ആശുപത്രിയുടെ മൂലയിൽ സിൽക് സ്മിതയുടെ മൃതദേഹം; മുഖത്ത് ഈച്ചകൾ; അന്ന് ശ്രീവിദ്യ കാണിച്ച നല്ല മനസ്
സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത.മാദക നടിയായി ഒരു കാലത്ത് സിൽക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സിൽക് സ്മിതയുടെ ജന്മ വാർഷിക ദിനമാണിന്ന്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് 63 വയസ് പൂർത്തിയായേനെ നടിക്ക്. സിനിമാ ലോകത്ത് ആഘോഷിക്കപ്പെട്ടെങ്കിലും സിൽക് സ്മിതയുടെ ജീവിതത്തിൽ പല ദുരനുഭവങ്ങളുമുണ്ടായി. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നടി. താമസിക്കുന്ന വാടക വീട്ടിലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണം എന്തെന്ന് ഇന്നും വ്യക്തമല്ല.
സിൽക് സ്മിതയെക്കുറിച്ച് മുമ്പൊരിക്കൽ നടി അനുരാധ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മരിക്കുന്നതിന്റെ തസേ ദിവസം രാത്രി സിൽക് സ്മിത തന്നെ വിളിച്ചിരുന്നെന്ന് അനുരാധ പറയുന്നു. വീട്ടിലേക്ക് വരണം, ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും രാത്രി വൈകിയതിനാൽ നാളെ രാവിലെ കാണാമെന്ന് അനുരാധ പറഞ്ഞു. എന്നാൽ പിറ്റേന്ന് അനുരാധ കേൾക്കുന്നത് സിൽക് സ്മിതയുടെ മരണ വാർത്തയാണ്. മരണശേഷമുണ്ടായ സംഭവത്തെക്കുറിച്ചും അനുരാധ അന്ന് സംസാരിച്ചു.

അനൂ പെട്ടെന്ന് വാ, ഫ്ലാഷ് ന്യൂസ് നോക്കൂ സിൽക് സ്മിത ആത്മഹത്യ ചെയ്തെന്ന് സതീഷ് പറഞ്ഞു. എനിക്ക് ഷോക്കായി. ഞാനും സതീഷും ഉടനെ സിൽക് സ്മിതയുടെ വീട്ടിലേക്ക് ഓടി. ഞാനും ശ്രീവിദ്യാമ്മയും കൂടിയാണ് ഉള്ളിൽ പോയത്. ഇപ്പോഴാണ് മൃതദേഹം ആശുപത്രിയിൽ കൊണ്ട് പോയതെന്ന് പറഞ്ഞു. ഞാനും വിദ്യാമ്മയും ഉടനെ ആശുപത്രിയിലെത്തി. അവിടെ പോയപ്പോൾ കണ്ട കാഴ്ച മനസിന് ഉൾക്കൊള്ളാൻ പറ്റാത്തതാണ്. ഒരു സ്‌ട്രക്ചറിൽ കിടത്തിയതാണ്. മിഡിയും ടോപ്പം ധരിച്ചിട്ടുണ്ട്. ആശുപത്രിയുടെ മൂലയിലാണ്. മുഖത്തെല്ലാം ഈച്ചകൾ.
കോടാനുകോടി പേർ കാണാനാഗ്രഹിച്ചതാണ് അവളുടെ മുഖവും സൗന്ദര്യവും. അവൾ സ്ട്രക്ചറിൽ കിടക്കുന്നു. ശരീരത്തിൽ ഈച്ചകൾ. ഞാനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് കൊണ്ട് വന്ന് വീശി. അത് മറക്കാൻ പറ്റില്ല, അങ്ങനെ ആർക്കും സംഭവിക്കരുത്. അവൾ വളരെ ബോൾഡായിരുന്നു. ഒന്നും ഗൗനിക്കില്ല. അവൾ ആത്മഹത്യ ചെയ്തല്ലോ എന്നായിരുന്നു തന്റെ ചിന്ത. അവൾ കാണണമെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് പോയില്ല എന്ന് താൻ ചിന്തിച്ചെന്നും അനുരാധ അന്ന് തുറന്ന് പറഞ്ഞു.

ഏഴെട്ട് വർഷമായി ഒരു വീട്ടിലാണ് അവൾ താമസിച്ചിരുന്നത്. വാടക കൊടുത്തിരുന്നു. ആ വീട് വാങ്ങാനുള്ള അഡ്വാൻസ് കൊടുത്തിരുന്നു. ഞങ്ങളെല്ലാം കുടുംബജീവിതത്തിലേക്ക് കടന്നപ്പോഴും സിൽക് സ്മിത വിവാഹിതയായിരുന്നില്ല. അവൾ അങ്ങനെയാെരു വൈകാരികത പ്രകടിപ്പിച്ചിട്ടുമില്ല. സിൽക്കിന്റെ മരണം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒന്നുമില്ലാതെയാണ് സിൽക് സ്മിത സിനിമാ രംഗത്തേക്ക് വന്നതെങ്കിലും അവൾ തന്റേതായ ഒരു സ്ഥാനം നേടി. അവളുടേതായ ഒരു സ്റ്റെെൽ ഉണ്ടാക്കി. അധികം സംസാരിക്കാത്ത ആളായിരുന്നു. ആരോടെങ്കിലും അങ്ങോട്ട് പോയി സംസാരിക്കില്ല. അവർ ഇങ്ങോട്ട് വന്ന് സംസാരിക്കട്ടെയെന്ന് കരുതും. സാധാരണ ഒരു വലിയ താരം വന്നാൽ നമ്മൾ ഹലോ സർ എന്ന് പറയും. എന്നാൽ സിൽക് അതൊന്നും ചെയ്യില്ല.
പുസ്തകം വായിക്കുന്നത് പോലെ ഇരിക്കും. അവർ ഇങ്ങോട്ട് വന്ന് ഹായ് പറഞ്ഞാൽ ഹലോ സർ എന്ന് പറയും. ഒരു അകൽച്ച അവൾ വെച്ചിരുന്നു. ഒരുപക്ഷെ നമ്മളെ താഴെയിറക്കും എന്ന തോന്നൽ കൊണ്ടാവും. ഷൂട്ട് ഇല്ലാത്തപ്പോൾ അവർ വർക്ക് ഔട്ട് ചെയ്യും. ആകാരഭംഗി കാത്ത് സൂക്ഷിക്കണം എന്ന ശ്രദ്ധയുണ്ടായിരുന്നു. ഷൂട്ടില്ലെങ്കിൽ വീട്ടിൽ തന്നെയുണ്ടാകും. പർച്ചേഴ്സിംഗ് ചെയ്യും. മേക്കപ്പുകൾ ചെയ്ത് നോക്കും. അതിലെല്ലാം താൽപര്യമുണ്ടായിരുന്നെന്നും അനുരാധ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications