ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി, എങ്ങനെയതിന് കഴിഞ്ഞു; സഹോദരിയുടെ ആത്മഹത്യയെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം സിമ്രാൻ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് താര റാണിയായിരുന്നു സിമ്രാൻ. തമിഴിലും തെലുങ്കിലും വൻ തരംഗം സൃഷ്ടിക്കാൻ സിമ്രാന് തൊണ്ണൂറുകളിൽ സാധിച്ചു. 2000 ത്തിന്റെ തുടക്കത്തോടെ സിമ്രാന്റെ താര പ്രഭ കുറഞ്ഞു. സിമ്രാന്റെ സഹോദരി മൊണാൽ നാവലിന്റെ ആത്മഹത്യ ഒരു കാലത്ത് സിനിമാ ലോകത്ത് ചർച്ചയായതാണ്. ചേച്ചിയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്ന മൊണാൽ തന്റെ 21ാം വയസിലാണ് ജീവനൊടുക്കിയത്. തന്റെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
മൊണാലിന്റെ മരണം സിമ്രാനും കുടുംബത്തിനും വലിയ ആഘാതമായി. അന്ന് ചില ആരോപണങ്ങളും സിമ്രാൻ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സഹോദരിയെക്കുറിച്ച് സംസാരിക്കുകയാണ് സിമ്രാൻ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മോശമായ ഒരു ഘട്ടമേ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. എന്റെ സഹോദരി മരിച്ചപ്പോൾ. 2001 ലായിരുന്നു അത്. ആ വാർത്ത വന്നപ്പോൾ ഞെട്ടലായി. തന്റെ ജീവിതത്തിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അതെന്നും സിമ്രാൻ പറയുന്നു.

അവൾ ജീവനോടെയില്ലെന്ന സത്യം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ പറ്റണം. നമുക്ക് ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ജീവൻ വെടിയുന്നത് നിരാശാജനകമാണ്. അതെങ്ങനെ സാധിക്കും. മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ഘട്ടം അതായിരുന്നെന്നും സിമ്രാൻ വ്യക്തമാക്കി. തന്റെ സംബന്ധിച്ച് പ്രണയമെന്നത് ബഹുമാനവും വിശ്വാസവുമാണെന്നും സിമ്രാൻ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ നിങ്ങൾ മാറ്റാൻ പാടില്ല.
അത് ചെയ്യരുത്, അവിടെ പോകരുത് എന്ന് പറയുന്നയാൾ റെഡ് ഫ്ലാഗ് മാത്രമല്ല റെഡ് വാൾ ആണ്. പെൺകുട്ടികൾ ഇത്തരത്തിലുള്ള പയ്യൻമാരിൽ വീഴുന്നു. ഇതേപോലെ പെൺകുട്ടികളുമുണ്ട്. ബോയ്സിനെ ടോർച്ചർ ചെയ്യും. സ്നേഹിക്കുന്ന ആളെ സ്വതന്ത്ര്യമായി വിടണമെന്നും സിമ്രാൻ പറഞ്ഞു. തന്റെ മക്കളെക്കുറിച്ചും സിമ്രാൻ സംസാരിച്ചു.

മക്കൾക്ക് പതിമൂന്നും പത്തൊൻപത് വയസാണ്. ഈ പ്രായത്തിൽ ചില ഉത്തരവാദിത്വങ്ങൾ അവരുമെടുക്കണം. എല്ലായ്പ്പോഴും എനിക്ക് സ്പൂൺ ഫീഡ് ചെയ്യാനാകില്ല. ഞാൻ കർക്കശക്കാരിയായ അമ്മയല്ല. വഴക്കിടൽ, ദേഷ്യം, അടിക്കൽ എന്നിവയ്ക്കെല്ലാം ഞാൻ എതിരാണ്. പക്ഷെ രണ്ട് മൂന്ന് തവണ മക്കളെ അടിച്ചിട്ടുണ്ടെന്നും സിമ്രാൻ പറഞ്ഞു.
നേരത്തെ തന്റെ അനുജത്തിയുടെ ആത്മഹത്യയെക്കുറിച്ച് സിമ്രാൻ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, മാെണാലിന് പ്രണയമുണ്ടായിരുന്നു. പ്രമുഖ ഡാൻസ് കൊറിയോഗ്രാഫറുടെ അനുജനെയാണ് പ്രണയിച്ചത്. ഈ ബന്ധം ബ്രേക്കപ്പായതാണ് അനുജത്തിയുടെ ആത്മഹത്യക്ക് കാരണമെന്ന് അന്ന് സിമ്രാൻ ആരോപിച്ചു.
സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സിമ്രാൻ. അന്ധകൻ ആണ് നടിയുടെ പുതിയ തമിഴ് ചിത്രം. പ്രശാന്താണ് ചിത്രത്തിലെ നായകൻ. സിമ്രാൻ അഭിനയിച്ച ഗുൽമോഹറിനാണ് ഇത്തവണ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തിരിച്ച് വരവിൽ പഴയത് പോലെ തിരക്ക് പിടിച്ച് സിമ്രാൻ സിനിമകൾ ചെയ്യുന്നില്ല.


Click it and Unblock the Notifications