ഉണർന്നപ്പോൾ കുഞ്ഞ് എനിക്കരികിലില്ല; എനിക്കത് ഇഷ്ടപ്പെട്ടില്ല; പിന്നെ ആരും തൊട്ടിട്ടില്ല; സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നവരാണ് കൃഷ്ണ കുമാർ കുടുംബം. സിന്ധു കൃഷ്ണയും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ 29ാം പിറന്നാൾ ദിനം. ഇത്തവണ അമ്മയ്ക്കൊപ്പം അബുദാബിയിൽ വെച്ചാണ് അഹാന പിറന്നാൾ ആഘോഷിച്ചത്. അമ്മയ്ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ അഹാന ജനിച്ച ദിവസം ഓർത്തെടുക്കുകയാണ് സിന്ധു കൃഷ്ണ തന്റെ പുതിയ വ്ലോഗിൽ.
പ്രതീക്ഷിക്കാത്ത ദിവസമാണ് അഹാന ജനിച്ചതെന്ന് സിന്ധു കൃഷ്ണ പറയുന്നു. മാതൃത്വത്തെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു. ആ ദിവസം ഡെലിവറി ചെയ്യുമെന്ന് പോലും എനിക്കറിയില്ലായിരുന്നു. കിച്ചുവിന്റെ അച്ഛന്റെ സഹോദരിയായിരുന്നു എന്റെ ഡോക്ടർ. ഒന്ന് വാ, എന്തായെന്ന് നോക്കെട്ടെ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഞാനും കിച്ചവും കാഷ്വലായി ആശുപത്രിയിൽ പോയതാണ്.

വേദനയൊന്നും ഇല്ലാത്തതിനാൽ അന്ന് ഡെലിവറിയുണ്ടാകുമെന്ന് വിചാരിച്ചതേയില്ല. ഡോക്ടർ അകത്ത് വരാൻ പറഞ്ഞു. എല്ലാം നോക്കി. ഞാൻ പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുകയാണ്. പോകേണ്ട, കിച്ചുവിനോട് എല്ലാം പറഞ്ഞിട്ടുണ്ട്, മിക്കവാറും ഇന്ന് ഡെലിവറി കാണുമെന്ന് പറഞ്ഞു. ഞാൻ തയ്യാറല്ല, ഇനിയും എത്രയോ ദിവസം എന്തൊക്കെയോ ചെയ്ത് കൂട്ടാനുള്ളത് പോലെയായിരുന്നു എനിക്ക്.
ഭാഗ്യത്തിന് ഞാനും കിച്ചുവും നേരത്തെ തന്നെ കുഞ്ഞിനുള്ള സാധനങ്ങളെല്ലാം വാങ്ങി വെച്ചിരുന്നു. അച്ഛനമ്മമാരാണ് കല്യാണം നടത്തി തന്നതെങ്കിലും അത് ലൗ മാര്യേജ് പോലെ ആയത് കൊണ്ട് കുടുംബത്തെ ആശ്രയിക്കാൻ നോക്കിയില്ല. എല്ലാം ഞങ്ങൾ സ്വന്തമായി ചെയ്തിരുന്നു. കുഞ്ഞിനുള്ള വസ്ത്രങ്ങൾ വാങ്ങി വാഷ് ചെയ്ത് അയേൺ ചെയ്ത് വെച്ചു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഒന്നും ചെയ്യാൻ പാടില്ലെന്ന് എല്ലാവരും പറയും. എന്നാൽ ഞാനും കിച്ചുവും അന്നേ ഞങ്ങൾക്ക് ശരിയെന്ന് തോന്നിയ കാര്യം ചെയ്തു.

കുഞ്ഞിന് 28 ന് ഇടാനുള്ള മാലയും തളയും അരഞ്ഞാണവുമെല്ലാം നേരത്തെ റെഡിയാക്കി. പ്രതീക്ഷിക്കാതെയുള്ള ഡെലിവറിയായിരുന്നു. 10 മണിക്ക് കയറിയിട്ട് അമ്മുവിനെ പ്രസവിക്കുന്നത് 3.21 നാണ്. വളരെ വേദനയുണ്ടായിരുന്നു. മരിച്ച് പോകുമെന്ന് തോന്നി. പക്ഷെ അമ്മു ജനിച്ച് കഴിഞ്ഞപ്പോൾ മാജിക്കലായി തോന്നി. സാധാരണ പ്രസവമാണെങ്കിൽ പ്രസവം കഴിഞ്ഞ് പിന്നെയങ്ങോട്ട് ആശ്വാസമാണ്.
മാതൃത്വത്തിന്റെ ഫീൽ വന്ന് തുടങ്ങിയത് കുഞ്ഞിനെയും കൊണ്ട് റൂമിൽ വന്ന് പാല് കൊടുക്കാൻ ശ്രമിക്കുന്ന സമയത്താണ്. എനിക്ക് പാലില്ലായിരുന്നു. അപ്പോഴാണ് ഞാൻ ആശങ്കപ്പെട്ടത്. അമ്മുവാണെങ്കിൽ ഭയങ്കര വിശപ്പുള്ള കുട്ടി. ഡോക്ടർ ഒരു ആയുർവേദിക് ഗുളിക തന്നു. അടുത്ത ദിവസം തൊട്ട് കുറച്ച് പാല് വന്നു. കുഞ്ഞ് ജനിച്ച അന്ന് രാത്രി മുറിയിൽ അമ്മയും കുഞ്ഞിനെ നോക്കുന്ന സ്ത്രീയും ഉണ്ടായിരുന്നു.
ഏതോ സമയം ഞാനുണർന്നപ്പോൾ എന്റെയടുത്ത് കുഞ്ഞില്ല. ഞാൻ ഞെട്ടി. നോക്കുമ്പോൾ കുഞ്ഞിനെ നോക്കാൻ വന്ന സ്ത്രീ കുഞ്ഞിനെ അവരുടെ അടുത്ത് കിടത്തി. ഞാൻ നന്നായി ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചായിരിക്കും. പക്ഷെ എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. കുഞ്ഞിനെ എന്റെയടുത്ത് കിടത്തണമെന്ന് പറഞ്ഞു. പിന്നെ ഒറ്റ മനുഷ്യൻ എന്റെയടുത്ത് നിന്ന് കുഞ്ഞിനെ തൊട്ടിട്ടേയില്ലെന്നും സിന്ധു കൃഷ്ണ ഓർത്തു.


Click it and Unblock the Notifications











