'കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അയാളെ മാത്രമെ കഴിക്കൂവെന്ന് വാശിയായിരുന്നു, അവസാനം പിരിഞ്ഞു'; ചിത്ര അയ്യർ
മമ്മൂട്ടി ചിത്രം ക്രോണിക് ബാച്ചിലറിലെ ചുണ്ടത്ത് ചെത്തിപ്പൂവെന്ന ഗാനം ആലപിച്ച് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായികയാണ് ചിത്ര അയ്യർ. ചിത്ര ഇന്ന് ഗായിക മാത്രമല്ല നടിയും നർത്തകിയുമെല്ലാമാണ്. സംഗീതമായാലും അഭിനയമായാലും നൂറ് ശതമാനം ആത്മാർഥയോടെ ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയാണ് ചിത്ര അയ്യർ.
ചെറുപ്പം മുതൽ പാട്ട് പഠിക്കുന്ന ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവടുവെച്ചത് മുപ്പത്തിനാലം വയസിലാണ്. സ്റ്റേജ് ഷോകളിൽ ആവേശത്തിന്റെ സംഗീത അലകൾ സൃഷ്ടിച്ച ചിത്ര അയ്യർ കലാപ്രവർത്തനങ്ങൾക്ക് പുറമെ മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായുണ്ട്.
ചിത്രയുടെ തുടക്കം തന്നെ ഇന്ത്യൻ സംഗീത ലോകത്തിന് അഭിമാനമായ സംഗീത മാന്ത്രികൻ എ.ആർ റഹ്മാനോടൊപ്പമായിരുന്നു. ചെറുപ്പം മുതൽ അഭിനയത്തോട് താൽപര്യമുണ്ടായിരുന്ന ചിത്ര ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രി മഴ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയത്.
തുടർന്ന് മകരമഞ്ഞ്, ഉന്നം, അരികെ, ബി ടെക്, തുടങ്ങി ജനഗണമന വരെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു. അതിനിടയിൽ കുങ്കുമപ്പൂവ് അടക്കമുള്ള സീരിയലുകളിലും സാന്നിധ്യം അറിയിച്ചിരുന്നു.
മലയാളത്തിലെ ഏറ്റവും ആദ്യത്തെ സംഗീത റിയാലിറ്റി ഷോ ആയ സപ്തസ്വരങ്ങളുടെ അവതാരകയായതും ചിത്ര അയ്യർ തന്നെയായിരുന്നു.

ഫ്ലവേഴ്സിലെ ഒരു കോടിയിൽ അതിഥിയായി വന്ന് ജീവിത വിശേഷങ്ങൾ പങ്കുവെക്കുന്ന സുചിത്രയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കരിയർ, വിവാഹം, പ്രണയം, അഭിനയം തുടങ്ങി തന്റെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചെല്ലാം ചിത്ര അയ്യർ സംസാരിച്ചു. 'നൃത്തത്തിന് ഒപ്പം തന്നെയാണ് സംഗീതവും പഠിച്ചത്. സംഗീതത്തിൽ എന്തെങ്കിലുമൊക്കയാകണമെന്ന് ആഗ്രഹിച്ച് നിൽക്കുന്ന കാലത്ത് കല്യാണവും കഴിഞ്ഞു.'
'എന്നാൽ വിവാഹ ശേഷമാണ് സംഗീതം കുറേ കൂടെ സീരിയസായി എടുത്തത്. ബോംബെയിലേക്ക് താമസം മാറിയപ്പോൾ അവിടെ വെച്ച് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. കൂടുതൽ ഷോകൾ ചെയ്യാൻ തുടങ്ങി.'

