സിൽക് സ്മിതയുടെ മൃതദേഹം അടക്കിയ സ്ഥലം തേടി പോയപ്പോൾ; നടിയുടെ കുടുംബം ഉന്നയിച്ച ആരോപണം
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിൽക് സ്മിത മരിച്ചിട്ട് ഇന്ന് 28 വർഷം പൂർത്തിയായി. മാദക താരമായി തിളങ്ങിയ സിൽക് സ്മിതയുടെ ജീവിതം പലപ്പോഴും നാടകീയമായാണ് മുന്നോട്ട് പോയത്. ആന്ധ്രക്കാരിയായ സിൽക് സ്മിത പെട്ടെന്നൊരു ദിവസം താര റാണിയായി മാറിയതല്ല. നടിമാരുടെ മേക്കപ്പ് അസിസ്റ്റന്റായാണ് സിൽക് സിനിമാ ലോകത്തെത്തുന്നത്. അഭിനയമോഹം വന്ന സിൽക് സ്മിത വൈകാതെ ക്യാമറയ്ക്ക് മുന്നിലെത്തി.
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തയ്യാറായ നടിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. എന്നാൽ വൈകാതെ സിൽക് സ്മിതയ്ക്ക് നിരവധി സിനിമകൾ ലഭിച്ചു. താരമായി മാറിയ സിൽക് സ്മിത എല്ലാവരിൽ നിന്നും അകലം പാലിച്ചിരുന്നു. തന്റെ കുടുംബത്തെക്കുറിച്ച് സുഹൃത്തുക്കളോട് പോലും നടി തുറന്ന് സംസാരിച്ചില്ലെന്നാണ് നടി അനുരാധ ഒരിക്കൽ പറഞ്ഞത്. അതിനാൽ സിൽക്കിനെക്കുറിച്ചുള്ള പല വിവരങ്ങളും ലഭ്യമല്ല. നടിയുടെ കുടുംബത്തെ ഒരിക്കൽ പോലും ലൈം ലൈറ്റിൽ കണ്ടിട്ടില്ല.

ആന്ധ്രയിലെ എലൂരി ജില്ലയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് സിൽക് സ്മിത ജനിച്ചത്. വട്ലപടി രാമല്ലു, സരസമ്മ എന്നിവരാണ് മാതാപിതാക്കൾ. വിജയലക്ഷ്മി എന്നാണ് സിൽക്കിന്റെ യഥാർത്ഥ പേര്. പ്രാരാബ്ദം നിറഞ്ഞ കുട്ടിക്കാലമായിരുന്നു സിൽക് സ്മിതയ്ക്ക്. പതിനാലാം വയസിൽ സിൽക് സ്മിതയെ പ്രായമുള്ള ഒരാളുമായി വിവാഹം ചെയ്യിച്ചു. ഭർത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവം കാരണം വീട് വിട്ട് ചെന്നെെയിലേക്ക് വന്നു.
താര റാണിയായപ്പോഴും അരക്ഷിതാവസ്ഥ സിൽക് സ്മിതയെ പിന്തുടർന്നു. ഒരു ഘട്ടത്തിൽ ചില പാളിച്ചകൾ സിൽക് സ്മിതയ്ക്ക് സംഭവിച്ചു. പങ്കാളി ഡോ രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലായിരുന്നു സിൽക് സ്മിതയുടെ ജീവിതം. നടിയുടെ സമ്പാദ്യമെല്ലാം കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. കബളിപ്പക്കപ്പെട്ടതോടെ സിൽക് സ്മിത ജീവനൊടുക്കിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. താൻ കബളിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന സിൽക് സ്മിതയുടെ ആത്മഹത്യക്കുറിപ്പും അന്ന് കണ്ടെത്തി.

സിൽക് സ്മിതയുടെ ശവകുടീരം എവിടെയെന്ന് പോലും ഇന്ന് മിക്കവർക്കും അറിയില്ല. അടുത്തിടെ നടിയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ വിഷ്ണുപ്രിയ ഗാന്ധി എന്നെ പെൺകുട്ടി ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. സിൽക് സ്മിതയുടെ സമാധിയിൽ പോയി അനുഗ്രഹം വാങ്ങാൻ ശ്രമിച്ചതിനെക്കുറിച്ചാണ് ഇവർ സംസാരിച്ചത്. എവിഎമ്മിൽ പോയി അവിടെ സിനിമാ താരങ്ങളെ അടക്കം ചെയ്ത ശ്മശാനം എവിടെയാണെന്ന് ചോദിച്ചു. പിന്നിലുണ്ടെന്ന് പറഞ്ഞു.
അവിടെ പോയപ്പോൾ ശ്മശാനം അവിടെയുണ്ട്. സിൽക് സ്മിതയെ അടക്കം ചെയ്തതല്ല ദഹിപ്പിച്ചതാണ്, ചിതാഭസ്മം അമ്മ കൊണ്ട് പോയെന്ന് ഒരാൾ പറഞ്ഞു. നടി ശോഭയുടെ മൃതദേഹമുൾപ്പെടെ ഈ ശ്മശാനത്തിലാണ് അടക്കം ചെയ്തതെന്ന് താനറിഞ്ഞെന്നും വിഷ്ണുപ്രിയ അന്ന് വ്യക്തമാക്കി.
സിൽക് സ്മിതയുടെ ആത്മഹത്യ വിവരമറിഞ്ഞ് അമ്മയും സഹോദരനും ആന്ധ്രയിൽ നിന്നെത്തിയിരുന്നു. സ്മിത ആത്മഹത്യ ചെയ്യില്ല, സ്വത്തുക്കൾക്കായി അവളെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സംസാരിച്ചതാണ്. പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ആത്മഹത്യക്കുറിപ്പിലെ കൈയാെപ്പ് സ്മിതയുടേത് അല്ലെന്നും കുടുംബം വാദിച്ചു. പിന്നീട് ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങി.


Click it and Unblock the Notifications