ആ ഭാഗ്യം മരണത്തിലും കിട്ടി... യാത്ര നേരെ സ്വർഗത്തിലേക്ക്, അന്ന് ലാലിനെ ആശ്വസിപ്പിക്കാൻ അമ്മയുണ്ടായിരുന്നു..!
മോഹൻലാലിനോളം തന്നെ സ്നേഹം മലയാളികൾ അദ്ദേഹത്തെ പ്രസവിച്ച പ്രിയപ്പെട്ട അമ്മ ശാന്തകുമാരിയോടും എന്നും പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ആ വേർപാട് മോഹൻലാലിനെപ്പോലെ തന്നെ മലയാളികളേയും വേദനിപ്പിക്കുന്നത്. മോഹൻലാൽ ഏറ്റവും കൂടുതൽ ഇമോഷണലാകാറുള്ളത് അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ്. എല്ലാവർക്കും അറിയാവുന്നത് പോലെ അത്രയേറെ പവിത്രമായ ഒരു അമ്മ-മകൻ ബന്ധമായിരുന്നു ഇരുവരും തമ്മിൽ.
മോഹൻലാലിന്റെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനയ്ക്കൽ. ആ കുടുംബവുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. അമ്മയ്ക്ക് അസുഖം വരുമ്പോഴാണ് മോഹൻലാൽ ഏറ്റവും അസ്വസ്ഥനായി കാണപ്പെടാറുള്ളതെന്ന് സിദ്ധു കുറിച്ചു. സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്.

വണ്ടിയിൽ കയറിയാൽ ലാലേട്ടൻ ആദ്യം വിളിക്കുക അമ്മയെയാണ്. അമ്മയോട് സംസാരിച്ചതിനുശേഷം സുചിത്ര ചേച്ചിയെ വിളിക്കും. അമ്മയുടെ അസുഖത്തിന്റെ ആദ്യകാലത്ത് അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ ലാലേട്ടൻ ഒപ്പമുണ്ടായിരുന്നു. ഹോസ്പിറ്റലിലാണ് അദ്ദേഹം താമസിച്ചത്. ആശിർവാദിന്റെ ഒരു സിനിമ നടക്കുന്ന സമയമായിരുന്നു. ഹോസ്പിറ്റലില്‍ നിന്നാണ് അദ്ദേഹം ഷൂട്ടിങ്ങിന് വന്നിരുന്നതും.
ഷൂട്ട് കഴിഞ്ഞാൽ തിരികെ ആശുപത്രിയിലേക്കാണ് പോയിരുന്നതും. അമ്മയ്ക്ക് സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ അമ്മയെ നോക്കുന്ന ചേച്ചിയെ വിളിച്ച് അമ്മയുടെ കാതിൽ ഫോൺ വെച്ചുകൊടുക്കാൻ പറയും. എന്നിട്ട് ലാലേട്ടൻ സംസാരിക്കും. സുചിത്ര ചേച്ചി അമ്മയുടെ അടുത്ത് ഇല്ലാത്തപ്പോൾ ലാലേട്ടൻ സുചിത്ര ചേച്ചിയെ വിളിച്ചാൽ ആദ്യം ചോദിക്കുക അമ്മയെ വിളിച്ചോ സംസാരിച്ചോ എന്നാണ്.
ഒരു സാധാരണ അമ്മ മകൻ ബന്ധമായിരുന്നില്ല... അതിലും ദിവ്യത്വമുള്ള എന്തോ ഒന്ന്. ദൃശ്യം ത്രീയുടെ ഷൂട്ടിങ് സമയത്ത് അമ്മ വീണ്ടും ഹോസ്പിറ്റലിൽ ആയപ്പോൾ ലാലേട്ടൻ വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു. എപ്പോഴും വിവരങ്ങൾ വിളിച്ച് അന്വേഷിച്ചുകൊണ്ടിരിക്കും. ഫോണിൽ ഡോക്ടർമാരുമായി സംസാരിക്കും. ഒഴിവ് കിട്ടുമ്പോൾ എല്ലാം തൊടുപുഴയിൽ നിന്ന് എറണാകുളത്ത് പോയി അമ്മയെ കാണും.
ബറോസിന്റെ ഡബ്ബിങ് സമയത്ത് ഒരു ദിവസം ലാലേട്ടന്റെ കൂടെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു അമ്മയെ കാണാൻ പറ്റുമോ. കാണാലോ അതിനെന്താ എന്താ അങ്ങനെ ചോദിച്ചത് എന്ന് ലാലേട്ടൻ. അല്ല പുറത്ത് നിന്ന് ഒരാൾ കാണാൻ വരുമ്പോൾ വല്ല ഇൻഫെക്ഷനോ മറ്റോ... പൂർത്തിയാക്കാൻ ലാലേട്ടൻ സമ്മതിച്ചില്ല ഒരു കുഴപ്പവുമില്ല കാണാമെന്ന് മറുപടി.

വീട്ടിലെത്തിയ ഉടനെ അമ്മയുടെ മുറിയിലേക്ക് എന്നെ വിളിച്ച് കൊണ്ടുപോയി. അമ്മയ്ക്ക് മനസിലായോ... നമ്മുടെ തിരുവനന്തപുരത്തെ വീട്ടിലൊക്കെ ഒരുപാട് തവണ വന്നിട്ടുള്ള ആളാണ് സിദ്ധാർത്ഥൻ. ചെറിയ മൂളലോടെ വളരെ പതുക്കെ അമ്മ തലഒന്നനക്കി. ആന്റണിക്കും തീരാദുഖം ആയിരിക്കും ഈ മരണം. ആന്റണിയുടെ മറ്റൊരു അമ്മയായിരുന്നു ലാലേട്ടന്റെ അമ്മ.
ലോകം പോറ്റിയ ഒരു മകന് ജന്മം നൽകാൻ കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വർഗ വാതിൽ ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വർഗത്തിലേക്ക്. സഹോദരന്റെ മരണ സമയത്ത് പരസ്പരം ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും ലാലിന് അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന്റെ മരണസമയത്ത് അമ്മയും.
ഇനി..... എപ്പോഴും അമ്മയെ കാണണം അമ്മ അടുത്തുണ്ടാകണമെന്ന് ആഗ്രഹിച്ച മകന് വേർപാടിന്റെ ഈ ദുഃഖം സഹിക്കാൻ ഉള്ള ശക്തി നൽകാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. ലാലേട്ടന്റെ ദുഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു എന്നാണ് സിദ്ധു പനയ്ക്കൽ കുറിച്ചത്. മമ്മൂട്ടി അടക്കം നിരവധി സിനിമാ താരങ്ങൾ ഇതിനോടകം മോഹൻലാലിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച് കഴിഞ്ഞു.


Click it and Unblock the Notifications