നേതാക്കളുടെ തിണ്ണ നിരങ്ങാത്ത ഭീഷണിക്ക് വഴങ്ങാത്ത വ്യക്തിത്വം, അദ്ദേഹമല്ലാതെ മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്!
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 140 അംഗ നിയമസഭയിൽ 100ലധികം സീറ്റുകൾ നേടി യുഡിഎഫ് സുനാമി വിജയമാണ് കേരളത്തിൽ നേടിയെടുത്തത്. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ആരായിരിക്കും മുഖ്യമന്ത്രി എന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർക്ക് ഇടയിലും ജനങ്ങൾക്കിടയിലും ചർച്ചകളും അഭിപ്രായങ്ങളും നടക്കുന്നുണ്ട്. രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നീ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്.
ഇപ്പോഴിതാ നടൻ സിദ്ദിഖ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കൾ അറിയാനായി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിഡി സതീശൻ അല്ലാതെ മറ്റാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തരുതെന്നും അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ ജനങ്ങൾ സഹിക്കുകയും പൊറുക്കയുമില്ലെന്നും സിദ്ദിഖ് കുറിച്ചു.

നടൻ കുറിപ്പ് ഇങ്ങനെയാണ്... ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്... ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അൽപ്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടുുള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാന കാരണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിൽ വരും ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത ഒരാളുടെയും ഭീഷണിക്ക് വഴങ്ങാത്ത ഒരു നിലപാടെടുത്താൽ അതിൽ ഉറച്ച് നിൽക്കുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹമായിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രിയെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും. ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.
ഞങ്ങൾ സഹിക്കില്ല... പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വിഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം.

ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓർമ്മവെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന കെ കരുണാകരനേയും ഉമ്മൻ ചാണ്ടിയേയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷയാണ്.
മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം... വിഡി സതീശൻ എന്ന ജനനായകന്റെ പേര്.
നല്ലത് വരട്ടെ നല്ലതേ വരാവൂ എന്ന് കുറിച്ചാണ് കുറിപ്പ് സിദ്ദിഖ് അവസാനിപ്പിച്ചത്. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രേക്ഷക പ്രതികരണങ്ങളുണ്ട്. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ വിജയം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. യുഡിഎഫ് 102 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവന്നപ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് ഉണ്ടായത്.
2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികനാണ് വിഡി സതീശൻ. അതേസമയം മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്.


Click it and Unblock the Notifications


