'ആ നടന് സ്റ്റേജില്‍ മോശം പ്രസ്താവന നടത്താനുള്ള ധൈര്യം എങ്ങനെയുണ്ടായി, ആരും ചോദ്യം ചെയ്യാഞ്ഞിട്ടല്ലേ'; അഭയ!
സൈബർ ബുള്ളിയിങ് ഏറ്റവും അധികം നേരിട്ടിട്ടുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് നടിയും ഗായികയും മോഡലുമെല്ലാമായ അഭയ ഹിരൺമയി. ഫോട്ടോഷൂട്ടിനായി മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് സൈബർ ബുള്ളിയിങിന്റെ ഭയാനകമായ വേർഷൻ അഭയയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും അത്തരം കമന്റുകൾ തികഞ്ഞ പുച്ഛത്തോടെ അഭയ അവഗണിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകാനും താരം ശ്രമിക്കാറുണ്ട്.
ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നപ്പോഴും പിന്നീട് വേർപിരിഞ്ഞപ്പോഴും വളരെ അധികം പരിഹാസം കേൾക്കേണ്ടി വന്നിരുന്നു അഭയയ്ക്ക്. ഇപ്പോഴിതാ സൈബർ ബുള്ളിയിങിനോട് തനിക്ക് ഉള്ള മനോഭാവമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അഭയ. ഇത്തരം ബുള്ളിയിങ് തന്നെ മാനസീകമായി തളർത്താനുള്ള അവസരം കൊടുക്കാറില്ലെന്നാണ് അഭയ പറയുന്നത്.

'ബുള്ളിയിങ് എന്നെ മാനസീകമായി തളർത്താറില്ല. കാരണം കുഞ്ഞിലെ മുതൽ റെവല്യൂഷണറി പരിപാടികൾ തുടങ്ങിയിരുന്നു ഞാൻ. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം ഇത്തരത്തിലുള്ള കമന്റുകൾ തന്നെയാണ് കേൾക്കുന്നത്. പിന്നീട് അത് സോഷ്യൽമീഡിയയിലേക്കും വന്നുവെന്ന് മാത്രം. കുറെയൊക്കെ തിരിച്ച് പ്രതികരിച്ചിട്ടുണ്ട് ഞാൻ.'
'പിന്നെ അത്തരം കമന്റുകൾ കാണുന്ന സമയത്ത് ഇയാൾ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന തോന്നൽ വരും അത്രമാത്രം. അല്ലാതെ എന്റെ സമയവും മനസും എനർജിയുമൊന്നും അതിന് വേണ്ടി വേസ്റ്റ് ചെയ്യാൻ എനിക്ക് താൽപര്യമില്ല. എനിക്ക് വേറെ നല്ല വർക്കുകളും കാര്യങ്ങളും ചെയ്യാനുണ്ട്.'
'അനാവശ്യമായി സമയം കളയേണ്ടെന്ന തോന്നൽ എനിക്ക് വരാറുണ്ട്. അതുപോലെ തന്നെ മഹാനായ ഒരു നടന് ഒരു സ്റ്റേജില്‍ കയറി മോശം പ്രസ്താവന നടത്താനുള്ള ധൈര്യം എങ്ങനെയുണ്ടായി എന്നത് തോന്നാറുണ്ട്. അയാൾ വന്ന വഴികളിൽ അയാളെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല എന്നതല്ലേ മനസിലാക്കേണ്ടത്.'
'അയാൾ അഭിനയിച്ച സിനിമകളിലെ സ്ത്രീകൾക്ക് എതിരെയും അയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ അവിടെ ചുറ്റും നിന്ന ആണുങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല. അയാളെ തിരുത്താൻ ശ്രമിച്ചില്ല. അയാൾ ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധിയാണ്. ഇതുപോലെ സിക്കായിട്ടുള്ള മൈന്റുകൊണ്ട് ചിന്തിക്കുന്ന കുറെ ആളുകളുടെ പ്രതിനിധിയാണ്.'

'അയാളെക്കാൾ ഭീതിദമായ സ്റ്റേറ്റ്മെന്റുകൾ പറയുന്ന ആളുകൾ ഇപ്പോഴും സോഷ്യൽമീഡിയിലുണ്ട്. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഫങ്ഷനിലാണ് അയാൾ അത്തരത്തിൽ സംസാരിച്ചത്. അതിനുള്ള ധൈര്യം അയാൾക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അയാൾ വന്ന വഴിയിൽ അയാളെ തിരുത്താൻ ആരും ഇല്ലാതിരുന്നത് കൊണ്ടാണ്.'
'എനിക്ക് അടുത്ത ജനറേഷനിൽ മാത്രമെ ഹോപ്പുള്ളു', എന്നാണ് അഭയ ഹിരൺമയി പറഞ്ഞത്. നടൻ അലൻസിയർ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ നടത്തിയ വിചിത്രമായ പ്രസ്താവന വലിയ രീതിയിൽ നേരത്തെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍. നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു.'
'സാംസ്കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡൊക്കെ എല്ലാവര്‍ക്കും കൊടുത്തോളു.'
'സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും', എന്നായിരുന്നു അലൻസിയറുടെ പ്രസ്താവന.


Click it and Unblock the Notifications