പ്രായമാവുന്നതിന് മുമ്പ് അമ്മയാവുന്നതാണ് നല്ലത്; 33ാം വയസിൽ ഹൻസുവിനെ പ്രസവിച്ച ശേഷം വന്ന മാറ്റം; സിന്ധു
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുമടങ്ങുന്ന കുടുംബം തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പൊതുവെ താരങ്ങളുടെ മക്കൾ സിനിമാ താരങ്ങളായി മാറാറാണ് പതിവെങ്കിൽ സിനിമാ രംഗത്ത് ഒരിടം കണ്ടെത്തുന്നതിന് പകരം സോഷ്യൽ മീഡിയ ഉപയോഗിച്ച് കരിയർ വളർത്തിയെടുക്കുകയാണ് ഇവർ ചെയ്തത്. അഹാന കൃഷ്ണ മാത്രമാണ് ഇവരിൽ സിനിമാ രംഗത്ത് സജീവം.
മാതൃദിനത്തിൽ തന്റെ നാല് മക്കളെക്കുറിച്ചും പ്രസവ കാലത്തെക്കുറിച്ചും സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലൂടെ വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സിന്ധു. ഒറ്റക്കുട്ടി മതിയെന്ന് തീരുമാനിക്കുന്നതിനോട് എന്താണ് അഭിപ്രായമെന്ന് ചോദ്യത്തിന് സിന്ധു കൃഷ്ണ മറുപടി നൽകി.

'ഒരു കുട്ടി, കുട്ടികളേ വേണ്ട, ധാരാളം കുട്ടികളെ വേണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെ വളരെ പേഴ്സണലായ കാര്യമാണ്. കല്യാണം കഴിച്ച് കുട്ടികളേ വേണ്ട എന്ന് തീരുമാനിച്ച ഒരുപാട് പേരെ അറിയാം. അവരെ മോശപ്പെട്ട ആളായി കാണാൻ പറ്റില്ല. എന്റെ കേസ് പറയുകയാണെങ്കിൽ ഒരിക്കലും മൂന്നോ നാലോ കുട്ടികൾ വേണമെന്ന് ചിന്തിച്ചിട്ടില്ല. എല്ലാവരെയും പോലെ നമുക്കും രണ്ട് കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൂന്നും നാലുമൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ല. പക്ഷെ നമ്മുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കുമ്പോൾ അത് സ്വീകരിക്കണം'
'ഒരു കുഞ്ഞിനേക്കാൾ കൂട്ടിന് ഒന്ന് കൂടെ ഉണ്ടെങ്കിൽ അതാണ് നല്ലതെന്ന് തോന്നാറുണ്ട്. പല ഫാമിലിയിലും ഒറ്റ കുട്ടിയേക്കാൾ രണ്ട് കുട്ടികളുടെ പെരുമാറ്റം വ്യത്യസ്തമായിരിക്കും. കെയറിംഗായാലും അഡജ്സ്റ്റ്മെന്റ് മെന്റാലിറ്റിയായാലും അവർക്കുള്ളതായി തോന്നാം. അഞ്ച് വയസ് വരെ ഒറ്റകുട്ടി ആണെങ്കിൽ അത് പിന്നെ പാരന്റ്സിനോട് പറഞ്ഞ് തുടങ്ങും എനിക്കിനി വേറെ ബ്രദേഴ്സും സിസ്റ്റേഴ്സും വേണ്ടെന്ന്. അവരുടെ കൂട്ടുകാരുടെ വീട്ടിലെ സാഹചര്യം കണ്ട് ഇവർക്ക് തോന്നും എനിക്ക് പാരന്റ്സിന്റെ മുഴുവൻ ശ്രദ്ധ തനിക്ക് കിട്ടുമെന്ന്'
നമ്മുടെ വീട്ടിൽ ഒരു ചോക്ലേറ്റ് കിട്ടിയാൽ അത് നാലായി മുറിച്ച് കൊടുക്കണം. ഒരാൾക്കൊരു ചെറിയ കഷ്ണമേ കിട്ടൂ. അമ്മു പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. ഒരു കിലോ ചെമ്മീൻ വാങ്ങിയാൽ എല്ലാവർക്കും വീതിക്കുമ്പോൾ ചിലപ്പോൾ നാലെണ്ണമായിരിക്കും ഒരാൾക്ക് കിട്ടുന്നത്. പക്ഷെ എന്നാലും പങ്കുവെക്കുന്നതിന്റെ വൈകാരികത ഉയർന്നത് തന്നെയാണ്. അതിനാൽ രണ്ട് കുട്ടികൾ നല്ലതാണെന്ന് താനഭിപ്രായപ്പെടുമെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
'മുപ്പത് വയസ്സിന് ശേഷം ഗർഭിണിയാവുന്നത് ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിനും സിന്ധു കൃഷ്ണ മറുപടി നൽകി. ഹൻസുവിനെ പ്രസവിച്ചത് 33 വയസ് കഴിഞ്ഞപ്പോഴാണ്. മുപ്പതുകൾ ഗർഭിണിയായതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഡെലിവറിയും ബുദ്ധിമുട്ടില്ലായിരുന്നു. ഒരുപക്ഷെ നാൽപതുകളിലായിരുന്നെങ്കിൽ ബുദ്ധിമുട്ട് തോന്നിയേനെ. പക്ഷെ എന്റെ മെറ്റബോളിസം ഇരുപതുകളിലേത് പോലെ അല്ലായിരുന്നു'

'ഞാൻ അമ്മുവിനെ പ്രസവിച്ച് കഴിഞ്ഞ് തിരിച്ച് അമ്പത് കിലോ ആയി. ഓസിയെയും ഇഷാനിയെയും പ്രസവിച്ച ശേഷവും അമ്പത് കിലോയിലേക്ക് തിരിച്ചെത്തി. ഹൻസികയെ പ്രസവിച്ച് കഴിഞ്ഞ ശേഷം പിന്നീടൊരിക്കലും അമ്പത് കിലോയിലേക്ക് തിരിച്ചെത്തിയില്ല'
അമ്മയാവാൻ താൽപര്യമുളളവർ മുപ്പത് വയസ്സിനുള്ളിൽ പ്രസവിച്ചാൽ നന്നാവും. ഡെലിവറിയേക്കാൾ കുട്ടികളുമായുണ്ടാവുന്ന പ്രായ വ്യത്യാസമാണ് പ്രധാനമെന്നും സിന്ധു കൃഷ്ണ ചൂണ്ടിക്കാട്ടി. പ്രായം വെറുമൊരു നമ്പറാണെന്ന് പറയാമെങ്കിലും ഒരു നമ്പർ മാത്രമല്ല. ശരീരത്തിൽ മാറ്റങ്ങളുണ്ടാവും. അതിന്റേതായ ബുദ്ധിമുട്ടുകളും ഉണ്ടാവും. അധികം പ്രായമാവാതെ കുഞ്ഞായാൽ അവരെ വളർത്താനും അവർക്ക് വേണ്ടി സമയം ചെലവഴിക്കാനും പറ്റുമെന്നും സിന്ധു കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications