ലിസിയുടേയും പ്രിയദര്‍ശന്‍റേയും ചന്തു, റിലീസിന് മുന്‍പേ മരക്കാറിന് നേട്ടം, സഹോദരനെക്കുറിച്ച് കല്യാണി
സിനിമാകുടുംബത്തില്‍ നിന്നുള്ളവരുടെ അരങ്ങേറ്റത്തിന് ഗംഭീര പിന്തുണയാണ് ലഭിക്കാറുള്ളത്. ക്യാമറയുടെ മുന്നില്‍ മാത്രമല്ല പിന്നണിയിലും അത്തരത്തിലുള്ള അരങ്ങേറ്റം നടക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടിന് പിന്നാലെയായാണ് മക്കളും സംവിധാനത്തിലേക്ക് തിരിഞ്ഞത്. അനൂപ് സത്യന്റെ സിനിമ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യമായി അരങ്ങേറുന്നത് അച്ഛന്റെ സിനിമയിലൂടെ, അതിനിടയില്‍ സംസ്ഥാന അവാര്‍ഡും. ഇത്തരമൊരു നേട്ടമാണ് സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കിയിട്ടുള്ളത്. വിഷ്വല്‍ ഇഫക്ട്‌സിനുള്ള പ്രത്യേക പുരസ്‌കാരമാണ് താരപുത്രന് ലഭിച്ചത്.
ലിസിക്കും പ്രിയദര്‍ശനും പിന്നാലെയായാണ് മക്കളും സിനിമാരംഗത്തേക്ക് എത്തിയത്. ഭാവിയില്‍ മകളും മകനും സിനിമയില്‍ വരുന്നതിന് വിരോധമില്ലെന്നും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കണം ആ വരവെന്നുമായിരുന്നു പ്രിയദര്‍ശനും ലിസിയും ആഗ്രഹിച്ചത്. ഇരുവരും വേര്‍പിരിഞ്ഞപ്പോള്‍ അതൊന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്ന് കല്യാണിയും സിദ്ധാര്‍ത്ഥും പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെയാണ് ഇരുവരും അച്ഛനൊപ്പം പ്രവര്‍ത്തിച്ചത്.

റിലീസിന് മുന്‍പേ
റിലീസിന് മുന്‍പ് തന്നെ പല സിനിമകളും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാറുണ്ട്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ഇത്തവണ ഒരു പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടാം വാരം റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് നായികനായകന്‍മാര്‍. ഇവരുടെ ബാല്യകാല വേഷത്തിലെത്തുന്നത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ്.

മണാലിയില്‍
ഗ്രാഫിക്‌സിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് മരക്കാര്‍ ഒരുക്കുന്നതെന്ന് മുന്‍പ് തന്നെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അമേരിക്കയിലെ പഠനം കഴിഞ്ഞ് വന്നതിന് പിന്നാലെയായാണ് സിദ്ധാര്‍ത്ഥെന്ന ചന്തുവും അച്ഛന്റെ സിനിമയ്‌ക്കൊപ്പം ചേര്‍ന്നത്. ഈ ചിത്രത്തിലൂടെ പ്രത്യേക ജൂറി പരാമര്‍ശമുണ്ടെന്ന് തനിക്കെന്ന് അറിയുമ്പോള്‍ സിദ്ധാര്‍ത്ഥ് മണാലിയിലായിരുന്നു. പ്രിയദര്‍ശനും മകനൊപ്പം ലൊക്കേഷനിലുണ്ട്.

കല്യാണി പറഞ്ഞത്
മുന്‍പൊരു അഭിമുഖത്തിനിടയില്‍ സിദ്ധാര്‍ത്ഥിന്‍റെ വിഎഫ്എക്സ് പരീക്ഷണത്തെക്കുറിച്ച് വാചാലയായി കല്യാണി എത്തിയിരുന്നു. അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ് എത്തിയാണ് അവൻ മരയ്ക്കാറിൽ ജോയിൻ ചെയ്തത്. സിനിമയുടെ വിഎഫ്എക്സ് സൂപ്പർവൈസറാണ് അവൻ. ഒരുപാട് ഗ്രാഫിക്സുള്ള ചിത്രമാണ്. നാലു മാസത്തോളമായി അവൻ അതിന്റെ പിന്നാലെയാണ്. ഊണിലും ഉറക്കത്തിലുമെല്ലാം അതു മാത്രമാണ് ചിന്ത. ലാപ്ടോപിൽ സീനുകൾ വിഎഫ്എക്സ് ചെയ്തിട്ട് തന്നെ കാണിക്കാറുണ്ടായിരുന്നുവെന്നും കല്യാണി പറഞ്ഞിരുന്നു.

ചന്തുവിന്‍റെ ഡയലോഗ്
ഗ്രാഫിക്സ് ചെയ്തതു എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് മനസ്സിലാക്കിയാൽ അതു മാറ്റിച്ചെയ്യും. എനിക്കു ഗ്രാഫിക്സ് തിരിച്ചറിയാൻ പറ്റിയില്ലെങ്കിൽ അത് ഫൈനലൈസ് ചെയ്യും. അസിസ്റ്റന്റിനുള്ള ശമ്പളം വേണമെന്നും ചിത്രത്തിന്റെ ക്രെഡിറ്റ്സിൽ പേര് നൽകണമെന്നും ഞാൻ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അന്ന് കല്യാണി പറഞ്ഞത്.


Click it and Unblock the Notifications