'വിവാഹത്തിന് മുമ്പ് ഒരു ബാന്റ് ഉണ്ടായിരുന്നെങ്കിലും അതൊക്കെ പിന്നീട് പോയി. വിവാഹ ശേഷം വേറെ ഒരു ബാന്റ് സ്ഥാപിച്ചു. അതിനൊപ്പം കുറേ ഏറെ സ്റ്റേജ് ഷോകളും ചെയ്തു.'
'അങ്ങനെ പോയ ഒരു വിദേശ ഷോയിൽ നിന്ന് സംഘാടകർ എന്നെ കാശ് തരാതെ പറ്റിച്ചു. അതോടെ എനിക്ക് ഭയങ്കര വിഷമം ആയി. കാശുമില്ല എനിക്കൊപ്പം വന്ന ആൾക്കാർക്ക് എല്ലാം പ്രതിഫലവും കൊടുക്കണം. എന്ത് ചെയ്യണമെന്ന് അറിയാതെ ഇനി സംഗീതവും വേണ്ട ഒന്നും വേണ്ട എന്ന തീരുമാനത്തിലെത്തിയിരുന്നു.'

'ആ സമയത്താണ് ഭർത്താവ് സിനിമയിലെ ചില സുഹൃത്തുക്കൾ വഴി എ.ആർ റഹ്‌മാന കാണാനുള്ള അവസരം ഉണ്ടാക്കി തന്നത്. വീട്ടിൽ വെച്ച് തന്നെ ഞങ്ങളുടെ ബാന്റിനെ വെച്ച് ചില പാട്ടുകൾ പാടി കാസറ്റിൽ റെക്കോഡ് ചെയ്ത് എ.ആർ റഹ്‌മാനെ കാണാൻ പോയി.'
'അന്ന് തന്നെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ തെന്നാലി എന്ന ചിത്രത്തിൽ ഹരിഹരൻ സാറിനൊപ്പം പാടാൻ അവസരം ലഭിച്ചു.'
'അതാണ് കരിയറിലെ ഏറ്റവും വലിയ ഭാഗം. അതുവരെ ചില സിനിമകളിൽ പാടിയിട്ടുണ്ട് എങ്കിലും പിന്നണി ഗായിക എന്ന നിലയിൽ അറിയപ്പെട്ടത് അതിന് ശേഷമാണ്.'

'അതിന് ശേഷം മലയാളത്തിലും തമിഴിലുമായി ധാരാളം അവസരം കിട്ടി. എ.ആർ റഹ്‌മാന് ഒപ്പം തന്നെ അഞ്ച് പാട്ടുകൾ പാടാൻ സാധിച്ചു. ബോയ്‌സ് എന്ന ചിത്രത്തിലെ പാട്ടെല്ലാം ഹിറ്റായി. കല്യാണം കഴിഞ്ഞ് കുട്ടികൾ ഒക്കെയായി. മുപ്പത്തിനാലാം വയസിലാണ് ശരിക്കും കരിയർ ആരംഭിക്കുന്നത്.'
'മലയാളത്തിൽ കരിയർ ബ്രേക്കായത് ക്രോണിക് ബാച്ചിലറിലെ ചുണ്ടത്തെ ചെത്തിപ്പൂ എന്ന ഗാനമാണ്. കോളജ് കാലത്ത് ഒരു സീരിയസ് പ്രണയമുണ്ടായിരുന്നു. വളരെ സീരിയസായിരുന്നു ആ ബന്ധം.'
'പക്ഷെ വേറെ വേറെ മതം ആയിരുന്നു. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഇയാളെ മാത്രമെ കഴിക്കൂ എന്നൊക്കെ പറഞ്ഞ് വീട്ടിൽ പ്രശ്‌നമുണ്ടാക്കി. പക്ഷെ നടന്നില്ല. നടക്കില്ലെന്ന് ഉറപ്പായപ്പോൾ രണ്ടുപേരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. അതുകൊണ്ട് അത്ര വലിയ ഹൃദയം തകരുന്ന വേദന ഒന്നും ഉണ്ടായിരുന്നില്ല' ചിത്ര അയ്യർ പറഞ്ഞു.


Click it and Unblock the Notifications