'അമ്മ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെ..., ഓർമകൾ എപ്പോഴും കൂടെയുണ്ട്'; ചിത്രങ്ങളുമായി സിദ്ധാർഥ് ഭരതൻ!
മലയാളത്തിലെ എണ്ണം പറഞ്ഞ മഹാപ്രതിഭകളിൽ ഒരാളായിരുന്നു അടുത്തിടെ അന്തരിച്ച നടി കെപിഎസി ലളിത. തുടക്കത്തിൽ നായികയായി തിളങ്ങിയെങ്കിലും വർഷങ്ങൾക്കിപ്പുറം കെപിഎസി ലളിത സഹനടിയായിട്ടാണ് പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. ആർക്കും പകരമാകാൻസ സാധിക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് കെപിഎസി ലളിത ജീവൻ നൽകി. അഭിനയമാണോ... ജീവിക്കുകയാണോ എന്ന് പോലും കാഴ്ചക്കാരന് തോന്നിപ്പോയി. വർഷങ്ങൾ ഒരുപാടായി ലളിത നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്. ഒരു പിടി നല്ല റോളുകൾക്കപ്പുറം ഓരോ കഥാപാത്രങ്ങളെയും നോക്കുമ്പോൾ വീട്ടിലൊരാളെ പോലെ തോന്നിപോകാറുണ്ട് പ്രേക്ഷകർക്ക്. തികഞ്ഞൊരു അഭിനേത്രിയെ കൊണ്ടേ അത്തരം ഒരു ചിന്ത പ്രേക്ഷകരിലേക്ക് വരുത്തിക്കാൻ സാധിക്കൂ.
ഭാര്യയായും മകളായും അമ്മയായും ലളിത ചേച്ചി നമ്മുടെ കൂടെയുണ്ടായിരുന്നു. കെപിഎസി ലളിത അക്ഷരാർത്ഥത്തിൽ ലാളിത്യമാർന്ന ശുദ്ധഗതിക്കാരിയായ ഒരു വ്യക്തി തന്നെയായിരുന്നു. സിനിമയ്ക്കൊപ്പം എല്ലായ്പ്പോഴും യാത്ര ചെയ്യാൻ ആ മഹാനടിയ്ക്ക് കഴിഞ്ഞതിന് പിന്നിൽ വൈവിദ്ധ്യമാർന്ന അപാരമായ അഭിനയശേഷിക്കൊപ്പം താരജാഡകളില്ലാത്ത തൻ്റെ വ്യക്തിത്വവും വലിയൊരു ഘടകമായി. സമകാലികരായിരിക്കുമ്പോഴും കവിയൂർ പൊന്നമ്മയുടെ മകളായും നാത്തൂനായും അമ്മായിഅമ്മയായും വരെ അഭിനയിച്ചിരുന്നയാളാണ് കെപിഎസി ലളിത.

പകരം വെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായ കെപിഎസി ലളിതയുടെ വിയോഗം മലയാളത്തിന് കനത്ത നഷ്ടമാണ് വരുത്തിയത്. ലക്ഷത്തിലൊന്നെ കാണൂ ലളിതയെ പോലെ പ്രതിഭയുള്ള കലാകാരന്മാർ എന്ന് നിസംശയം പറയാം. അവശതകൾക്കിടയിലും സിനിമയിൽ സജീവമായിരുന്നു എന്നത് കൊണ്ടുതന്നെയാണ് പെട്ടന്നുള്ള വിയോഗം വിശ്വസിക്കാൻ സിനിമാ പ്രേമികൾ മടിക്കാൻ കാരണം. പകർന്നാട്ടത്തിൻ്റെ വൈവിദ്ധ്യമാർന്നൊരു മായാപ്രപഞ്ചം തീർത്ത് അനശ്വരതയിലേക്ക് ലയിച്ച പ്രിയപ്പെട്ട ലളിത മലയാള സിനിമ ജീവിയ്ക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടും എന്നതിൽ തർക്കമില്ല. കഴിഞ്ഞ ദിവസം കെപിഎസി ലളിത-ഭരതൻ ദമ്പതികളുടെ മകനും നടനും സംവിധായകനുമായ സിദ്ധാർഥ് പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ചത്. അമ്മ എന്ന് എഴുതികൊണ്ടാണ് ഫോട്ടോകൾ സിദ്ധാർഥ് പങ്കുവെച്ചത്. കെപിഎസി ലളിത അന്തരിച്ചിട്ട് പതിനാറ് ദിവസങ്ങൾ പിന്നിട്ടു. അതുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം പൂർത്തിയായതായും സിദ്ധാർഥ് അറിയിച്ചിട്ടുണ്ട്.

ഇന്ന് കെപിഎസി ലളിതയുടെ ജന്മദിനമാണ്. അമ്മയുടെ ജന്മദിനത്തിൽ തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭത്തിന്റെ ആദ്യ ടീസറും സിദ്ധാർഥ് പങ്കുവെച്ചു. സിദ്ധാർഥിന്റെ സോഷ്യൽമീഡിയ കുറിപ്പ് ഇങ്ങനെയായിരുന്നു. 'അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഖാചരണം അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്ന് കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം' സിദ്ധാർഥ് ഭരതൻ കുറിച്ചു. പ്രമുഖ താരങ്ങളും സഹപ്രവർത്തകരും ജന്മദിനത്തിൽ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വിയോഗം നേരിടാനുള്ള കരുത്ത് സിദ്ധാർഥിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയും നിരവധി പേർ പങ്കുവെച്ചു.
Recommended Video

സിദ്ധാർഥ് ഭരതന്റെ ഏറ്റവും പുതിയ സംവിധാന സംരംഭം ജിന്ന് എന്ന സിനിമയാണ്. ചിത്രത്തിൽ സൗബിൻ ഷാഹിറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ ആകാംഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. ശാന്തി ബാലചന്ദ്രൻ, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കലിക്ക് ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. വർണ്യത്തിൽ ആശങ്കയാണ് സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications