മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ നിരാശ! പക്ഷേ, പിന്നീടുള്ള ട്വിസ്റ്റ് സൂപ്പര്‍! മല്ലിക ചേച്ചി ഗംഭീരമാക്കി!
പ്രൊഡക്ഷന്‍ കണ്‍ട്രോളറും, അഭിനേതാവുമായ സിദ്ധു പനക്കല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സിനിമയിലേക്ക് വന്ന കാലം മുതലുള്ള അനുഭവങ്ങളും, സഹപ്രവര്‍ത്തകരെക്കുറിച്ചും, സുകുമാരനും, മല്ലികയും, മക്കളുമൊക്കെയായുമുള്ള ആത്മബന്ധത്തെക്കുറിച്ചും വാചാലനാവാറുണ്ട് സിദ്ധു. സിദ്ധു ഞങ്ങളുടെ കുടുംബാംഗമാണെന്നാണ് മല്ലിക സുകുമാരനും പറയാറുള്ളത്. ഇപ്പോഴിതാ മല്ലിക സുകുമാരനും അഭിനയിച്ച പ്രകമ്പനം സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കിട്ടിരിക്കുകയാണ് സിദ്ധു. മല്ലിക ചേച്ചി തകര്‍ത്താടുന്ന ചിത്രം എന്നൊക്കെ കേട്ടാണ് പോയത്. പക്ഷേ, ആദ്യ സീന്‍ കഴിഞ്ഞതും, മരിച്ച് കിടക്കുന്ന ചേച്ചിയെയാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.
ഇന്ന് രാവിലെ ചേച്ചിയെ കാണാൻ പോയി. തിരുവനന്തപുരത്തെ ചേച്ചിയുടെ ഫ്ലാറ്റിലേക്ക്. "പ്രകമ്പനം" തിയേറ്ററുകളിൽ വിജയഭേരി മുഴക്കി മുന്നേറുമ്പോൾ ചെമ്പോത്തമ്മയെ നേരിട്ട് കാണാൻ ഒരു യാത്ര. തിയേറ്റർ കോംപ്ലക്സുകളിൽ ചെറിയ തീയേറ്ററിൽ നിന്നും വലിയ തീയറ്ററിലേക്ക് പടം മാറ്റുന്നു. പുഞ്ചിരിയും ചിരിയും പൊട്ടിച്ചിരിയുമായി പ്രേക്ഷകർ രസിച്ചിരിക്കുമ്പോൾ പെട്ടെന്ന് ഞെട്ടിക്കുന്ന ഹൊറർ. ഞെട്ടൽ മാറും മുൻപ് തന്നെ പൊട്ടിച്ചിരിയുടെ പൂരം.

പിതൃക്കൾക്ക് ഭക്ഷണം കൊടുക്കുന്ന( ഞങ്ങളുടെ നാട്ടിൽ വീതുവെക്കുക എന്നാണ് പറയുന്നത്) മല്ലികചേച്ചിയുടെ ആദ്യ സീൻ കഴിഞ്ഞാൽ പിന്നെ ചേച്ചിയെ കാണുന്നത് മരിച്ചു കിടക്കുന്ന സീനാണ്. എനിക്ക് നിരാശ തോന്നി. ചേച്ചി തകർത്താടുന്ന സിനിമ എന്ന് പറഞ്ഞാണ് കാണാൻ എത്തിയത്. പക്ഷേ തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ ഭാവ വൈവിധ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഒരു തുമ്മലിന് കാണികളെ പൊട്ടിച്ചിപ്പിക്കാൻ കഴിയുമെന്ന് പ്രകമ്പനം കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. ചില സന്ദർഭങ്ങളിൽ നായകൻ ഒന്ന് തുമ്മണേ എന്ന് കാണികൾ ആഗ്രഹിച്ചു പോകും. സെക്കൻഡ് ഹാഫിൽ ശബ്ദമായും രൂപമായും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ഞെട്ടിത്തരിപ്പിക്കുകയും ചെയ്യുന്നു മല്ലിക ചേച്ചി.
നായകനിൽ ചെമ്പോത്തമ്മ പ്രവേശിക്കുമ്പോൾ ആ സീനിന്റെ ഇമ്പാക്ട് കാറിന്റെ സ്പീഡോമീറ്റർ പൂജ്യത്തിൽ നിന്ന് നൂറിലേക്ക് കുതിക്കുന്നത് പോലെയാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക കാരണം നായകനിലൂടെ വരുന്ന ചെമ്പോത്തമ്മയുടെ ശബ്ദമാണ്. ഗണപതിക്കും സാഗർ സൂര്യക്കും നൂറു മാർക്ക് കൊടുത്താൽ മല്ലിക ചേച്ചിക്ക് 200 മാർക്കാണ് ഈ സിനിമയിൽ. യുവ തലമുറയെയും കുടുംബ പ്രേക്ഷകരെയും ഒന്നിച്ചു തിയേറ്ററിലേക്ക് ആകർഷിക്കാൻ കഴിഞ്ഞ രചനാ വൈഭവവും സംവിധാന പാഠവവും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്. ചെമ്പോത്തമ്മയുടെ മൂത്ത മകനായി അഭിനയിച്ച നവാസിന്റെ സാന്നിധ്യം കണ്ണീർ ഓർമ്മയായി അവശേഷിക്കും.
ഇതാണ് സിദ്ധാര്‍ത്ഥന്റെ കൈയ്യില്‍ ഗുരുവായൂരപ്പന്‍ കൊടുത്തയച്ച അവാര്‍ഡ് എന്നായിരുന്നു മല്ലിക സുകുമാരന്‍ പോസ്റ്റിന് താഴെയായി കമന്റ് ചെയ്തത്. സിനിമയുടെ അച്ചുതണ്ട് ചെമ്പോത്തമ്മ തന്നെ. ഓരോ ചെറിയ കഥാപാത്രങ്ങള്‍ പോലും അടയാളപ്പെടുത്തിയ സിനിമ. നവാസ് ഇനിയില്ലല്ലോ എന്നത് ഒരു നോവായി മനസില്‍.സിദ്ധു പറഞ്ഞത് പോലെ തന്നെ നല്ല സിനിമയാണ് പ്രകമ്പനം എന്നായിരുന്നു കമന്റുകള്‍. നവാസിന്റെ അവസാന സിനിമ കൂടിയായ പ്രകമ്പനം കാണാന്‍ ഭാര്യയും മക്കളും തിയേറ്റിലെത്തിയിരുന്നു. നിറകണ്ണുകളോടെയായിരുന്നു ഇവരെല്ലാം സിനിമ കഴിഞ്ഞിറങ്ങിയത്. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു രഹന.


Click it and Unblock the Notifications











