'മോഹൻലാലിനെ ഒന്നും ഞാൻ മൈന്റ് ചെയ്യുന്നുപോലുമില്ല, നന്നായി ചെയ്യേണ്ടയാൾ ഞാനാണ് എന്ന ചിന്തയാണ് എനിക്ക്'
മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സിദ്ദീഖ് എന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. കാരണം അദ്ദേഹത്തിനോളം കാലിബറുള്ള നടൻമാർ വിരളമാണ് ഇന്ത്യൻ സിനിമയിൽ എന്നതാണ്. ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ സിദ്ദീഖിന് സാധിക്കുമെന്നതാണ് ഇന്നും തെന്നിന്ത്യൻ സിനിമയിൽ തിരക്കുള്ള നടനായി സിദ്ദീഖ് നിലനിൽക്കാൻ കാരണം. ഇത്രയും കാലത്തിനിടയ്ക്ക് അത്രത്തോളം വെർസറ്റൈലായ റോളുകൾ ചെയ്യാൻ അനുഗ്രഹം ലഭിച്ച മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്.
ഏത് ചെറിയ റോളാണെങ്കിൽ പോലും സിദ്ദീഖ് ചെയ്ത വേഷമാണെങ്കിൽ അതുമോശമെന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. വില്ലൻ വേഷങ്ങൾക്കും കോമഡിക്കും ക്യാരക്ടർ റോളുകൾക്കും സിദ്ദീഖ് ഒരു മുതൽക്കൂട്ടാണ്. നേര് ഇറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് സിദ്ദീഖിനും അനശ്വരയ്ക്കുമാണ്. നിങ്ങളൊരു നല്ല നടനല്ലെന്ന് സിദ്ദീഖിനോട് ഗരുഡനിൽ സുരേഷ് ഗോപി പറയുന്നുണ്ട്.

നേര് ഇറങ്ങിയശേഷം മിഥുൻ മാനുവലിനെ പലരും വിമർശിച്ചത് സുരേഷ് ഗോപിയെ ഉപയോഗിച്ച് സിദ്ദീഖിനെ പോലൊരു അഭിനേതാവിനെ ഈ ഡയലോഗിലൂടെ പരിഹസിച്ചതിനാണ്. കഥപാത്രത്തിന്റെ വലിപ്പമോ സ്ഥാനമോ അല്ല സിദ്ദീഖ് സിനിമ തെരഞ്ഞെടുക്കുമ്പോൾ നോക്കാറുള്ളത് ആ കഥാപാത്രത്തിലൂടെ പുതുതായി തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോയെന്നാണ്.
ഇപ്പോഴിതാ അഭിനയിക്കുമ്പോൾ താൻ പ്രധാനമായും ശ്രദ്ധിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് സിദ്ദീഖ് ക്ലബ്ബ് എഫ്എമ്മിന്റെ ക എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞതാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ തന്റെ കഥാപാത്രമാണ് നായകനെന്നാണ് ചിന്തിക്കാറുള്ളതെന്നാണ് സിദ്ദീഖ് പറയുന്നത്.
'ഞാൻ ഒരു കഥാപാത്രമായി ഒരു സിനിമയിൽ വരുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ഞാനാണ് നായകൻ. നേര് എന്ന സിനിമയിൽ മോഹൻലാലിനെ ഒന്നും ഞാൻ മൈന്റ് ചെയ്യുന്നുപോലുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അവതരിപ്പിച്ച രാജശേഖരനാണ് വക്കീൽ. അദ്ദേഹമാണ് നായകൻ. മറ്റേത് വർഷങ്ങളായി കോടതിയുടെ വരാന്തപോലും കണ്ടിട്ടില്ലാത്തയാളെയാണോ പ്രോസിക്യൂട്ടറായി കൊണ്ടുവന്നിരിക്കുന്നത് എന്ന ആറ്റിറ്റ്യൂഡായിരിക്കും എന്റെ കഥാപാത്രത്തിന്.'
'ഓപ്പോസിറ്റ് നിൽക്കുന്നയാൾ സിനിമയിലെ നായകനായിരിക്കും നിങ്ങൾക്കും നായകനായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കഥാപാത്രമാണ് നായകൻ എന്നാണ് അടിയുറച്ച് ഞാൻ വിശ്വസിക്കുന്നത്. ബാലൻ വക്കീലിലെ അച്ഛൻ കഥാപാത്രം പോലും ദിലീപിന്റെ നായക കഥാപാത്രത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ളതാണ്.'

'അയാളെ സംബന്ധിച്ചിടത്തോളം അയാളാണ് കേമൻ. അതേ ഒരു രീതിയാണ് ഞാൻ ഒരോ കഥാപാത്രം ചെയ്യുമ്പോഴും എനിക്ക്. അഭിനയിക്കുമ്പോൾ എന്റെ കൂടെ അഭിനയിക്കുന്നവർ നല്ല പ്രകടനം കാഴ്ചവെക്കുന്നവരും ഞാൻ അതിൽ ഇനിയും നന്നായി ചെയ്യേണ്ടയാൾ എന്ന ചിന്തയാണ് എനിക്ക്. അങ്ങനെ ആദ്യമെ വിശ്വസിച്ചാണ് കഥാപാത്രം ചെയ്യാൻ ഞാൻ തുടങ്ങുന്നത്.'
'അതുകൊണ്ട് തന്നെ നായകൻ, വില്ലൻ, കോമഡി എന്ന ഡിഫറൻസിയേഷൻ ഞാൻ കൊടുക്കാറില്ലെന്നാണ്', സിദ്ദീഖ് പറയാറുള്ളത്. ബാന്ദ്രയും നേരുമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിദ്ദീഖ് സിനിമകൾ.


Click it and Unblock the Notifications