വല്യമ്മയുടെ സാന്നിധ്യവും അനുഗ്രഹവും തുടക്കം മുതലേ! മകന്റെ വിവാഹത്തിലെ സന്തോഷനിമിഷങ്ങളുമായി സിദ്ധു പനക്കൽ
എന്നും എപ്പോഴും സന്തോഷം നൽകുന്ന വല്യമ്മയുടെ സാന്നിധ്യവും അനുഗ്രഹവും. 23 വർഷം മുൻപ് ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറി വരുമ്പോൾ സുമക്ക് തിരുവനന്തപുരം പരിചയമില്ലാത്തതിനാൽ തിരുവനന്തപുരം നല്ല പരിചയം ആകുന്നതുവരെ നമുക്ക് ഒരുമിച്ച് താമസിക്കാം എന്നാണ് ചേച്ചി പറഞ്ഞത്. ഇന്ദ്രനും രാജുവും ഒരു മുറിയിലും ഞാനും കുടുംബവും മറ്റൊരു മുറിയിലും, ചേച്ചി മുകളിലത്തെ മുറിയിലും ഉണ്ണിക്ക് മൂന്നു വയസ്സേ ഉള്ളൂ അന്ന്. മക്കൾ വല്യമ്മ എന്ന് വിളിച്ചാൽ മതി എന്ന് ചേച്ചിയാണ് പറഞ്ഞത്. അന്നും ഇന്നും വല്യമ്മയുടെ സ്നേഹത്തിന് അതിരുകൾ ഇല്ല.
റൂമിൽ എസി ഇടുവാൻ ചേച്ചി പറയും. ഞാൻ ആരാണ് എന്ന് വ്യക്തമായ ബോധമുള്ള ഞാൻ അത് സമ്മതിക്കാറില്ല. ചേച്ചി തന്നെ മുറിയിൽ വന്നു എസിയുടെ സ്വിച്ച് ഓൺ ചെയ്യും. ഞാൻ നിർബന്ധമായും വേണ്ട എന്ന് പറയുകയാണെങ്കിൽ ചേച്ചി ഉണ്ണിയെ എടുത്ത് ചേച്ചിയുടെ മുറിയിലേക്ക് പോകും. കുറേകാലങ്ങൾ ഉണ്ണി ഉറങ്ങിയിരുന്നത് ചേച്ചിയുടെ കൂടെയാണ്. കണ്ണന്റെയും ഉണ്ണിയുടെയും കൂടെ വീടിനുള്ളിൽ ഫുട്ബോൾ കളിക്കലാണ് ഇന്ദ്രന്റെ വിനോദം. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ ഉള്ളപ്പോൾ ഇടയ്ക്കിടയ്ക്ക് ഫുട്ബോൾ കളിയുണ്ട്. ഞാൻ സുകുമാരൻ സാറിന്റെ കൂടെ ജോലി ചെയ്തിരുന്ന കാലത്ത് കുഞ്ചാലുംമൂട്ടിലെ വീട്ടിൽ സാറും ഞാനും ഇന്ദ്രനും രാജവും ക്രിക്കറ്റും ഫുട്ബോളും കളിക്കുമ്പോൾ സ്ഥിരം വിക്കറ്റ് കീപ്പറും ഗോൾ കീപ്പറും ഞാനായിരുന്നു.

രാജു ഉണ്ണിയോട് കുറച്ച് ഉറക്കെയാണ് സംസാരിക്കുക. ആ ഉറക്കെയുള്ള ശബ്ദത്തിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹം മനസ്സിലാക്കാൻ ആ മൂന്നു വയസ്സുകാരന് കഴിയില്ല. രാജു വിളിച്ചാൽ ഉണ്ണി ഞെട്ടും. കുഞ്ഞിനോട് പതുക്കെ സംസാരിക്കെടാ എന്ന ചേച്ചിയുടെ ഉപദേശം രാജുവിനോട്.
കാലം എത്ര കടന്നുപോയി. ആ മൂന്നു വയസ്സുകാരനും ഏഴ് വയസ്സുകാരനും വളർന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന നടന്മാരായി ഇന്ദ്രനും രാജുവും വളർന്നു. അതോടൊപ്പം തന്നെ ചേച്ചിക്കും ഇന്ദ്രനും രാജുവിനും ഞങ്ങളോടുള്ള സ്നേഹവും കരുതലും വാത്സല്യവും വളർന്നു.
പൂർണിമയുടെയും വാത്സല്യം ആവോളം അനുഭവിച്ചിട്ടുണ്ട് ഇവർ. സുപ്രിയ വരുമ്പോഴേക്കും ഇവർ കുറച്ചുകൂടി മുതിർന്നിരുന്നു. മക്കളോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ സുപ്രിയയും ഒട്ടും പിന്നിൽ അല്ല. കല്യാണത്തിനു മുമ്പ് പെണ്ണുകാണാനും ചേച്ചി വന്നിരുന്നു. ഈ വിവാഹ വേദിയിൽ ചേച്ചിയോടൊപ്പം ഇങ്ങനെ നിൽക്കുമ്പോൾ ഒരു അദൃശ്യ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. സുകുമാരൻ സാറിന്റെ. തീർച്ചയായും സാറും ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടാകും. ചേച്ചി ഉള്ളിടത്ത് സാറും ഉണ്ടാകുമല്ലോ. എന്നായിരുന്നു കുറിപ്പ്. എന്ത് പറയണം എന്നറിയില്ല സിദ്ധാര്‍ത്ഥാ എന്നായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്. എൻ്റെ കൊച്ചുമക്കളെപ്പോലെ വളർന്ന കുഞ്ഞുങ്ങളാണ് സിദ്ധാർത്ഥൻ്റെ കണ്ണനും ഉണ്ണിയും. ഇന്നും അങ്ങനെ തന്നെ എന്നായിരുന്നു വിവാഹാശംസ നേർന്നുള്ള ചിത്രത്തിനൊപ്പം മല്ലിക കുറിച്ചത്.


Click it and Unblock the Notifications