'ആളുകളെ തെറ്റിധരിപ്പിക്കാൻ നോക്കേണ്ട, എന്നും എല്ലാവരെയും വിലക്ക് വാങ്ങാനാവില്ല, എനിക്കുണ്ടായ നഷ്ടം ചെറുതല്ല'
ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം നടൻ ബാല എപ്പോഴും വീഡിയോയിലൂടെയും അഭിമുഖങ്ങളിലൂടെയും പ്രധാനമായും ആവശ്യപ്പെടുന്ന ഒരു കാര്യം തന്റെ മകളെ തനിക്ക് വേണമെന്നുള്ളത്. മകളെ തന്നിൽ നിന്നും അകറ്റിയത് അമൃതയും കുടുംബവുമാണെന്നും ബാല നിരന്തരമായി ആരോപിച്ചിരുന്നു. എന്നാൽ ഇതിനോടൊന്നും അമൃത പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മലയാളികളിൽ ഒരു വിഭാഗം ബാലയ്ക്കൊപ്പം നിന്ന് അമൃതയേയും കുടുംബത്തേയും തേജോവധം ചെയ്യുന്ന അവസ്ഥയുമുണ്ടായി.
കഴിഞ്ഞ ദിവസം വിവാഹമോചനത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം അമൃത വെളിപ്പെടുത്തിയപ്പോഴാണ് ബാലയുടെ പല ചെയ്തികളും പുറംലോകം അറിഞ്ഞത്. അമൃതയ്ക്ക് പിന്നാലെ ബാലയുടെ ക്രൂരമായ പ്രവൃത്തികളെ കുറിച്ച് വെളിപ്പെടുത്തി നടനെ പരിചയമുള്ളവരും മുൻ ഡ്രൈവറും വരെ രംഗത്തെത്തി. ആരോപണങ്ങൾ പെരുകിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ബാല വീണ്ടും വീഡിയോയുമായി എത്തിയിരുന്നു.

ഇനി ഒരുകാര്യത്തിലും ഞാന്‍ സംസാരിക്കില്ലന്ന് വാക്ക് പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. മകള്‍ പറഞ്ഞ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു. എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതിനെക്കുറിച്ച് തര്‍ക്കിക്കാനോ നാലുപേര്‍ സംസാരിക്കാനോ നില്‍ക്കരുത്. ഞാന്‍ കളി നിര്‍ത്തി ഇറങ്ങിപ്പോയി. പോയശേഷം അത് ചെയ്യും ഇത് ചെയ്യുമെന്ന് പറഞ്ഞിട്ട് എന്താണ്. ഞാന്‍ പോയി... എന്നാണ് ബാല പറഞ്ഞത്.
പുതിയ വീഡിയോയിലും അമൃതയെ തന്നെയാണ് പരോക്ഷമായി ബാല വിമർശിച്ചത്. ഇപ്പോഴിതാ താനും മകളും കുടുംബവും പ്രതികരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അമൃത. ആളുകളെ തെറ്റിധരിപ്പിക്കാൻ നോക്കേണ്ടെന്നും എന്നും എല്ലാവരെയും വിലക്ക് വാങ്ങാൻ പറ്റില്ലെന്നുമെല്ലാമാണ് അമൃത കുറിച്ചത്. താൻ ആരെയും വേട്ടയാടൻ ഉദ്ദേശിച്ചിട്ടില്ലെന്നും അമൃത പറയുന്നു.
അമൃതയുടെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയിരുന്നു ചെയ്തത്. പക്ഷെ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞുവെന്ന് കണ്ട് തുടങ്ങിയപ്പോഴുള്ള അടുത്ത നീക്കം ദയവ് ചെയ്ത് ഇവിടെ തന്നെ അവസാനിപ്പിക്കുക... പതിനാല് വർഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തുകൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാൻ മൗനം പാലിച്ചതിനാൽ എനിക്കും എന്റെ കുടുംബത്തിനുമുണ്ടായ നഷ്ടം ചെറുതല്ല.
കോടതിയേയും നിയമത്തേയും ബഹുമാനിച്ചുകൊണ്ട് ഞാൻ മിണ്ടാതിരുന്നത് എന്റെ മടിയിൽ കനമുള്ളതുകൊണ്ടുമല്ല. എന്റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്ത് ഒരു വാർത്തയാക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.

