട്ട് മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടായിരുന്നു.
ബോക്സ് ഓഫീസിലെ വിജയത്തെക്കാൾ നിലവാരത്തിന്റെ കാര്യത്തിലാണ് ഈ കൂട്ടുകെട്ട് കൂടുതൽ ശോഭിച്ചത്. 1986ൽ വന്ന ദൂരെ ദൂരെ ഒരു കൂടുകൂട്ടാം മുതലാണ് ഇരുവരുടെയും കൂട്ടുകെട്ട് ആരംഭിക്കുന്നത്. നടൻ എന്ന നിലയിൽ മോഹൻലാലിന്റെ നിലവാരം ഏറ്റവും അധികം ആദ്യകാലങ്ങളിൽ പ്രേക്ഷകരിലേക്ക് എത്തിച്ചതും ഒരു താരമായതിന് ശേഷവും ഏറ്റവും കലാമൂല്യമേറിയ സിനിമകൾ മോഹൻലാലിന് ലഭിച്ചതും സിബി മലയിലിനൊപ്പം പ്രവർത്തിച്ചപ്പോഴാണ്.

മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ബെസ്റ്റ് മ്യൂസിക്കൽ ഹിറ്റ് ചിത്രം എന്ന പേരിൽ എന്നെന്നും ഓർമിക്കപ്പെടുന്ന സിനിമയാണ് ഭരതം. അതിനേക്കാൾ ഉപരി മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ ജീവിതത്തിലെ എക്കാലത്തെയും മികച്ച പ്രകടനം പ്രേക്ഷകർ കണ്ട സിനിമ. മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചതും ഭരതത്തിലൂടെയാണ്.
മഹാത്ഭുതങ്ങൾ സംഗമിച്ച ഒരു മഹാത്ഭുതം എന്നാണ് ഭരതം സിനിമയെ മലയാളികൾ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഭരതത്തിന്റെ കഥ മണിക്കൂറുകൾക്കുള്ളിൽ സിബി മലയിലും ലോഹിതദാസും ചർച്ച ചെയ്ത് രൂപപ്പെടുത്തിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ..?
പക്ഷെ വിശ്വസിച്ചെ മതിയാകൂ... സിബി മലയിലിന്റെ കുടുംബത്തിൽ നടന്ന ഒരു സംഭവത്തെയാണ് ലോഹിതദാസ് ഭരതം സിനിമയ്ക്കുള്ള കഥയാക്കി മാറ്റിയത്. പൂജ നടന്ന ദിവസമാണ് ലോഹിതദാസ് എഴുതിയ കഥയ്ക്ക് നേരത്തെ പുറത്തിറങ്ങിയ ഒരു ബാലചന്ദ്രമേനോൻ സിനിമയുടെ കഥയുമായി സാമ്യമുണ്ടെന്ന് മനസിലായത്. അതോടെ ഷൂട്ടിങ് പ്രതിസന്ധിയിലായി.
മോഹൻലാൽ, ക്യാമറാമാൻ തുടങ്ങി കുറച്ച് പേരോട് മാത്രമാണ് ഇക്കാര്യം സിബിയും ലോഹിതദാസും പറഞ്ഞത്. മറ്റ് നിരവധി സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ ഡേറ്റ് ക്ലാഷ് ഉണ്ടാകാതിരിക്കാൻ പുതിയ കഥ ആലോചിക്കാൻ സിബിക്കും ലോഹിതദാസിനും മോഹൻലാൽ ഒരാഴ്ച സമയം നൽകി. എന്നാൽ മോഹൻലാലിനെ അമ്പരപ്പിച്ചുകൊണ്ട് മണിക്കൂറുകൾക്കുള്ളിൽ സിബിയും ലോഹിതദാസും പുതിയ കഥ സൃഷ്ടിച്ചു.

