എന്റെ വിവാഹത്തിന് ഭക്ഷണം വിളമ്പാനും അവർ കൂടി,സിൽക്ക് സ്മിതയുമായുള്ള സൗഹൃദത്തെ കുറിച്ച് നിർമ്മാതാവ്
തീഷ്ണമായ നോട്ടത്തിലൂടെ ഒരു ജനതയെ വശീകരിച്ച നടിയാണ് സിൽക്ക് സ്മിത. ആ ഭ്രാന്ത് പിടിപ്പിക്കുന്ന ആ നോട്ടം അത്രവേഗമൊന്നും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകില്ല. ആളും ആരവവും ചമയങ്ങളുമില്ലാത്ത ലോകത്തേയ്ക്ക് സിൽക്ക് ഓർമയായിട്ട് 24 വർഷം പിന്നിടുകയാണ്. സിൽക്ക് സ്മിതയെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മമ്മൂട്ടി ചിത്രമായ അഥർവത്തിലെ പുഴയോരത്തിൽ പൂന്തോണിയെത്തിയില്ല...എന്ന് തുടങ്ങുന്ന ഗാനമാണ്. 1989 ൽ പുറത്തിറങ്ങിയ ഗാനം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. ഈ ഗാനം പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ച ഓളമെന്നും ഇതുവരെ അവസാനിച്ചിട്ടുമില്ല.
ഇപ്പോഴിത സിൽക്കിനെ കുറിച്ച് മനസ് തുറക്കുകയാണ് അഥർവത്തിന്റെ നിർമ്മാതാവ് ഈരാളി ബാലൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അഭിനേത്രി എന്നതിൽ ഉപരി നല്ലൊരു ഹൃദയത്തിന് ഉടമയായിരുന്നു സിൽക്ക് എന്നാണ് നിർമ്മാതാവ് പറയുന്നത്. ജീവിതത്തിന്റെ അവസാനം വരെ അഥർവം എന്ന ചിത്രത്തിനോടും അതിലെ അണിയറപ്രവർത്തകരോടും നല്ലൊരു ബന്ധം സിൽക്ക് കാത്ത് സൂക്ഷിച്ചിരുന്നു.

സ്മിതയെ പറ്റി ഒരുപാട് പറയാനുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് നിർമ്മാതാവ് പറഞ്ഞ് തുടങ്ങിയത്. മമ്മൂട്ടി ചിത്രം അഥർവത്തിൽ സ്മിത എത്തിയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒരുപാട് പറയാനുണ്ട് അവരെ പറ്റി. പൊന്നും വിലയുള്ള താരമാണ് സിൽക്ക് സ്മിത. ഇവരുടെ ഡേറ്റ് കിട്ടാൻ തെന്നിന്ത്യ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അഥർവത്തിലെ കഥയും അതിലെ കഥാപാത്രവും അറിഞ്ഞപ്പോൾ അവർക്ക് എന്തെന്നില്ലാത്ത ആവേശമായിരുന്നു. തന്നെ തേടിയെത്തുന്ന പതിവുവേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ആ സിനിമ. അത് അവരെ വല്ലാതെ സ്വാധീനിച്ചു. ചിത്രീകരണം മുൻപ് തന്നെ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. സൂക്ഷിച്ച് ഇടപെടണം, അവർ വലിയ ബുദ്ധിമുട്ടാണെന്ന്. പക്ഷെ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു ആ സെറ്റിൽ സ്മിത.

15 ദിവസത്തെ ഡേറ്റാണ് സ്മിത തനിക്ക് നൽകിയത്. എന്നാൽ പിന്നേയും ചിത്രീകരണം നീണ്ടു പോയി. പറഞ്ഞ് ഉറപ്പിച്ച തുകയിൽ നിന്ന് പതിനായിരം രൂപയ്ക്ക് വീണ്ടും അവർ എനിക്ക് ഡേറ്റ് തന്നു. എവിഎമ്മിന്റെ ചിത്രം പോലും അവർ അതിനായി ഉപേക്ഷിച്ചു. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ആദ്യം പറഞ്ഞുറപ്പിച്ച തുക അല്ലാതെ ഒരു രൂപപോലും അവർ വാങ്ങിയില്ല. അന്നത്തെ കാലത്ത് ഒരു ദിവസം പതിനായിരം രൂപ ലഭിക്കുന്ന താരമെന്ന് പറഞ്ഞാൽ ചില്ലറ കാര്യമല്ല. അന്ന് സൂപ്പർ താരങ്ങൾക്ക് മൂന്ന് ലക്ഷത്തോളമായിരുന്നു പ്രതിഫലം എന്നോർക്കണം.

തന്റെ വിവാഹത്തിത്തിനും സിൽക്ക് എത്തിയതിനെ കുറിച്ചും നിർമ്മാതാവ് ഈരാളി ബാലൻ പറഞ്ഞു. തന്റെ കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടി ആറ് മണിയുടെ വിമാനത്തിലാണ് സിൽക്ക് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. മമ്മൂട്ടി, യേശുദാസ്, ചാരുഹാസൻ, ജഗതി അടക്കമുള്ളവർ പള്ളിയിലുണ്ടായിരുന്നു. . പള്ളിയുടെ വാതിലിനോട് ചേർന്ന് എല്ലാവർക്കും അഭിമുഖമായി നിന്ന് എന്റെ കല്യാണം സ്മിത കണ്ടു. സ്മിത എത്തിയതോടെ പള്ളിയിൽ ജനം കൂടി. എല്ലാവരെക്കാളും പ്രാധാന്യം അവർക്കായി. പിന്നീട് ഭക്ഷണം വിളമ്പാനും അവർ കൂടി. എല്ലാ ചടങ്ങുകളും കഴിഞ്ഞ് വൈകിട്ടാണ് അവർ മടങ്ങിയത്. സിൽക്കിന്റെ അവസാനം വരെ അവർ ആ സൗഹൃദം കാത്തുസൂക്ഷിച്ചു.
Recommended Video

നല്ല സിനിമകൾക്കും അവർ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്കും വേണ്ടി എപ്പോഴും അലയുന്ന താരമായിരുന്നു സ്മിത. അങ്ങനെ അവർ നിർമാതാവിന്റെ വേഷത്തിലും എത്തിയിരുന്നു. എന്നാൽ അതെല്ലാം പരാജയപ്പെട്ടു. അവരുടെ സമ്പദ്യം അങ്ങനെ നശിച്ചു. ഒപ്പം നിന്നവരുടെ ചതു കൂടിയായപ്പോൾ അവർ ആകെ തളർന്നു. അന്ന് അവരെ ആശ്വസിപ്പിക്കാൻ ചേർത്തു പിടിക്കാൻ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ലായിരുന്നു- നിർമ്മാതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.


Click it and Unblock the Notifications