'ബെഡ് റൂം സീൻ ചെയ്യാൻ നിർബന്ധിച്ചു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ പ്രതിഫലവും തന്നില്ല, ദേഷ്യപ്പെട്ടത് ക്യാമറമാൻ'
മലയാളത്തിൽ നിരവധി സിനിമകളിൽ സഹനടൻ, വില്ലൻ റോളുകളിൽ തിളങ്ങിയിട്ടുള്ള വ്യക്തിത്വമാണ് മജീദ് കൊല്ലിയിൽ. നടൻ സിദ്ദീഖിന്റെ സഹോദരൻ കൂടിയായ താരം അമ്പതുകളോട് അടുത്തപ്പോഴാണ് സിനിമയിലും സീരിയലുകളിലും അഭിനയിച്ച് തുടങ്ങിയത്. ഇപ്പോഴിതാ മലയാള സിനിമയുടെ ഭാഗമായശേഷമുള്ള അനുഭവങ്ങൾ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് താരം. മോഹൻലാലുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
എന്നെ അറിയാം. ലാലിന് എല്ലാവരോടും സംസാരിക്കുന്നതിന് ലിമിറ്റുണ്ട്. ആ ലിമിറ്റിൽ നിന്ന് കൊണ്ട് സെറ്റിൽ വന്നാൽ പ്രസൻസ് അറിയിക്കും. അഭിവാദ്യം ചെയ്യും. ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാൻ പാകത്തിനുള്ള അടുപ്പമൊന്നും ഞങ്ങൾ തമ്മിൽ ഇല്ല. സിനിമയിലെ സ്ഥാനത്തെ കുറിച്ച് നമ്മൾ മനസിലാക്കണം. അല്ലാതെ ഈ വ്യക്തിയുടെ ബ്രദറാണ്, ഇന്ന സിനിമയിൽ ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്നൊന്നും പറഞ്ഞ് കൂടുതൽ ഫ്രീഡം എടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായവുമുണ്ട്.

മറ്റുള്ളവർക്കും അത് അരോചകമായിരിക്കും. ചെറിയ കുറച്ച് സിനിമയിൽ അഭിനയിച്ചയാൾ എന്തിന് ഇത്ര വാചകമടിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കരുതല്ലോ. അതുകൊണ്ട് ഒതുങ്ങി എവിടെ എങ്കിലും ഇരിക്കും ജോലി ചെയ്യും തിരിച്ച് പോകും. ഞാൻ ആരോടും പരാതിപ്പെടാറില്ല. നല്ല വേഷം തരുമോയെന്ന് ചോദിക്കാറില്ല. ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ സംവിധായകനും നിർമാതാവും എല്ലാം കൂടി ആദ്യം തീരുമാനിക്കുക അത് നന്നാക്കാനാണ്.
അതിനാൽ പ്രധാനപ്പെട്ട റോളുകളിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ആളുകളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള താരങ്ങളെ കുറിച്ചാകും അവരുടെ മൈന്റിലേക്ക് ആദ്യം വരിക. അല്ലാതെ എന്നെ പോലെയുള്ള ആർട്ടിസ്റ്റിനെ കൊണ്ടുവന്ന് ഒരു റോൾ ചെയ്യിപ്പിച്ച് ഉയർത്തണം എന്നാവില്ലല്ലോ ചിന്തിക്കുക. സിനിമ ബിസിനസ് അല്ലേ. സിദ്ദീഖ് എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്യാറില്ല.
പക്ഷെ ഞാനും അവനൊപ്പം സിനിമകളിൽ ഭാഗമാകുന്നത് അവന് താൽപര്യമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സജഷൻസൊന്നും ഞങ്ങൾ പരസ്പരം പറയാറില്ല. വലുതായി സിനിമ ഡിസ്കസ് ചെയ്യാറുമില്ല. ആദ്യം ചെയ്ത സിനിമ നന്ദനമാണ്. പ്രൊഡ്യൂസർ സിദ്ദീഖും രഞ്ജിത്തുമായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥാലത്തായിരുന്നു ഷൂട്ടിങ്. അവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ഷൂട്ടിങ് സെറ്റിൽ ചെയ്ത് കൊടുത്തു. അപ്പോഴാണ് രഞ്ജിത്ത് ഒരു സീനിലേക്ക് ക്ഷണിച്ചത്.
അവസരം കിട്ടണമെന്ന ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. പക്ഷെ അവസരം ചോദിച്ചിരുന്നില്ല. നന്ദനത്തിനുശേഷമാണ് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്. കമൽ എന്നെ ഒട്ടുമിക്ക സിനിമകളിലേക്കും ആവശ്യപ്പെടാതെ തന്നെ വിളിക്കാറുണ്ട് മജീദ് പറയുന്നു. ദീപൻ സംവിധാനം ചെയ്ത ഒരു സിനിമയുണ്ടായിരുന്നു. രാഷ്ട്രീയക്കാരെ കളിയാക്കിയുള്ള സിനിമയായിരുന്നു.

മന്ത്രി ഐവി തോമസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മന്ത്രി കെവി തോമസിനെ ഉദ്ദേശിച്ചുള്ള കഥാപാത്രമായിരുന്നു. ആദ്യം അവർ സീൻ എന്താണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. ആലപ്പുഴയിലെ ഒരു കെട്ടുവള്ളത്തിലായിരുന്നു ഷൂട്ട്. പുതപ്പിനുള്ളിൽ നഗ്നയായി കിടക്കുന്ന ഒരു യുവതിയും പുതപ്പിനുള്ളിൽ നിന്നും എഴുന്നേറ്റ് വരുന്ന ഐവി തോമസും എന്നാണ് അവർ സീൻ വിവരിച്ച് പറഞ്ഞത്. സീൻ കേട്ടപ്പോഴെ ഞാൻ പറഞ്ഞു ഇത് ചെയ്യാൻ പറ്റില്ലെന്ന്.
ആ സിനിമയുടെ ക്യാമറമാൻ രഞ്ജിത്ത് ശങ്കറാണ് അന്ന് എന്നോട് ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടത്. അദ്ദേഹത്തിന് എന്നോട് ഭയങ്കര ദേഷ്യം തോന്നി. നരേന്ദ്രപ്രസാദും ലാലുമെല്ലാം അഭിനയിച്ചിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു... അവരൊക്കെ വലിയ നടന്മാരാണ്. ഞാൻ വരുന്നതേയുള്ളു. അഞ്ചോ ആറോ സിനിമയെ ആയിട്ടുള്ളു. എനിക്ക് പേരക്കുട്ടികളുണ്ട്. ഞാൻ ഇത് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ ഒന്ന് രണ്ട് മണിക്കൂറിനുശേഷം ഒരു കട്ടിലിൽ ഞാനും മറ്റൊരിടത്ത് ആ പെൺകുട്ടിയും ഇരിക്കുന്ന രീതിയിൽ സീൻ എടുത്തു.
സമൂഹത്തെ ഓർത്ത് അത്തരം റോളുകൾ ചെയ്യാറില്ല. ഇന്നേവരെ റൊമാന്റിക്ക് സീനിൽ അഭിനയിച്ചിട്ടില്ല. പറ്റില്ലെന്ന് പറഞ്ഞതിന് വൈരാഗ്യം കൊണ്ട് എനിക്ക് പ്രതിഫലം തന്നില്ല. എനിക്കൊപ്പം അഭിനയിക്കേണ്ട പെൺകുട്ടിയും കരച്ചിലായിരുന്നു എന്നും അനുഭവം വിവരിച്ച് മജീദ് പറയുന്നു.


Click it and Unblock the Notifications