അതാണ് പിന്നീട് ഭരതമെന്ന ക്ലാസിക്ക് സിനിമയായി മാറിയത്. തന്റെ കുടുംബത്തിൽ നടന്ന സംഭവം ഭരതത്തിന്റെ കഥയ്ക്ക് ആധാരമായതിനെ കുറിച്ച് കൗമുദി മൂവീസിലാണ് സിബി മലയിൽ വെളിപ്പെടുത്തിയത്. സംവിധായകന്റെ വാക്കുകളിലേക്ക്... 'ഷൂട്ട് തുടങ്ങുന്ന ദിവസം രാവിലെയാണ് ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളി കഥ എന്ന സിനിമയുടെ കഥയുമായി ഞങ്ങൾ തയ്യാറാക്കിയ കഥയ്ക്ക് സാമ്യമുണ്ടെന്ന് മനസിലായത്.'
'എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. എല്ലാവരേയും അറിയിക്കേണ്ടെന്ന് കരുതി പൂജ ചടങ്ങ് നടത്തി. ശേഷം നായകൻ മോഹൻലാലിനോട് സംഭവം പറഞ്ഞു. കഥയൊന്നും കേൾക്കാതെ ഞങ്ങളുടെ മേലുള്ള വിശ്വാസത്തിന്റെ പുറത്താണ് ലാൽ ഡേറ്റ് തന്ന് ഷൂട്ടിന് എത്തിയത്. ഒരു വൺലൈൻ മാത്രമാണ് പറഞ്ഞിരുന്നത്.'
'എഴുതിയ കഥ സിനിമയാക്കാൻ പറ്റില്ലെന്ന് അറിഞ്ഞതോടെ ലാൽ മറ്റൊരു കഥ ആലോചിക്കാൻ ഞങ്ങൾക്ക് ഒരാഴ്ച സമയം തന്നു. പക്ഷെ യൂണിറ്റ് അടക്കം എല്ലാവരും എത്തിയതിനാൽ പൂജ ദിവസം തന്നെ സിനിമ നടക്കുമോ കഥ കിട്ടുമോ എന്നതിൽ തീരുമാനമുണ്ടാക്കണമെന്ന് ഞാനും ലോഹിയും തീരുമാനിച്ചു. അങ്ങനെ കുറച്ച് മണിക്കൂർ സമയം ലാലിനോട് ചോദിച്ച് ഞങ്ങൾ കോഴിക്കോട് ബീച്ചിലിരുന്ന് കഥ ആലോചിക്കാൻ തുടങ്ങി.'
'ഒന്നും ശരിയായില്ല. അങ്ങനെ ചർച്ചകൾ നടക്കവെയാണ് എന്റെ കുടുംബത്തിൽ നടന്ന സംഭവം സിനിമയാക്കിയാലോ എന്ന ചിന്ത ലോഹിക്ക് വന്നത്. എന്റെ മകന്റെ മമോദീസ ദിവസം ഞങ്ങളുടെ ഒരു ബന്ധു മരണപ്പെട്ടിരുന്നു. എല്ലാവരും വന്നതിനാലും ചടങ്ങ് നടക്കേണ്ടത് കൊണ്ടും അദ്ദേഹത്തിന്റെ സഹോദരൻ അത് മറച്ചുവെച്ചു. ആ സംഭവം ഏതോ ഒരു സംഭാഷണത്തിനിടയിൽ ഞാൻ ലോഹിയോട് പറഞ്ഞിരുന്നു. കുടുംബത്തിൽ നടന്ന കഥയായതുകൊണ്ട് എനിക്ക് അത് സിനിമയാക്കാൻ താൽപര്യമില്ലായിരുന്നു.'
'പക്ഷെ പ്രധാന കഥാപാത്രങ്ങളുടെ ജോലിയും പശ്ചത്തലവും എല്ലാം മാറ്റിയതോടെ എനിക്കും കഥ ബോധിച്ചു. അങ്ങനെ മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ കഥ റെഡിയാക്കി തിരികെ ലാലിന്റെ അടുത്തെത്തി. കഥ കേട്ട് ലാൽ അമ്പരന്നു. ഇത്ര നല്ല കഥവെച്ചിട്ടാണോ മറ്റേ കഥ പറഞ്ഞത് എന്നായിരുന്നു ലാലിന്റെ ചോദ്യം. കഥ ഉണ്ടായിരുന്നതല്ല. കുറച്ച് മണിക്കൂർ മുമ്പ് ഉണ്ടാക്കിയതാണെന്ന് ലാലിനോട് ഞങ്ങൾ പറഞ്ഞു. അങ്ങനെയാണ് ഭരതം സിനിമ ഉണ്ടാകുന്നത്', എന്നാണ് സിബി മലയിൽ പറഞ്ഞത്.


Click it and Unblock the Notifications











