'രേവതിയെ പരിഗണിച്ചു, ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് നടി; അമിത മേക്കപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ മാധവി സെന്റിമെന്റലായി'
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു മാധവി. മലയാളത്തിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ മാധവിക്ക് ലഭിച്ചു. ഇതിൽ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് ആകാശദൂത്. 1993 ൽ പുറത്തിറങ്ങിയ ആകാശദൂത് ഒരു വർഷം തിയറ്ററിൽ പ്രദർശിപ്പിച്ചു. ആനി എന്ന കഥാപാത്രത്തെ മാധവി മികച്ച രീതിയിൽ അവതരിപ്പിച്ചു. എന്നാൽ മാധവിയെ ആയിരുന്നില്ല ആദ്യം ആകാശദൂതിലേക്ക് പരിഗണിച്ചത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.
ആ ക്യാരക്ടർ ചെയ്യാൻ വേണ്ടി ആദ്യം അപ്രോച്ച് ചെയ്യുന്നത് സുഹാസിനിയെയാണ്. സുഹാസിനിക്ക് ആദ്യത്തെ ദേശീയ അവാർഡ് ലഭിക്കുന്നത് എഴുതാപ്പുറങ്ങൾ എന്ന എന്റെ സിനിമയിലൂടെയാണ്. വിളിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞു. കഥ പറഞ്ഞപ്പോൾ സോറി, എനിക്കിപ്പോൾ കുഞ്ഞുണ്ടായി ഒന്നര വയസായിട്ടേ ഉള്ളൂ. ഈയൊരു കഥ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. പിന്നെ രേവതിയെ വിളിച്ചു.

സർ ഒരു രാത്രി തരുമോ ഞാനൊന്ന് ആലോചിക്കട്ടെയെന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ വിളിച്ച് എനിക്ക് ഉറങ്ങാൻ പറ്റിയില്ല ആ കഥയോർത്ത്. ഞാൻ ഇല്ല സാറെ എന്ന് പറഞ്ഞു. പ്രതീക്ഷിച്ച ആക്ടേർസെല്ലാം പിന്മാറി. ഇത്ര ഹെവിയായത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോൾ മാധവിയിലേക്ക് പോയി. സിനിമയിൽ അന്ധവിശ്വാസത്തിന്റെ ഏരിയ ഉണ്ടല്ലോ എപ്പോഴും. മാധവി ഭാഗ്യമില്ലാത്ത നടിയാണ്, അവർ ചെയ്ത സിനിമകൾ ഓടിയിട്ടില്ല എന്ന് ഒരുപാട് പേർ പറഞ്ഞു.
കഥയിൽ നമുക്ക് ആത്മവിശ്വാസമുണ്ടല്ലോ. ആ് അഭിനയിച്ചാലും കണ്ടന്റ് അത്രയും ശക്തമാണ് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ മാധവിയെ പോയി കണ്ടു. ബാഗ്ലൂർ ആയിരുന്നു. കഥ പറഞ്ഞപ്പോൾ അവർ തയ്യാറാണ്. ആദ്യ ദിവസം മേക്കപ്പിട്ട് വന്നപ്പോൾ ഇത്രയും മേക്കപ്പ് വേണ്ട, കഥാപാത്രം അത്ര റിച്ച് അല്ല, വയലിൻ പഠിപ്പിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്ന് പറഞ്ഞു. ഏത് സ്ത്രീയാണെങ്കിലും പുറത്ത് പോകുമ്പോൾ ഒരുങ്ങിയല്ലേ പോകുകയെന്ന് അവർ.

കുറച്ച് കഴിഞ്ഞപ്പോൾ മസ്കാരയൊക്കെ ഇട്ട് വന്നു. ഇത്രയും വേണോ എന്ന് ഞാൻ ചോദിച്ചു. സെക്കന്റ് ഹാഫിൽ എനിക്ക് മേക്കപ്പേ ഇല്ലല്ലോ എന്നൊക്കെ ഭയങ്കര സെന്റിമെന്റ്സ്. കുറേക്കാലം കഴിഞ്ഞ് ഞാൻ മലയാളത്തിലേക്ക് വരുന്നതേ എന്നൊക്കെ പറഞ്ഞു. ദേശീയ അവാർഡ് ആ വർഷം ശോഭനയ്ക്കാണ് കിട്ടിയത്. അവസാന നിമിഷം വരെ മാധവിയെ പരിഗണിച്ചിരുന്നു.
പക്ഷെ ഇക്കാരണത്താൽ പോയി. പിന്നെ അവരെ കാണുമ്പോൾ ഒറ്റ മസ്കാരയിലാണ് അവാർഡ് പോയതെന്ന് താൻ പറഞ്ഞെന്നും സിബി മലയിൽ ഓർത്തു. മണിച്ചിത്രത്താഴിലെ പ്രകടനത്തിനാണ് ശോഭനയ്ക്ക് ആ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. വിവാഹ ശേഷമാണ് മാധവി അഭിനയ രംഗത്ത് നിന്നും മാറി നിന്നത്. ആയിരം നാവുള്ള അനന്തൻ ആണ് മാധവി അഭിനയിച്ച അവസാനത്തെ സിനിമ.


Click it and Unblock the Notifications