പക്ഷെ ഇന്ന് അവൾ ഒരു വലിയ കുട്ടിയാണ്. എന്നേക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാർമിക ബോധവുമുള്ള ഒരു കരുത്തുറ്റ പെൺകുട്ടി. അവളെനിക്ക് തന്ന ശക്തിയിലാണ് എന്റെ എല്ലാ അനുഭവങ്ങളെയും ഉൾഭയങ്ങളെയും എന്നെ ഒരുപാട് തളർത്തിയ ട്രോമകളെയും ഉണർത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്.
ഇതിനു മുമ്പ് വക്കീലന്മാർക്കൊപ്പം എടുത്ത ഒരു വീഡിയോയിൽ ഞാൻ വ്യക്തമായി നിയമപരമായ കാര്യങ്ങളും അതിൽ എന്തിനൊക്കെയാണ് ആരാണ് വീഴ്ചകൾ വരുത്തിയതെന്നും അവരവരുടെ കുറവിനെ മറക്കാനുള്ള എന്റെ നേരെയുള്ള അക്രമങ്ങളെയുമൊക്കെ തന്നെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.
പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നിങ്ങനെ ഒരു സ്ത്രീയെ സമൂഹത്തിൽ എങ്ങനെയൊക്കെ നശിപ്പിച്ച് ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ചുകൊണ്ട് മാത്രമായിരുന്നു. പക്ഷെ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്.
അതിനവൾ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാട് വെറുപ്പോടെയുമാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. ഞാൻ ഈ വിഷയത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമം പ്രതികരിച്ചുള്ളു. ഞാൻ അനുഭവിച്ചതിന്റെ ഒരു തരി മാത്രമാണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാൻ സാധിച്ചത്. അതും ഞാൻ ചെയ്യില്ലായിരുന്നു ഒരു പക്ഷെ വർഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നുവെങ്കിൽ... എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും എന്റെ മകളുടെ മാനസിക അവസ്ഥയെ ഓൺലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാൻ അത് പോലും ചെയ്ത് പോയത്.
എന്നിട്ടും ഇപ്പോൾ സത്യങ്ങൾക്ക് മേലെ സത്യങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ അതും ദൃക്‌സാക്ഷികളും തെളിവുകൾ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും സംസാരിക്കാൻ തുടങ്ങിയപ്പോ- ആദ്യമായി തുടങ്ങിയപ്പോൾ - സ്വന്തം മുഖമൂടിയെ സംരക്ഷിക്കാൻ പുതിയ കള്ളത്തരങ്ങളിലേക്ക് വ്യതിചലിച്ച് വിടാനുള്ള ശ്രമം ദയവ് ചെയ്ത് അവസാനിപ്പിക്കുക.
അതിന് ചുക്കാൻ പിടിച്ചുകൊണ്ട് ഓരോ പാവം വ്ലോഗർമാരും സത്യങ്ങൾ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോൾ മഞ്ഞപത്രങ്ങൾ ഞങ്ങളെ വീടും വേട്ടയാടാൻ തുടങ്ങുമ്പോൾ സത്യങ്ങളെ മറക്കാനുള്ള ശ്രമങ്ങൾ വീണ്ടും വിജയിക്കുകയാണ്. എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല. ഞാൻ അത് മുമ്പും പിമ്പും ചെയ്തിട്ടുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞതുപോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാനാണ് എന്റെ തീരുമാനം.
അതിനിടയിൽ കൂടുതൽ കണ്ണിൽ പൊടി ഇടലും എന്റെ പിആർ വർക്കുമെന്ന് പറഞ്ഞുള്ള പ്രസ്താവനകൾ ദയവ് ചെയ്ത് പറഞ്ഞുപരത്താതിരിക്കുക. ഞാൻ വ്യക്തമായി പറയുന്നു ഞാൻ ഒരു പിആർ വർക്കും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല .അതിനുവേണ്ടി ചിലവാക്കാനുള്ള കൊടികളും ലക്ഷങ്ങളും എന്റെ കയ്യിൽ ഇല്ല. ഞാൻ ഇപ്പോൾ മിണ്ടാതെ ആയി... ഞാൻ എന്തോ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോൾ ഇത്രയും കാലം താൻ ഏകപക്ഷമായ ഒരു ഗുസ്തിയിൽ ഏർപ്പെട്ടിരുന്നുവെന്ന് സ്വമേധയാൽ അംഗീരിക്കുകയുമാണ് ചെയ്തത്.
എന്നാൽ ഞാൻ ആകെ പ്രതികരിച്ചത് ഒരിക്കൽ മാത്രം. അതിനെയും പിആർ എന്നോകെ പറഞ്ഞ് ദയവ് ചെയ്ത് ആളുകളെ തെറ്റിധരിപ്പിക്കാൻ നോക്കേണ്ട. വിലക്ക് വാങ്ങാൻ എന്നും എല്ലാവരെയും പറ്റില്ല. നിങ്ങളുടെ മനസിൽ സത്യമെന്ന് ബോധ്യപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനരഹിതമായ രീതികളിൽ തിരിഞ്ഞ് ചിന്തിക്കാനുള്ള ഒരു ഇടം കൊടുക്കാതിരിക്കുക.
എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്ത് മർമ്മത്തിൽ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ച് സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ച് വിടാതിരിക്കുക.... എന്റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യർത്ഥനയാണെന്ന് കുറിച്ചാണ് അമൃത കുറിപ്പ് അവസാനിപ്പിച്ചത്. അമൃതയ്ക്കും കുടുംബത്തിനുമുള്ള ജനപിന്തുണ വർധിച്ചുവെന്നത് പുതിയ കുറിപ്പിന് ലഭിച്ച ആളുകളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്.


Click it and Unblock the Notifications