വീട്ടുകാർ വൈരാഗ്യം വെച്ചിരുന്നിട്ട് കാര്യമില്ല, അമ്മുവും ഓസിയും വഴക്കുണ്ടായാൽ പിന്നീട് സോറി പറയാറില്ല: സിന്ധു
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് സിന്ധു കൃഷ്ണയുടേത്. ഭർത്താവും മക്കളുമെല്ലാം പ്രശസ്തർ. കൃഷ്ണ കുമാർ രാഷ്ട്രീയത്തിലും അഭിനയ രംഗത്തും സാന്നിധ്യം അറിയിക്കുന്നു. മക്കൾ നാല് പേരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം. കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെ വിവാഹ വാർഷിക ദിനമാണിന്ന്. ഇരുവരും വിവാഹിതരായിട്ട് 30 വർഷം പൂർത്തിയായിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ സിന്ധു കൃഷ്ണ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഇത്രയും വർഷം ഒരുമിച്ച് മുന്നോട്ട് പോയതിൽ സന്തോഷമുണ്ടെന്ന് സിന്ധു പറയുന്നു. 30 വർഷം ഒരു വിവാഹ ജീവിതം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ തട്ടി മുട്ടി പോയി എന്നുള്ളത് തന്നെ സംഭവമാണ്. ഇന്നത്തെ കാലത്ത് ആരും അഡ്ജസ്റ്റ് ചെയ്യാറില്ല. ഞാനൊക്കെ മറ്റൊരു ജനറേഷനിൽ പെടുന്ന ആളാണ്. അഡ്ജസ്റ്റ്മെന്റുണ്ടെങ്കിലേ പ്രശ്നമില്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകൂ എന്ന് കരുതുന്നു. പങ്കാളിക്ക് അവരുടേതായ സ്പേസ് കൊടുക്കണം.

എവിടെയാ, എന്ത് ചെയ്യുന്നു, എപ്പോൾ വരും, ആരുണ്ട് കൂടെ, ആരോടാണ് സംസാരിക്കുന്നത് എന്നൊന്നും കിച്ചുവിനോട് (കൃഷ്ണ കുമാർ) ഒരിക്കലും ചോദിച്ചിട്ടില്ല. തിരിച്ച് എന്നോടും ചോദിക്കാറില്ല. വിശ്വാസം പ്രധാനമാണ്. സ്നേഹവും പരസ്പരം മനസിലാക്കലും പ്രധാനമാണ്. ഒരു പോയന്റ് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കുട്ടികൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ അങ്ങനെ ചിന്തിക്കുന്ന ആളാണ്.
പക്ഷെ മറിച്ച് ചിന്തിക്കുന്നവരും കാണും. അവർക്ക് അവരുടേതായ ന്യായം കാണും. അതേസമയം തീരെ ചേർന്ന് പോകാൻ പറ്റാത്തവർ പിരിയുന്നതാണ് നല്ലതെന്നും സിന്ധു കൃഷ്ണ പറഞ്ഞു. താനും ഭർത്താവും തമ്മിൽ വഴക്കുകളുണ്ടാകാറുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. ഞാനും കിച്ചുവും ഒരുപാട് വഴക്കിടുന്നവരാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഒരുപാടുണ്ട്. അത് തുറന്ന് പറയാറുമുണ്ട്. ഞങ്ങളുടേത് ഹെൽത്തി റിലേഷൻഷിപ്പാണ്.

പിള്ളേരും മറ്റ് തിരക്കുകളുമുള്ളതിനാൽ വഴക്കിട്ടിരിക്കാൻ പറ്റാറില്ലെന്നും സിന്ധു പറയുന്നു. ഇടയ്ക്ക് ഭയങ്കരമായി വഴക്കിടും. പക്ഷെ എന്തിനെങ്കിലും വേണ്ടി ഞങ്ങൾക്ക് സംസാരിക്കേണ്ടി വരും. ഞങ്ങളുടെ ഇടയിലെ വഴക്കുകളിൽ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമ പറയലൊന്നും ഉണ്ടായിട്ടില്ല. സോറി, ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നൊക്കെ പറയുന്നത് സംഭവിച്ചിട്ടേയില്ല. വഴക്കിട്ട് കുറച്ച് കഴിഞ്ഞ് വീണ്ടും സംസാരിക്കും. എന്റെ കുട്ടികളും അങ്ങനെയാണ്.
അമ്മുവും (അഹാന കൃഷ്ണ) ഓസിയും (ദിയ കൃഷ്ണ) തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായാൽ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം സമ്മതിക്കലോ സോറി പറച്ചിലോ കാര്യമായി കാണില്ല. വീണ്ടും എന്തെങ്കിലും കാര്യം വരുമ്പോൾ സംസാരിച്ച് മൂവ് ഓൺ ചെയ്യും. അഭിപ്രായ വ്യത്യാസം വരുമ്പോൾ സംസാരത്തിൽ ഏതെങ്കിലുമൊരാൾക്ക് ഫീൽ ആയിട്ടുണ്ടാകും.
അത് മനസിലിട്ട് നടന്ന് കുടുംബാംഗത്തോട് വൈരാഗ്യം വെക്കുന്നതിൽ അർത്ഥമില്ല. അത് വിട്ട് കളയാം. ഞാനങ്ങനെയാണ്. ഞാനും കിച്ചുവും വഴക്കിട്ടിരിക്കുമ്പോൾ പുള്ളി എന്റെയടുത്ത് വന്ന് എന്തെങ്കിലും ചോദിക്കും. താൻ മിണ്ടാതിരിക്കാതെ അപ്പോൾ സംസാരിക്കും. അതാണ് തന്റെ രീതിയെന്നും സിന്ധു കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications